وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَانًا عَظِيمًا
അവരുടെ നിഷേധം കൊണ്ടും മര്‍യമിന്‍റെമേല്‍ അവരുടെ വമ്പിച്ച അപവാദാരോപണം കൊണ്ടും,
ജൂതന്മാര്‍ മര്‍യമിനെക്കുറിച്ച് അപവാദം പറഞ്ഞുപരത്തിയെങ്കില്‍ മദീനയിലുള്ള കപടവിശ്വാസികള്‍ പ്രവാചക പത്നിമാരായ ആയിശയെക്കുറിച്ചും സൈനബിനെക്കുറിച്ചുമെല്ലാം അപവാദം പറഞ്ഞ് പരത്തുകയുണ്ടായി. അന്നത്തെ ജൂതരുടെ എല്ലാ ചീത്ത സ്വഭാവങ്ങളും ഇന്ന് ലോകരില്‍ ഫുജ്ജാറുകളില്‍ നിന്നുള്ള കപടവിശ്വാസികള്‍ക്കാണ് ഉള്ളത്. നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്തച്ചൊരിച്ചിലില്‍ നിന്നും മനുഷ്യരെ അകറ്റിനിര്‍ത്തി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കടമപ്പെട്ടവരാണ് 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത. എന്നാല്‍ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായി മാറിയ അവര്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരേക്കാള്‍ സാമുദായിക ഐക്യത്തിനുവേണ്ടി വാദിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. ഫുജ്ജാറുകളായ അവര്‍ ആത്മാവിനോട് അക്രമം കാണിച്ചതിനാല്‍ 7: 37 ല്‍ വിവരിച്ച പ്രകാരം മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. സാക്ഷിയായ അദ്ദിക്റിനെ മൂടിവെക്കുന്നത് സംഘടനകളില്‍ നിന്ന് ആരാണെങ്കിലും അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണ് എന്ന് 11: 17 ല്‍ പറഞ്ഞതോ, അദ്ദിക്റിനെത്തൊട്ട് തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ തടയാന്‍ ഇട വന്നാല്‍ അക്കൂട്ടര്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കുമെന്ന് വിശ്വാസികളെ വിളിച്ച് 63: 9 ല്‍ പറഞ്ഞതോ ഇവര്‍ പരിഗണിക്കുന്നില്ല. 63: 3 പ്രകാരം അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്ര വെക്കപ്പെട്ടിരിക്കുന്നതിനാലും അദ്ദിക്ര്‍ എതിര്‍പ്രമാണമായി മാറുന്നതിനാലും ഇനി അവര്‍ ലക്ഷ്യബോധമുള്ളവരാവുകയില്ല. 2: 18, 121; 6: 25; 7: 127, 137 വിശദീകരണം നോക്കുക.