( അന്നിസാഅ് ) 4 : 32

وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِنْ فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا

അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റുചിലരെക്കാള്‍ കൂടുതല്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ നിങ്ങള്‍ കൊതിക്കുകയുമരുത്, പുരുഷന്‍മാര്‍ക്ക് അവര്‍ സമ്പാദിച്ച വിഹിതമുണ്ട്, സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതനുസരിച്ചുള്ള വിഹിതവുമുണ്ട്, നിങ്ങള്‍ അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് ചോദിച്ചുകൊള്ളുക, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെമേലും അറിവുള്ളവന്‍ തന്നെയായിരിക്കുന്നു.

ഒരാള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ അസൂയപ്പെടാതെ അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് ആവശ്യങ്ങള്‍ ചോദിക്കാനാണ് പഠിപ്പിക്കുന്നത്. നാഥന്‍റെ സമ്മതപത്രവും ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവന് അവന്‍റെ എല്ലാ കാര്യങ്ങളും എളുപ്പമാക്കപ്പെടുന്നതാണ് എന്ന് 92: 6-7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ അദ്ദിക്റിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തുന്നതാണ്. 

മനഃസാക്ഷിക്ക് സ്വര്‍ഗത്തില്‍ വെച്ചുതന്നെ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ള നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് കുഫ്ഫാറുകള്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 8: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റാതെ ഒരാളും വിശ്വാസിയാവുകയില്ല. പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അത് അവനുവേണ്ടിത്തന്നെയാണ്; ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്, നീ അവന്‍റെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് 6: 104; 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 94-95; 237; 3: 73-74, 136, 160, 181-182 വിശദീകരണം നോക്കുക.