وَإِنْ مِنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا
നിശ്ചയം, വേദക്കാരില്‍ നിന്നുള്ള ആരും തന്നെ അവന്‍റെ മരണത്തിനുമുമ്പ് അവനെക്കൊണ്ട് വിശ്വസിക്കാതിരിക്കുകയുമില്ലതന്നെ; വിധിദിവസമോ, അവന്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.
വേദക്കാരില്‍ ഒരാളും തന്നെ തന്‍റെ മരണത്തിനുമുമ്പ് ഈസായെക്കൊണ്ട് വിശ്വസിക്കാതിരിക്കുകയില്ല എന്നും ആശയമുണ്ട്. 6: 158 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ പെട്ടതാണ് മസീഹുദ്ദജ്ജാലിന്‍റെ പുറപ്പെടലും ഈസായുടെ രണ്ടാം വരവും. 43: 61-62 സൂക്തങ്ങളില്‍, നിശ്ചയം അവനെ (ഈസായെ) അന്ത്യമണിക്കൂറിന്‍റെ അറിവാക്കിവെച്ചിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ അതിന്‍റെ കാര്യത്തില്‍ സംശയിക്കരുത്, നിങ്ങള്‍ എന്നെ പിന്‍പറ്റുവീന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത, അതിന്‍റെ കാര്യത്തില്‍ പിശാച് നിങ്ങളെ തടയാതിരിക്കട്ടെ, നിശ്ചയം അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവായിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 43: 57-58 ല്‍, മര്‍യമിന്‍റെ പുത്രനെ ഉദാഹരണമായി എടുത്തുദ്ധരിക്കുമ്പോഴേക്കും നിന്‍റെ ജനത വെറുപ്പോടുകൂടി അവനില്‍ നിന്ന് തല തിരിക്കുന്നുവല്ലോ, അവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങളുടെ ഇലാഹുകളാണോ അതോ അവനാണോ ഉത്തമന്‍? അവനെക്കുറിച്ച് നാം നിനക്ക് ഉദാഹരിക്കുമ്പോഴെല്ലാം അവര്‍ അവന്‍റെ കാര്യത്തില്‍ വിരോധം വെച്ച് തര്‍ക്കിക്കാതിരിക്കുന്നില്ല; അല്ല, ഇവര്‍ ഒരു കുതര്‍ക്കികളായ ജനത തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഈസായില്‍ വിശ്വസിക്കുകയും ഇസ്ലാം അംഗീകരിക്കുകയും ചെയ്യുമെന്നാണ് സൂക്തത്തില്‍ പറഞ്ഞതിന്‍റെ ആശയം. 4: 91 ല്‍ വിവരിച്ച പ്രകാരം ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന കാഫിറായ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബ് തന്നെയുമായി അംഗീകരിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളെയെല്ലാം അവര്‍ വധിക്കുന്നതുമാണ്.
പ്രവാചകന്‍റെ കാലത്ത് മദീനയിലുള്ള വേദക്കാരായ ജൂതരും ക്രൈസ്തവരും അന്ത്യനാള്‍ വരെയുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഓരോരുത്തരും തന്‍റെ മരണസമയത്ത് ഈസാനബിയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ വിശ്വസിക്കും എന്നതാണ് സൂക്തത്തിന്‍റെ മറ്റൊരാശയം. പക്ഷേ ആ വിശ്വാസം കൊണ്ട് ഗുണം ലഭിക്കുകയില്ല. 75: 22-23 സൂക്തങ്ങളില്‍, വിശ്വാസികള്‍ തങ്ങളുടെ നാഥനെ മരണസമയത്ത് ആത്മാവുകൊണ്ട് സന്തോഷത്തോടുകൂടി നോക്കുന്നതാണ് എന്നും; 75: 24 ല്‍, കാഫിറുകള്‍ മരണസമയത്ത് ദുഃഖത്തോടുകൂടി പിശാചിനെ നോക്കുന്നതാണ് എന്നും; 75: 25 ല്‍, നട്ടെല്ലൊടിക്കുന്ന അനുഭവങ്ങളുണ്ടാകാന്‍ പോകുന്നതായി ആ നിഷേധാത്മാവ് മനസ്സിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്. 75: 26-30 സൂക്തങ്ങളില്‍, ഒരിക്കലുമല്ല, റൂഹ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിച്ച് തരാന്‍ ആരുണ്ട്, റൂഹിനെ പിടിച്ചുനിര്‍ത്താനാരുണ്ട് എന്ന് പറയപ്പെടുകയും ഇഹലോകത്തുനിന്ന് അവന്‍ വേര്‍പിരിയുകയാണെന്ന് ബോധ്യമാവുകയും ചെയ്യുമ്പോള്‍ പ്രകമ്പനത്തോടുകൂടി പ്രകമ്പനം അനുഭവപ്പെടുകയും അഥവാ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ജീവിതകാലത്ത് കഴിഞ്ഞുപോയ വികലമായ വിശ്വാസങ്ങളും ദുഷ്പ്രവൃത്തികളുമെല്ലാം ആത്മാവുകൊണ്ട് കാണുകയും ഇന്നേദിവസം തന്‍റെ നാഥനിലേക്കാണ് മലക്കുകളാല്‍ തെളിക്കപ്പെടുന്നതെന്ന് ബോധ്യമാവുകയും ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 7: 37 ല്‍, അവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകളായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്നും; 7: 38 ല്‍, കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവരോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി 4: 1 ല്‍ വിവരിച്ച പ്രകാരം നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം ഉള്ളവരും ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്തുന്നവരുമാണ്.
3: 49 ല്‍ വിവരിച്ച പ്രകാരം ഈസായെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത് ഇസ്റാഈല്‍ സന്തതികളിലേക്ക് മാത്രമാണ്. സൂക്തത്തില്‍ 'അന്ത്യനാളില്‍ അവന്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്' എന്ന് പറഞ്ഞത് ഇസ്റാഈല്‍ സന്തതികളായ ജൂതന്മാര്‍ക്കെതിരെയും 3: 51 ല്‍ പഠിപ്പിച്ചതിന് വിരുദ്ധമായി ഈസാ നബിയെയും മാതാവിനെയും അല്ലാഹുവിനെക്കൂടാതെയുള്ള ഇലാഹുകളായി തെരഞ്ഞെടുത്ത് കാഫിറുകളായിത്തീര്‍ന്ന ക്രൈസ്തവര്‍ക്കെതിരെയും സാക്ഷ്യം വഹിക്കുമെന്നാണ്. വിധിദിവസം നാഥന്‍ ഈസായോട് ചോദിക്കുന്ന രംഗം 5: 116-117 സൂക്തങ്ങളില്‍ പറയുന്നത് ഇങ്ങനെയാണ്: ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ! നീ ജനങ്ങളോട് അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാവിനെയും രണ്ട് ഇലാഹുകളായി സ്വീകരിക്കുവീന്‍ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നുവോ? ഈസാ പറയും: നീ എത്ര പരിശുദ്ധന്‍! എനിക്ക് അര്‍ഹതയില്ലാത്തത് ഞാന്‍ പറയുക എന്നത് എനിക്ക് യോജിച്ചതല്ലല്ലോ, ഇനി ഞാന്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം നീ അത് അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ, എന്‍റെ ആത്മാവിന്‍റെ അവസ്ഥ നീ അറിയുന്നു, നിന്‍റെ ആത്മാവിന്‍റെ അവസ്ഥ ഞാന്‍ അറിയുന്നുമില്ല, നിശ്ചയം നീ അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി തന്നെയാകുന്നു. നീ എന്നോട് എന്തൊന്നുകൊണ്ടാണോ കല്‍പ്പിച്ചിട്ടുള്ളത്, അതല്ലാതെ ഞാന്‍ അവരോടു പറഞ്ഞിട്ടില്ല, അതായത് നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം സേവിക്കുന്നവരാവുക, അവരിലുണ്ടായിരുന്ന കാലത്തോളം ഞാന്‍ അവരുടെമേല്‍ അതിന് സാക്ഷിയുമായിരുന്നു, അങ്ങനെ നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെമേലുള്ള നിരീക്ഷകന്‍ നീ തന്നെ ആയിരുന്നല്ലോ, നീ എല്ലാ ഓരോ കാര്യത്തിന്‍റെ മേലും സാക്ഷിയുമാകുന്നു.
ഈസായുടെ രണ്ടാമത്തെ വരവ് പ്രവാചകനായിട്ടല്ല, മറിച്ച് 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളാലും കുഫ്ഫാറുകളാലും ജനമധ്യത്തില്‍ കളവാക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദിനെ സര്‍വ്വലോകര്‍ക്കും കാരുണ്യവാനായി പരിചയപ്പെടുത്തുക വഴി 21: 107 പ്രായോഗികതലത്തില്‍ കാണിക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടാണ് പ്രവാചകനായിരുന്ന ഈസാ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാതെ അന്ന് വിശ്വാസിയെ പിന്തുടരുന്നത്. ഇന്ന് മൊത്തം മനുഷ്യര്‍ക്ക് നാഥനില്‍ നിന്നുള്ള വേദഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതിനാല്‍ അതിനെ അവഗണിച്ച് ജീവിക്കുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ക്കെതിരെ 39: 69 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികളായിരിക്കും സാക്ഷ്യം വഹിക്കുക. പ്രവാചകനായി മുഹമ്മദ് നിയോഗിക്കപ്പെട്ടതുമുതല്‍ അന്ത്യനാള്‍ വരെയുള്ള എല്ലാ മനുഷ്യരും പ്രവാചകന്‍റെ സമുദായത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ജനതയില്‍ ഉള്‍പ്പെടുക പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകളും കപടവിശ്വാസികളും പ്രവാചകന്‍റെ വിയോഗത്തിന് ശേഷം അന്ത്യനാള്‍ വരെയുള്ള കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാത്രമാണ്. തന്‍റെ സമുദായത്തിനുവേണ്ടി മരണസമയത്തു പോലും പ്രാര്‍ത്ഥിച്ച പ്രവാചകന്‍ പരലോകത്തുവെച്ച് 25: 18 ല്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കെട്ടജനതയായ ഫുജ്ജാറുകള്‍ക്കെതിരെ 25: 30 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം കൊണ്ടുവന്ന് അന്യായം ബോധിപ്പിക്കുകയാണ് ചെയ്യുക. 2: 121, 213; 3: 45, 136 വിശദീകരണം നോക്കുക.
അന്തിക്രിസ്തു-അധര്‍മ്മ മൂര്‍ത്തിയായ മസീഹുദ്ദജ്ജാല്‍
അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ തയ്യാറാകാത്ത ഫുജ്ജാറുകളോട് 6: 158 ലൂടെ അല്ലാഹു ചോദിക്കുകയാണ്. അവരിലേക്ക് ഇനി മലക്കുകള്‍ വരികയല്ലാതെ എന്താണ് അവര്‍ നോക്കിനില്‍ക്കുന്നത്? അല്ലെങ്കില്‍ നിന്‍റെ നാഥന്‍ തന്നെ വരികയല്ലാതെ, അല്ലെങ്കില്‍ നിന്‍റെ നാഥനില്‍ നിന്നുള്ള ചില ദൃഷ്ടാന്തങ്ങള്‍ വരികയല്ലാതെ; നിന്‍റെ നാഥനില്‍ നിന്നുള്ള ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം മുമ്പ് വിശ്വാസിയായിട്ടില്ലാത്തവനോ അല്ലെങ്കില്‍ തന്‍റെ വിശ്വാസം കൊണ്ട് യാതൊരു നന്മയും സമ്പാദിച്ചിട്ടില്ലാത്തവനോ ആയ ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ കൊണ്ട് ഉപകാരപ്പെടുകയില്ല; അവരോട് പറയുക: നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു. ഈ സൂക്തത്തിന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുക (2: 258), ഭൂമിയിലാകെ വ്യാപിക്കുന്ന പുക (44: 10), ദാബ്ബത്തുല്‍ അര്‍ള് പുറപ്പെടുക (27: 82), യഅ്ജൂജ്-മഅ്ജൂജ് പുറപ്പെടുക (21: 96), മസീഹുദ്ദജ്ജാല്‍ പുറപ്പെടുക, ഈസായുടെ രണ്ടാം വരവ് (4: 159), മൂന്നിടങ്ങളില്‍ ഭൂമി താഴ്ന്നുപോവുക (ഒന്ന് കിഴക്ക്, മറ്റൊന്ന് പടിഞ്ഞാറ്, മൂന്നാമത് അറേബ്യന്‍ ഉപദ്വീപില്‍) (16: 45; 28: 81; 67: 16), ജനങ്ങളെ മഹ്ശറയിലേക്ക് നയിക്കുന്ന യമനില്‍ നിന്ന് പുറപ്പെടുന്ന തീ (21: 97; 23: 101) എന്നീ പത്ത് അടയാളങ്ങള്‍ സംഭവിക്കുന്നതുവരെ അന്ത്യമണിക്കൂര്‍ നിലവില്‍ വരികയില്ല.
ആദം സന്തതികള്‍ക്ക് വരാനുള്ള ഏറ്റവും വലിയ ഫിത്ന (നാശം) മസീഹുദ്ദജ്ജാലാണെന്നും അവന്‍റെ തിന്മയെത്തൊട്ട് നിങ്ങള്‍ അഭയം തേടണമെന്നും ആദം സന്താനങ്ങള്‍ക്ക് മസീഹുദ്ദജ്ജാലിന്‍റെയത്ര നാശം വേറെയുണ്ടാവുകയില്ലെന്നും എല്ലാ നബിമാരും അവന്‍ ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഞാന്‍ അവസാനത്തെ നബിയാണ്, നിങ്ങളിലാണ് മസീഹുദ്ദജ്ജാല്‍ വരിക, അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് മസീഹുദ്ദജ്ജാലിനെക്കുറിച്ച് പഠിപ്പിക്കണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.
അല്‍മസീഹ് എന്ന് പറഞ്ഞാല്‍ ചുറ്റിക്കറങ്ങി സഞ്ചരിക്കുന്നവന്‍, മായ്ച്ചുകളയുന്നവന്‍ എന്നെല്ലാമാണ് ആശയം. 3: 45 ല്‍ മസീഹായ(മിശിഹാ) ഈസായെക്കൊണ്ട് മര്‍യമിന് സന്തോഷവാര്‍ത്ത അറിയിച്ച കാര്യം പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ വേണ്ടുക കൊണ്ട് ഈസാനബി കുഷ്ഠരോഗികളെയും വെള്ളപ്പാണ്ടുരോഗികളെയും തടവി സുഖപ്പെടുത്തിയിരുന്നതിനാലും അവസാനകാലത്ത് ഇജാസിലൊഴികെ (മക്കയും മദീനയും ഉള്‍പ്പെടുന്ന പ്രദേശം) ഭൂമിയില്‍ എല്ലായിടത്തും ചുറ്റിക്കറങ്ങി ഇസ്ലാമിനെ മായ്ച്ചുകളയുന്ന മസീഹുദ്ദജ്ജാലിനെ വധിച്ച് കുഫ്റ് മായ്ച്ചുകളഞ്ഞ് മൊത്തം ലോകത്ത് ഇസ്ലാം നടപ്പിലാക്കുന്നതിനുവേണ്ടി ഈസായെ അല്ലാഹു രണ്ടാമതും ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനാലുമാണ് ഈസാക്ക് മസീഹ് എന്ന പേര് യോജിക്കുന്നത്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി യഥാര്‍ത്ഥ ഇസ്ലാമിനെ (പ്രകൃതി ജീവിതരീതിയെ) മായ്ച്ച് കളയുന്നവനായതുകൊണ്ടാണ് മസീഹ് എന്ന പേര് ദജ്ജാലിന് യോജിക്കുന്നത്. അപ്പോള്‍ അല്‍മസീഹ് എന്ന സര്‍വ്വനാമത്തില്‍ മസീഹ് ഈസായും മസീഹുദ്ദജ്ജാലും ഉള്‍പ്പെടുന്നതാണ്.
എല്ലാ നബിമാരും മസീഹുദ്ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലിയുഗത്തിന്‍റെ അന്ത്യത്തില്‍ നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായ 'കലി' പ്രത്യക്ഷപ്പെടുമെന്ന് കല്‍ക്കി പുരാണത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് ഭൂമിയില്‍ കഠിനമായ ക്ഷാമമുണ്ടാവുമെന്നും കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുമെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുമാരീകുമാരന്മാര്‍ നീചസംഗമം ആരംഭിക്കുമെന്നും ലോകനീതിയെ താറുമാറാക്കിക്കൊണ്ട് മനുഷ്യര്‍ അധര്‍മ്മമൂര്‍ത്തിയുടെ അനുചരന്മാരായിത്തീരുമെന്നും അവസാനം അവര്‍ അധര്‍മ്മമൂര്‍ത്തിയെ ആരാധിക്കുമെന്നുമെല്ലാം കല്‍ക്കിപുരാണം തുടര്‍ന്ന് പറയുന്നുണ്ട്. ബൈബിളില്‍ അന്തിക്രിസ്തു (ക്രിസ്തുവിന് അന്ത്യം കുറിക്കുന്നവന്‍) എന്നാണ് മസീഹുദ്ദജ്ജാലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
വിശ്വാസികളായ പ്രവാചകന്മാരുടെയും നബിമാരുടെയും ജീവിതം നയിക്കുന്നവരും ആത്മാവുകൊണ്ട് ദൈവസ്മരണയില്‍ നിലകൊള്ളുന്നവരുമായ വിശ്വാസികളെയെല്ലാം മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതിന്‍റെ മുമ്പായി ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്ക അടങ്ങുന്ന ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. ആദ്യകാല വേദക്കാര്‍ കൂടുതലായി വസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള, ലൈംഗികബന്ധമില്ലാതെ ജീവിതം നയിക്കുന്ന ജൈന-ബുദ്ധ-ഹൈന്ദവ സന്യാസി-സന്യാസിനിമാരായിരിക്കും ഇവരില്‍ കൂടുതലും. പ്രവാചകന്മാരുടെയും നബിമാരുടെയും പേരുവെച്ചുകൊണ്ട്, എന്നാല്‍ അവരുടെ ജീവിതത്തിന് വിരുദ്ധമായ ജീവിതം നയിച്ച് അവരെ ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുക വഴി അവരെ കൊല്ലാതെ കൊന്ന്, തിന്ന് കുടിച്ച് മദിച്ച് സുഖിച്ച് പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കുന്ന കപടവിശ്വാസികളെയും, മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളെയും ഇജാസില്‍ നിന്നും പുറത്താക്കുന്നതുമാണ്. ലൈംഗികാവയവങ്ങള്‍ ഖിബ്ലയാക്കി ജീവിക്കുന്ന അവരാണ് കാഫിറായ മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം തെരഞ്ഞെടുക്കുന്നവര്‍.
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന 70,000 പേരില്‍ ആദ്യകാലക്കാരില്‍ നിന്ന് നല്ല ഒരുവിഭാഗവും അവസാന കാലക്കാരില്‍ നിന്ന് അഥവാ പ്രവാചകന്‍റെ സമുദായത്തില്‍ നിന്ന് വളരെ കുറച്ചുപേരും മാത്രമാണ് ഉണ്ടാവുക. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വലതുപക്ഷക്കാരില്‍ ആദ്യകാലക്കാരില്‍ നിന്നുള്ള ഒരു വിഭാഗവും അവസാനകാലക്കാരായ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ടവരില്‍ നിന്നുള്ള ഒരു വിഭാഗവും ഉണ്ടെന്ന് 56: 39-40 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനെ പരിഗണിച്ചുകൊണ്ട് ദൈവസ്മരണയില്‍ ജീവിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ജൈന-ബുദ്ധ-ഹൈന്ദവ-സിഖ് വിഭാഗങ്ങളില്‍ പെട്ട വിശ്വാസികള്‍ തന്നെയാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നവരിലും കൂടുതല്‍ ഉണ്ടാവുക.
ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനുഷ്യര്‍ ഇന്ന് ഐഹിക ജീവിതാലങ്കാരങ്ങളിലും സുഖാഢംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കൂടുതലായി ഏര്‍പ്പെട്ടിട്ടുള്ളത്. വായു, വെള്ളം, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അവര്‍, ജീവവായു ഉല്‍പാദിപ്പിക്കുന്നതിന് സഹായകരമായ കൃഷിയിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും പിന്നോട്ടുപോയിരിക്കുകയാണ്. യഥാര്‍ത്ഥ കര്‍ഷകന് അവന്‍റെ പ്രയത്നത്തിന് അര്‍ഹമായ വില ലഭിക്കാത്ത വിധം വിപണി അവനെ ചൂഷണം ചെയ്യുക വഴി കൃഷിയെ നിരുത്സാഹപ്പെടുത്തുകയുമാണ്. ഭൂമിയുടെ ആണികളായ മലകളെ എടുത്ത് വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും നിരത്തുകയും അവിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യുന്നതിലൂടെ ഭൂമിയുടെ സന്തുലനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ധാതുക്കളും ഇന്ധനങ്ങളും വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നതിലൂടെയും അവ കൊണ്ട് വായുവിനെ മലിനപ്പെടുത്തുന്നതിലൂടെയും രണ്ടുവിധത്തില്‍ ഭൂമിയുടെയും വായുമണ്ഡലത്തിന്‍റെയും ഘടനക്ക് മാറ്റം വരുന്നുണ്ട്. ഉപഭോഗസംസ്കാരം മണ്ണിനെയും അടുത്തടുത്ത വീടുകളും കക്കൂസുകളും മറ്റും കുടിവെള്ളത്തെയും മലിനമാക്കുന്നതിനാല്‍ വായു, മണ്ണ്, ജലം എന്നിവയെല്ലാം മനുഷ്യരുടെ കരങ്ങളാല്‍ തന്നെ മലിനമായിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ മുഖ്യഘടകമായ ഭൂമിയിലെ ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെ പാരമ്യത്തില്‍ പ്രപഞ്ചം ഒന്നാകെ നശിക്കുന്നതുമാണ്. ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കുകയും നന്മ കല്‍പ്പിക്കുന്നത് പോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് അത് സംഭവിക്കുക. അതിന് മുമ്പായിട്ടായിരിക്കും അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാലിന്‍റെ വരവ്.
'മോശെദയാല്‍' എന്ന നാമത്തില്‍ അറിയപ്പെടുന്ന ഇസ്രാഈല്‍ പടനായകനായിട്ടായിരിക്കും അവന്‍ പുറപ്പെടുക. അവന്‍റെ കീഴില്‍ ലോകം മുഴുവന്‍ ഇസ്രാഈലിന്‍റെ നേതൃത്വത്തില്‍ ഒറ്റ രാജ്യമെന്നോണം ഏകീകരിക്കപ്പെടുന്നതാണ്. മുഹമ്മദ് നബിയുടെ കാലത്തുതന്നെ വന്ന മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മുപ്പത് കള്ളവാദികള്‍ വരുന്നതാണെന്നും അതില്‍ അവസാനത്തെ കള്ളവാദിയാണ് മസീഹുദ്ദജ്ജാലെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ പെട്ട ഇരുപത്തിയൊമ്പത് കള്ളവാദികളെയാണ് ഇന്ന് ഫുജ്ജാറുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ ലോകത്തെല്ലായിടത്തും ചുറ്റിക്കറങ്ങി ഇജാസ് (മക്കയും മദീനയും ഉള്‍പ്പെടുന്ന പ്രവിശ്യ) ഒഴികെയുള്ള എല്ലായിടങ്ങളും അവന്‍റെ ഭരണത്തില്‍ കൊണ്ടുവരും. അവന്‍ പുറപ്പെടുന്നതിന് മൂന്നുവര്‍ഷം മുമ്പുള്ള ആദ്യത്തെ വര്‍ഷം മഴയും കൃഷിയും മൂന്നിലൊരുഭാഗം ചുരുങ്ങുകയും രണ്ടാമത്തെ വര്‍ഷം മൂന്നില്‍ രണ്ടുഭാഗം ചുരുങ്ങുകയും മൂന്നാമത്തെ വര്‍ഷം മഴയും കൃഷിയും തീരെ ഇല്ലാതാവുകയും ചെയ്യുമെന്നും അപ്പോഴാണ് അവന്‍ പുറപ്പെടുകയെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യരൂപം പൂണ്ടുവരുന്ന കാഫിറായ പിശാചാണ് ദജ്ജാല്‍. ഏറ്റവും വലി യ സൃഷ്ടിയായ അവനിലൂടെയാണ് പിശാചിന്‍റെ ഏറ്റവും വലിയ കഴിവ് പ്രകടമാവുക. ആദ്യം അവന്‍ നബിയാണെന്ന് വാദിക്കുകയും മഴ വര്‍ഷിപ്പിച്ച് വെള്ളം ഇറക്കിക്കൊടുക്കുകയും കൃഷി മുളപ്പിച്ച് ജനങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. പിന്നീട് അവന്‍ റബ്ബ് തന്നെയാണെന്ന് വാദിക്കുന്നതാണ്. ഒരു ഗ്രാമീണനോട് അവന്‍: നിന്‍റെ മരിച്ചുപോയ മാതാപിതാക്കളെ പുനഃസൃഷ്ടിച്ചുതന്നാല്‍ നീ എന്നെ റബ്ബായി അംഗീകരിക്കുമോ എന്ന് ചോദിക്കുകയും ക്ലോണിംഗ് മുഖേനയോ മറ്റോ അവന്‍റെ മാതാപിതാക്കളെ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്യും. പിശാച് മാതാപിതാക്കളായി രൂപപ്പെടുകയും ആ മാതാപിതാക്കള്‍ മകനെ വിളിച്ച് ഇവന്‍ നിന്‍റെ റബ്ബാണ്, അതുകൊണ്ട് നീ ഇവനെ അംഗീകരിച്ചോളൂ എന്ന് പറയുകയും ചെയ്യുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 23: 14 ല്‍, അപ്പോള്‍ അനുഗ്രഹസമ്പൂര്‍ണ്ണനായ അല്ലാഹു സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവ് തന്നെയാകുന്നു എന്ന് പറഞ്ഞതില്‍ നിന്നും അല്ലാഹുവല്ലാത്ത സൃഷ്ടികര്‍ത്താക്കള്‍ വേറെയുമുണ്ടെന്ന് വരുന്നു. (പിശാചിനും മസീഹുദ്ദജ്ജാലിനും സൃഷ്ടിക്കാനുള്ള കഴിവുണ്ട് എന്നതിന് ഗ്രന്ഥം എതിരല്ല). അല്ലാഹു സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇല്ലായ്മയില്‍ നിന്നും സൃഷ്ടിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ എന്നും, മറ്റ് സ്രഷ്ടാക്കള്‍ക്ക് ശരീരം മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ -അതുതന്നെ ഉള്ളതില്‍ നിന്ന് (കോശത്തില്‍ നിന്നോ മറ്റോ) വികസിപ്പിച്ചെടുക്കാന്‍ മാത്രം- ഏത് രൂപത്തിലാണെങ്കിലും റൂഹ് നല്‍കുന്നത് നാഥന്‍ തന്നെയാണ് എന്നുമാണ്.
എത്ര കാലമായിരിക്കും ഭൂമിയില്‍ മസീഹുദ്ദജ്ജാലിന്‍റെ വാസമെന്ന് അനുയായികള്‍ പ്രവാചകനോട് ചോദിച്ചു: പ്രവാചകന്‍ പറഞ്ഞു: നാല്‍പത് ദിവസം; ആദ്യത്തെ ദിവസത്തിന് ഒരുകൊല്ലത്തെയും രണ്ടാമത്തെ ദിവസത്തിന് ഒരു മാസത്തെയും, മൂന്നാമത്തെ ദിവസത്തിന് ഒരു ആഴ്ചയുടെയും ദൈര്‍ഘ്യമുണ്ടായിരിക്കും. മറ്റ് ദിവസങ്ങളെല്ലാം നിങ്ങളുടെ സാധാരണ ദിവസങ്ങളെപ്പോലെയുമായിരിക്കും. അനുയായികള്‍ ചോദിച്ചു: എങ്ങനെയാണ് അവന്‍ ഭൂമിയില്‍ എല്ലാ സ്ഥലത്തും വേഗത്തില്‍ എത്തുന്നത്? പ്രവാചകന്‍ മറുപടി നല്‍കി: കാറ്റ് നയിക്കുന്ന കാര്‍മേഘത്തെപ്പോലെ അവന്‍ ജനങ്ങളുള്ളിടത്തെല്ലാം എത്തും.
സമയം അതിവേഗത്തില്‍ കഴിഞ്ഞ് പോകുന്നതിനിടയാക്കുന്ന വിധം ഭൂമിയുടെ കറക്കം ക്രമാതീതമായി വര്‍ദ്ധിക്കുകയും അതിന്‍റെ പാരമ്യത്തില്‍ അത് എതിര്‍ദിശയിലാവുകയും ചെയ്യും. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന, ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ആ ദിനത്തിലായിരിക്കും അവന്‍ പുറപ്പെടുക. അതോടെ പശ്ചാത്താപത്തിന്‍റെ വാതില്‍ അടയുന്നതുമാണ്. മസീഹുദ്ദജ്ജാലിന്‍റെ പുറപ്പെടലിനെക്കുറിച്ച് കേട്ടറിഞ്ഞ്, അത് സ്ഥിരീകരിക്കുന്നതിനുവേണ്ടി മദീനയില്‍ നിന്ന് അവന്‍റെയടുത്തേക്ക് ചെല്ലുന്ന ഒരു വിശ്വാസി അവനോട് പറയും: തീര്‍ച്ചയായും അല്ലാഹുവിന്‍റെ പ്രവാചകന്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ മസീഹുദ്ദജ്ജാലാണ് നീ; അപ്പോള്‍ അവന്‍ പറയും: ഞാന്‍ ഈ മനുഷ്യനെ വധിച്ച് ജീവിപ്പിച്ച് കാണിച്ചുതരാം! എന്നാല്‍ ഞാന്‍ ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുമോ? അപ്പോള്‍ വിശ്വാസി പറയും: ഇല്ല, അങ്ങനെ അവന്‍ ആ വിശ്വാസിയെ നെടുകെ തുല്യമായ രണ്ട് ഭാഗങ്ങളായി പിളര്‍ക്കുകയും ഒരു കുന്തത്തിന്‍റെ അളവുകണ്ട് വേര്‍പെടുത്തി മാറ്റിയശേഷം അവ കൂട്ടിയോജിപ്പിച്ച് അവനെ പുനര്‍സൃഷ്ടിക്കുകയും ചെയ്യും. അപ്പോഴും വിശ്വാസി പറയും: ഇന്നത്തേതുപോലെ അകക്കണ്ണോടെ ആഴത്തില്‍ നിന്നെ മനസ്സിലാക്കാന്‍ മുമ്പ് എനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് കേള്‍ക്കുമ്പോള്‍ മസീഹുദ്ദജ്ജാല്‍ വീണ്ടും അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കും, പക്ഷേ അവന് അദ്ദേഹത്തെ കീഴടക്കാന്‍ കഴിയുകയില്ല.
ഓ, അല്ലാഹുവിന്‍റെ അടിമകളേ! നിങ്ങളുടെ റബ്ബ് കണ്ണുപൊട്ടനല്ല, അവനെ നിങ്ങള്‍ മരണത്തിനുശേഷം മാത്രമേ കാണുകയുള്ളൂ. എന്നാല്‍ മസീഹുദ്ദജ്ജാലിന് ഒറ്റക്കണ്ണു മാത്രമേ ഉണ്ടാവുകയുള്ളൂ. അവന്‍റെ വലതുകണ്ണ് ഉണങ്ങിയ മുന്തിരി പോലെ ചപ്പിയതായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്ന എഴുത്തും വായനയും അറിയാത്ത വിശ്വാസികള്‍ക്കുപോലും അവന്‍ കാഫിറാണെന്ന് തിരിച്ചറിയാന്‍ കഴിയും; എന്നാല്‍ അദ്ദിക്ര്‍ അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും അവന്‍റെ കെണിയില്‍ പെടുന്നതാണ് -അവര്‍ അഞ്ച് നേരം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നടത്തുന്ന ജാഡയായ നമസ്കാരങ്ങളില്‍ ആശയമില്ലാതെ അവന്‍റെ നാശത്തെത്തൊട്ട് അഭയം തേടുന്നവരാണെങ്കിലും ശരി. കാരണം കപടവിശ്വാസികളുടെ ആഗ്രഹങ്ങളാണ് അവന്‍ നടപ്പിലാക്കുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ സാമുദായിക-രാഷ്ട്രീയ-സാമ്പത്തിക ആവശ്യങ്ങളെല്ലാം അവന്‍ വകവെച്ചുകൊടുക്കും. ലൈംഗിക അരാജകത്വത്തിന് മാന്യത കൈവരികയും അത് സാര്‍വത്രികമാവുകയും ചെയ്യും. ഇന്ന് ഇജാസിലുള്ള കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവന്‍റെ ഭരണം നടക്കുന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുന്നതാണ്. അധികവും സ്ത്രീകളാണ് അവന്‍റെ കെണിയില്‍ അകപ്പെടുക എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.
അവന്‍റെ പക്കല്‍ നരകവും സ്വര്‍ഗ്ഗവും ഉണ്ടായിരിക്കും. എന്നാല്‍ അവന്‍റെ നരകം വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗവും അവന്‍റെ സ്വര്‍ഗ്ഗം കപടവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗവും വിശ്വാസികള്‍ക്ക് നരകവുമായിരിക്കും. വിശ്വാസികള്‍ക്ക് മരണത്തിന് ശേഷമാണ് സ്വര്‍ഗ്ഗം ലഭിക്കുക എന്നും ഇഹലോകം നരകതുല്യമാണെന്നും എന്നാല്‍ കപടവിശ്വാസികള്‍ക്ക് ഇഹലോകം സ്വര്‍ഗ്ഗവും മരണത്തോടുകൂടി നരകവുമാണ് എന്നും പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മസീഹുദ്ദജ്ജാലിന്‍റെ നരകത്തില്‍ വിശ്വാസികളെ പിടിച്ചിടുമ്പോള്‍ ഇബ്റാഹീമിന് തീക്കുണ്ഠം ശാന്തിയും സമാധാനവുമായതുപോലെ അത് സമാധാനവും ശാന്തിയുമുള്ളതാകുന്നതിന് വേണ്ടി 18-ാം സൂറത്തിന്‍റെ ആദ്യഭാഗമോ അവസാന ഭാഗമോ പതിവായി ആശയത്തോടെ വായിക്കണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുവഴി ഗുഹാവാസികളുടെ വിശ്വാസദാര്‍ഢ്യം കൈവരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. ക്ഷാമം മൂലം സ്വന്തം കുട്ടികളെപ്പോലും പിടിച്ചുതിന്നേണ്ടി വരുന്ന അക്കാലത്ത് വിശ്വാസികള്‍ തഹ്ലീലും (അല്ലാഹുവിന്‍റെ ഏകത്വം പ്രഖ്യാപിക്കല്‍) തക്ബീറും (അവനെ മഹത്വപ്പെടുത്തല്‍) തസ്ബീഹും (അവനെ പരിശുദ്ധപ്പെടുത്തല്‍) തഹ്മീദും (അവനെ സ്തുതിക്കല്‍) കൊണ്ടായിരിക്കും ജീവിക്കുക എന്നും പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വിശ്വാസികള്‍ക്ക് ഗുഹാവാസികളെ ഉറക്കിക്കിടത്തിയതുപോലെ വിശപ്പ് ഇല്ലാതാക്കിക്കൊടുത്തുകൊണ്ട് മസീഹുദ്ദജ്ജാലിനെ ആശ്രയിക്കാതെ നിലകൊള്ളാനുള്ള സഹനശീലം നല്‍കി കാര്യകാരണബന്ധത്തിന് അതീതമായി നാഥന്‍ അവരെ സഹായിക്കുന്നതാണ്.
മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതിന് മുമ്പുതന്നെ ഇജാസ് കപടവിശ്വാസികളുടെ ഭരണത്തില്‍ നിന്ന് മോചനം നേടി മഹ്ദി ഇമാമിന്‍റെ നേതൃത്വത്തിന് കീഴില്‍ വരുന്നതാണ്. മസീഹുദ്ദജ്ജാല്‍ പുറപ്പെട്ട് ഒന്നേക്കാല്‍ വര്‍ഷം കഴിയുന്നതോടെ മഹ്ദി ഇമാമിന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ അവന്‍റെ നാശത്തിനെതിരായി അവസാനത്തെ പൊരുതലിനുവേണ്ടി സിറിയയിലെ വെള്ളമിനാരമുള്ള പള്ളിയില്‍ ഒരുമിച്ച് കൂടുന്നതുമാണ്. പ്രാര്‍ത്ഥനക്ക് ഒരുങ്ങുന്ന സമയത്ത് ആകാശത്തുനിന്ന് ഒരു ഇരമ്പല്‍ കേട്ട് വിശ്വാസികള്‍ നോക്കുമ്പോള്‍ ഈസാ കാവിവസ്ത്രം കൊണ്ട് ഇഹ്റാം (കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോള്‍ സ്വീകരിക്കുന്ന വസ്ത്രധാരണരീതി) ചെയ്ത നിലയില്‍ ചാരുകസേരയിലെന്ന പോലെ മലക്കുകളുടെ ചിറകുകളിലിരുന്ന് ഇറങ്ങിവരുന്നതായി കാണും. പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമ്പോള്‍ വിശ്വാസികള്‍ പരസ്പരം നേതാക്കള്‍ (ഇമാം) ആണെന്നും അതുകൊണ്ട് ആരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നട ത്താന്‍ വേണ്ടിയാണോ ഒരുങ്ങിയത്, അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തന്നെ പ്രാര്‍ത്ഥന നടക്കട്ടെ എന്ന് പറഞ്ഞ് ഈസാ അദ്ദേഹത്തെ പിന്തുടര്‍ന്ന് 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സുദീര്‍ഘമായ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുന്നതാണ്. പ്രാര്‍ത്ഥനാനന്തരം വാതില്‍ തുറക്കുമ്പോഴേക്കും മസീഹുദ്ദജ്ജാലും എഴുപതിനായിരം ജൂതരും വിശ്വാസികളെ വധിക്കാന്‍ എത്തിയിരിക്കും. ഈസായെ കാണുമ്പോള്‍ വെള്ളത്തില്‍ ഉപ്പ് അലിയുന്നതുപോലെ മസീഹുദ്ദജ്ജാല്‍ ഉരുകാന്‍ തുടങ്ങും. എന്നാലും ഈസായും വിശ്വാസികളും അവരെ പിന്തുടരുകയും ബാബുലുദ്ദ് (ഇസ്രാഈലിലുള്ള ലിഡ എയര്‍ പോര്‍ട്ട്) ല്‍ വെച്ച് കുന്തം കൊണ്ട് കുത്തി ഈസാ അവനെ കൊല്ലുകയും രക്തം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും. തുടര്‍ന്ന് 33: 60 ല്‍ പറഞ്ഞ നാടുകളില്‍ കുഴപ്പമുണ്ടാക്കുന്ന അവന്‍റെ എഴുപതിനായിരം ജൂതപടയാളികളെ മഹ്ദിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ വധിക്കുന്നതാണ്. അങ്ങനെ മൊത്തം ലോകം നിയന്ത്രിച്ചിരുന്ന മസീഹുദ്ദജ്ജാലിന്‍റെ ഭരണം ഈസായുടെ അധീനത്തിലാവുകയും അദ്ദേഹം നാടുകളുടെ കേന്ദ്രമായ മക്ക കേന്ദ്രീകരിച്ച് ലോകം ഭരിക്കുകയും ചെയ്യും. അന്ന് ലോകം മുഴുവന്‍ ഒറ്റ നാട്, ഒറ്റ മതം, ഒറ്റ ദൈവം, ഒറ്റ ഖിബ്ല എന്നായി മാറും. ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെല്ലാം ഈസായെയും ഇസ്ലാമിനെയും അംഗീകരിക്കുന്നതാണ്. ക്രൈസ്തവര്‍ യഥാര്‍ത്ഥ വിശ്വാസം മനസ്സിലാകുമ്പോള്‍ കുരിശുകള്‍ പൊട്ടിച്ചെറിയുകയും പന്നികളെ കൊല്ലുകയും ഹൈന്ദവര്‍ അവരുടെ ക്ഷേത്രങ്ങളില്‍ നിന്ന് ബിംബങ്ങള്‍ മാറ്റുകയും ചെയ്യും. മരങ്ങളും കല്ലുകളുമെല്ലാം 'എന്‍റെ പിന്നില്‍ ഒരു കാഫിറുണ്ട് (കപടവിശ്വാസിയുണ്ട്), ഓ വിശ്വാസീ, ഇവനെ പിടിച്ചുകൊന്നുകളയുക' എന്ന് വിളിച്ചുപറയുന്നതാണ്. അന്ന് ഇസ്ലാമിനെ ജീവിതവ്യവസ്ഥയായി അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ കപടവിശ്വാസികളെയും ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ള അവരുടെ അനുയായികളെയും വധിച്ചുകൊണ്ട് അന്നേ വരെ നടപ്പിലാക്കപ്പെട്ടിട്ടില്ലാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതാണ്. അതോടെ ആര്‍ക്കും മറ്റൊരാളെ ഭയപ്പെടാതെ -സ്ത്രീകള്‍ക്കുപോലും ഒറ്റയ്ക്ക്- എപ്പോഴും എവിടെയും സഞ്ചരിക്കാവുന്ന വിധത്തില്‍ ഭൂമിയില്‍ സമാധാനവും സ്വാതന്ത്ര്യവും നിലവില്‍ വരുന്നതാണ്. തുടര്‍ന്ന് ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും മലക്കുകളെപ്പോലെ ശാന്തിയും സമാധാനവുമുള്ള ജീവിതം നയിക്കുന്നതാണ്.
43: 60 ല്‍, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ നിങ്ങളുടെ പിന്‍ഗാമികളായിത്തീരുന്ന മലക്കുകളെ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടാക്കുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 'മലക്കുകളെ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടാക്കും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ മനുഷ്യരെത്തന്നെ ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന മലക്കുകളുടെ സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കുമെന്നാണ്. പിശാചിന്‍റെ മൂര്‍ത്തരൂപത്തില്‍ വരുന്ന മസീഹുദ്ദജ്ജാല്‍ വധിക്കപ്പെടുന്നതോടുകൂടി ലോകത്ത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളോ അവന്‍റെ സ്വാധീനമോ ഇല്ലാതാവുകയും അതോടെ മനുഷ്യര്‍ക്ക് നന്മതിന്മകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുകയും പരീക്ഷണങ്ങള്‍ അവസാനിച്ച് അവര്‍ ശാന്തി-സമാധാന-ഐക്യത്തോടെ ജീവിക്കുകയും ചെയ്യുന്നതാണ്. ലോകത്ത് മൊത്തം സ്വര്‍ഗ്ഗീയാവസ്ഥ ദ്യോതിപ്പിക്കുന്ന ഇസ്ലാമിക വ്യവസ്ഥ അല്ലാഹു തന്നെ ഇടപെട്ട് ജ്വലിപ്പിച്ച് കാണിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യമില്ലാത്ത നിര്‍ബന്ധിതാവസ്ഥയിലുള്ള ഈ ഇസ്ലാം അംഗീകരിക്കല്‍ കൊണ്ട് ഒരു ആത്മാവിനും പരലോകത്ത് ഒരു ഗുണവും ലഭിക്കുകയില്ല. ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും സ്വന്തം ഇഷ്ടപ്രകാരമോ ഇഷ്ടമില്ലാതെയോ കീഴ്പ്പെടുന്നത് അല്ലാഹുവിനുമാത്രവും അവനിലേക്കാണ് അവരെയെല്ലാം മടക്കപ്പെടുന്നതും എന്നിരിക്കെ അവര്‍ തേടുന്നത് അല്ലാഹുവിന്‍റെ ദീനല്ലാത്ത മറ്റേതെങ്കിലുമാണോ എന്ന് 3: 83 ല്‍ ചോദിച്ചത് ഇതോടെ നടപ്പിലാവുകയാണ്.
മനുഷ്യരെ സൃഷ്ടിച്ച് അല്ലാഹുവിന്‍റെ റൂഹ് അവനില്‍ ആവാഹിച്ചപ്പോള്‍ മനുഷ്യന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിസമ്മതിച്ച പിശാചിനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ കാര്യം പറഞ്ഞിട്ടുണ്ട്: 38: 78-81 സൂക്തങ്ങളില്‍, ദീന്‍ നടപ്പിലാകുന്ന നാള്‍ വരെ നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുക തന്നെ ചെയ്യും എന്ന് അല്ലാഹു പറഞ്ഞ സന്ദര്‍ഭത്തില്‍ അവന്‍ ചോദിച്ചു: എന്‍റെ നാഥാ! അവര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാള്‍ വരെ എനിക്ക് നീ സാവകാശം നല്‍കിയാലും! അല്ലാഹു പറഞ്ഞു: അപ്പോള്‍ നിശ്ചയം നീ സാവകാശം നല്‍കപ്പെട്ടവരില്‍ പെട്ടവനാണ് -സമയം അറിയപ്പെട്ട ഒരു നാള്‍ വരെ എന്ന് പറഞ്ഞിട്ടുണ്ട്. സൂക്തത്തില്‍ പറഞ്ഞ ദീന്‍ നടപ്പിലാകുന്ന നാള്‍ കൊണ്ടുദ്ദേശിക്കുന്നത് എല്ലാവരെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തുന്ന വിധിദിവസമല്ല, മറിച്ച് ഈസാ രണ്ടാമത് വന്ന് പിശാചിന്‍റെ മൂര്‍ത്തരൂപമായ മസീഹുദ്ദജ്ജാലിനെ വധിച്ച് ലോകത്തുമൊത്തം അല്ലാഹു തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയായ ഇസ്ലാം നടപ്പില്‍ വരുത്തുന്ന, ഇഹലോകത്ത് വെച്ചുതന്നെ ദീന്‍ നടപ്പില്‍ വരുന്ന ദിനത്തെയാണ്. 42: 7 ല്‍, ഈ ഗ്രന്ഥം കൊണ്ട് നാടുകളുടെ കേന്ദ്രമായ മക്കയെയും അതിനു ചുറ്റുമുള്ള മുഴുവന്‍ ലോകരെയും മുന്നറിയിപ്പ് നല്‍കുക എന്നുപറഞ്ഞത് പൂര്‍ണ്ണമായി നടപ്പിലാകുന്നതും മക്ക കേന്ദ്രീകരിച്ച് ഈസാ ലോകം ഭരിക്കാന്‍ ആരംഭിക്കുന്ന അന്നുതന്നെയാണ്. 4: 163 ല്‍ വിവരിച്ച പ്രകാരം ആദ്യ പ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പേരും പ്രബോധനം ചെയ്തത് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഏക ജീവിതവ്യവസ്ഥയായതിനാല്‍ ഈസാ രണ്ടാമത് വന്നാല്‍ അദ്ദിക്റിന്‍റെ മാര്‍ഗ്ഗം തന്നെയാണ് പിന്തുടരുക. ഏഴുകൊല്ലം ഭരണം നടത്തിയ ഈസാ 40-ാം വയസ്സില്‍ മരിക്കുകയും മുഹമ്മദ് നബിയുടെ ഖബറിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് അദ്ദേഹത്തെ ഖബറടക്കുകയും ചെയ്യുന്നതാണ്.