( അന്നിസാഅ് ) 4 : 19

يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِنْ كَرِهْتُمُوهُنَّ فَعَسَىٰ أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا

ഓ വിശ്വാസികളായിട്ടുള്ളവരേ, സ്ത്രീകളെ അവര്‍ക്ക് ഇഷ്ടമില്ലാതെ അനന്തരമെടുക്കുക നിങ്ങള്‍ക്ക് അനുവദനീയമല്ല, നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തിന്‍റെ ഒരുഭാഗം അവര്‍ ഒഴിവാക്കി പോകത്തക്കവിധം നിങ്ങള്‍ അവരെ ഞെരുക്കുകയുമരുത്-അവര്‍ വ്യക്തമായ ദുര്‍നടപ്പുകളില്‍ ഏര്‍പ്പെ ട്ടാല്‍ ഒഴികെ, നിങ്ങള്‍ അവരോട് ന്യായമായ രീതിയില്‍ മാന്യമായി സഹവര്‍ത്തിക്കേണ്ടതാണ്; അപ്പോള്‍ നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍, നിങ്ങള്‍ ഒരു കാര്യം വെറുക്കുന്നുവെങ്കില്‍ അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടാകും.

ജാഹിലിയ്യാ കാലത്ത് ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകളെ ഭര്‍ത്താവിന്‍റെ അനന്തരാവകാശികള്‍ അനന്തരസ്വത്തായി പരിഗണിച്ചിരുന്നു. ആ സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യുകയും ആ സ്ത്രീകള്‍ക്ക് ഇഷ്ടമില്ലാതെ ബലാല്‍ക്കാരമായി അവരെ പിടിച്ചുവെക്കലോ അവരുടെ ഇഷ്ടമില്ലാതെ വിവാഹം ചെയ്യലോ നിങ്ങള്‍ക്ക് അനുവദനീയമല്ല എന്ന നിയമം നല്‍കുകയും വിവാഹമൂല്യം മുഴുവനായോ അല്ലെങ്കില്‍ ഭാഗികമായോ മടക്കി നല്‍കി സ്ത്രീ തെറ്റിപ്പോകത്തക്കവിധം അവളെ പീഡിപ്പിക്കുന്ന ജാഹിലിയ്യാ ചര്യകള്‍ വെടിയണമെന്നുമാണ് വിശ്വാസികളോട് സൂക്തത്തിലൂടെ കല്‍പിക്കുന്നത്. നിങ്ങള്‍ അവരില്‍ ഒരു തിന്മ കാണുന്നുവെങ്കില്‍ നിങ്ങള്‍ കാണാത്ത നന്മകളും അവരിലുണ്ടായേക്കും. അപ്പോള്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ -അല്ലാഹുവിന്‍റെ തൃപ്തിയില്‍- സഹവര്‍ത്തിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കല്‍പിക്കുന്നത്. എന്നാല്‍ വ്യക്തമായ ദുര്‍നടപ്പുകളില്‍ ഏര്‍പ്പെട്ട സ്ത്രീകളെ വിവാഹബന്ധത്തില്‍ വെച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അത്തരം പുരുഷന്മാരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് ഇസ്ലാമിലില്ലാത്ത സ്ത്രീധനം വാങ്ങിക്കുകയും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നടത്തുകയും വാങ്ങിയ സ്ത്രീധനം തന്നെ തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്നവരാണ്. അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കാത്ത ഇക്കൂട്ടര്‍ക്കെതിരായിട്ട് തന്നെയാണ് അവര്‍ കേട്ട-കണ്ട-തൊട്ട-വായിച്ച സൂക്തങ്ങള്‍ വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്ത് കൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുക. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ് ഫുജ്ജാറുകള്‍. 10: 60 ല്‍ വിവരിച്ച പ്രകാരം അവരില്‍ ഓരോരുത്തരും മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ആവര്‍ത്തിച്ച് വായിക്കുക എന്ന് അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ എന്ന പദം നാവുകൊണ്ട് പറയുന്ന, നരകക്കുണ്ഠത്തിലെ സിജ്ജീന്‍ പട്ടികയിലേക്ക് വിധിക്കപ്പെട്ട ഇവര്‍ വ്യക്തവും സ്പഷ്ടവുമായ അദ്ദിക്റാണ് ആവര്‍ത്തിച്ച് വായിക്കേണ്ടത് എന്ന് തിരിച്ചറിയാത്തവരാണ്. നാഥന്‍റെ സൂക്തങ്ങള്‍ നല്‍കപ്പെട്ടിട്ട് അതിനെ അവഗണിച്ച് ജീവിതലക്ഷ്യം നഷ്ടപ്പെട്ട് ഭൂമിയില്‍ ഒട്ടിപ്പിടിച്ച് ജീവിക്കുന്ന ഇവരെ 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് ഉപമിച്ചതും, 62: 5 ല്‍ വഹിക്കുന്നത് എന്താണെന്ന് അറിയാതെ ഭാരം വഹിക്കുന്ന കഴുതയെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അക്രമികളായ ഇവരെ കഴുതയോട് ഉപമിച്ചതും എത്ര അര്‍ത്ഥവത്തായിത്തീര്‍ന്നിരിക്കുന്നു എന്ന് കാണാം. ഇവരുടെ ജീവിതം കണ്ടിട്ട് ഈ ഗ്രന്ഥമാണ് ഇവരെ ഇങ്ങനെ അധഃപതിപ്പിച്ചതെന്ന് പ്രവാചകന്‍ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ അവര്‍ക്ക് നല്‍കുകയാണെങ്കില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ സ്വഭാവവും ജീവിതചര്യയും കണ്ട് അത് സ്വീകരിക്കാന്‍ ആദ്യം അവര്‍ വിസമ്മതിക്കുകയാണ് ചെയ്യുക. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ് മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ആണെന്നുപോലും തിരിച്ചറിയാത്തവരാണ് ഫുജ്ജാറുകള്‍. അതുകൊണ്ട് പ്രകൃതിമതമായ ഇസ്ലാമില്‍ താരതമ്യേന നിലകൊള്ളുന്ന ഇതര ജനവിഭാഗങ്ങളോട് നിങ്ങള്‍ അത് ഉപയോഗപ്പെടുത്തണമെന്ന് പറയുമ്പോഴാണ് അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുന്നത്. 2: 231-232; 3: 112; 33: 60-61; 34: 19-20 വിശദീകരണം നോക്കുക.