وَاللَّذَانِ يَأْتِيَانِهَا مِنْكُمْ فَآذُوهُمَا ۖ فَإِنْ تَابَا وَأَصْلَحَا فَأَعْرِضُوا عَنْهُمَا ۗ إِنَّ اللَّهَ كَانَ تَوَّابًا رَحِيمًا
നിങ്ങളില്‍ നിന്നുള്ള ഇത്തരം മ്ലേച്ഛവൃത്തികളില്‍ ഏര്‍പ്പെടുന്ന രണ്ടുപേരെ കൊണ്ടുവന്നാല്‍ അപ്പോള്‍ നിങ്ങള്‍ ഇരുവരെയും പീഡിപ്പിക്കേണ്ടതാകുന്നു, ഇനി അവര്‍ രണ്ടുപേരും പശ്ചാത്തപിച്ച് മടങ്ങുകയും പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ അപ്പോള്‍ അവര്‍ രണ്ടുപേരെത്തൊട്ടും നിങ്ങള്‍ അവഗണിക്കുക, നിശ്ചയം അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാ നായിരിക്കുന്നുവല്ലോ.
സ്ത്രീകള്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതായി കാണുകയും അതിന് വിശ്വാസികളായ നാല് പേര്‍ സാക്ഷ്യം വഹിക്കുകയും ചെയ്താല്‍ അവരെ മരണം വരെ അവരുടെ വീടുകളില്‍ തളച്ചിടണം എന്നാണ് സൂക്തം പറയുന്നത്. 'അല്ലെങ്കില്‍ അവരുടെ കാര്യത്തില്‍ അല്ലാഹു ഒരു വഴി നിര്‍ദ്ദേശിക്കുന്നതുവരെ' എന്നുപറഞ്ഞത് 24: 2 ല്‍ ആണായാലും പെണ്ണായാലും അവരെ നൂറ് അടി വീതം അടിക്കണം എന്ന വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷാ നിയമം അവതരിപ്പിക്കുന്നതുവരെ എന്നാണ്. 4: 16 ല്‍ 'നിങ്ങളില്‍ ഈ കൃത്യം ചെയ്യുന്ന രണ്ടുപേര്‍' എന്ന് പറഞ്ഞത് സ്ത്രീയെയും പുരുഷനെയുമാണ്, അല്ലാതെ ലിവാത്ത് -സ്വവര്‍ഗ സംഭോഗം- നടത്തുന്നവരെയല്ല. മാത്രമല്ല, സൂക്തത്തില്‍ 'യഅ്തീഹിമാ' എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ രണ്ട് പുരുഷന്‍മാരെക്കുറിച്ചാകുമായിരുന്നു, എന്നാല്‍ ഇവിടെ 'യഅ്തിയാനിഹാ' എന്ന് പറഞ്ഞത് പുരുഷനും സ്ത്രീയും ചേര്‍ന്ന വ്യഭിചാരക്കുറ്റമായതുകൊണ്ടാണ്. പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗ സംഭോഗം ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ച് കളയണമെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. 27: 54; 29: 29 വിശദീകരണം നോക്കുക.
എക്കാലത്തും ഇസ്ലാമില്‍ കുറ്റകൃത്യങ്ങളെല്ലാം ഘട്ടം ഘട്ടമായിട്ടാണ് ഇല്ലായ്മ ചെയ്തിട്ടുള്ളത്. വിവാഹിതരായവര്‍ വ്യഭിചാരക്കുറ്റത്തില്‍ ഏര്‍പ്പെട്ടാലുള്ള ശിക്ഷയുടെ ആദ്യഘട്ടമാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. വ്യഭിചാരക്കുറ്റത്തിന് ആണിനെയും പെണ്ണിനെയും നൂറ് അടിവീതം അടിക്കണമെന്നും, വിശ്വാസികളുടെ സംഘം അതിന് സാക്ഷ്യം വഹിക്കണമെന്നും കല്‍പിച്ചുകൊണ്ട് 24-ാം സൂറത്തില്‍ വ്യഭിചാരത്തിനുള്ള ശിക്ഷയുടെ രണ്ടാം ഘട്ടം അവതരിപ്പിച്ചു. മൂന്നാം ഘട്ടമായി വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുന്ന ശിക്ഷ പ്രവാചകന്‍ മുഹമ്മദ് അവസാനഘട്ടത്തില്‍ നടപ്പിലാക്കുകയുണ്ടായി. ആ ശിക്ഷ തൗറാത്തിലുള്ളതും ഈസാനബിയുടെ കാലത്ത് നടപ്പിലാക്കിയിട്ടുള്ളതുമാണ്. 'നിങ്ങളില്‍ നിന്ന് കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ഈസാനബിയുടെ വാക്ക് അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ തടഞ്ഞുവെക്കല്‍, നൂറ് അടി അടിക്കല്‍, എറിഞ്ഞുകൊല്ലല്‍ എന്നിങ്ങനെയുള്ള വ്യഭിചാരത്തിനുള്ള ശിക്ഷയുടെ ഒരുഘട്ടവും നടപ്പിലാക്കാന്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് സാധ്യമല്ല. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പഠിപ്പിക്കുക വഴി, 17: 13-14; 18: 48-49; 23: 62-64; 36: 12; 45: 28-31; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മരേഖയില്‍ തന്റെ ചിന്തകളും പ്രവൃത്തികളുമെല്ലാം കൊത്തിവെക്കുന്നുണ്ടെന്നും വിധിദിവസം അത് പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും; 41: 19-24 സൂക്തങ്ങള്‍ പ്രകാരം അന്ന് ഓരോരുത്തരുടെയും തൊലികളും കേള്വികളും കാഴ്ചകളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്നും; 99: 4-5 സൂക്തങ്ങള്‍ പ്രകാരം ഭൂമി തന്നെയും അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുമെന്നും ബോധവാന്മാരാക്കി തെറ്റ് കുറ്റങ്ങളില്‍ നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുക മാത്രമാണ് ഇത്തരം തിന്മകള്‍ ഇല്ലാതാക്കാനുള്ള ഏകമാര്‍ഗം. പ്രസ്തുത ബോധമുള്ള വിശ്വാസികള്‍ മാത്രമാണ് അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍. ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് അറബി ഖുര്‍ആന്‍ നരകത്തിലേക്കുള്ള ടിക്കറ്റാണ്. 2: 219-220; 3: 110; 4: 1 വിശദീകരണം നോക്കുക.