( അന്നിസാഅ് ) 4 : 40

إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا

നിശ്ചയം, അല്ലാഹു ആരോടും അണുഅളവ് അനീതി കാണിക്കുകയില്ലതന്നെ, ആരുടെ പക്കലെങ്കിലും ഒരു നന്മയുണ്ടെങ്കില്‍ അല്ലാഹു അതിനെ ഇരട്ടിപ്പിക്കുന്നതും, അവനില്‍നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുന്നതുമാണ്.

നന്മയും തിന്മയും കാണിച്ചുതരുന്ന അദ്ദിക്ര്‍ ഓരോ ആത്മാവിനും സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് മാത്രമേ നന്മയാവുകയുള്ളൂ. അഥവാ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തെളിവായി (ബുര്‍ഹാനായി) ഉദ്ധരിക്കാവുന്ന വാക്കുകളും പ്രവൃത്തികളും മാത്രമേ നന്മയാവുകയുള്ളൂ. 6: 160 ല്‍, ആരാണോ ഒരു നന്മയും കൊണ്ട് വന്നത്, അപ്പോള്‍ അവന് അതിന്‍റെ പത്തിരട്ടി പ്രതിഫലമുണ്ട്, ആരാണോ ഒരു തിന്മയും കൊണ്ട് വന്നത്, അവന് തക്കതായ പ്രതിഫലമല്ലാതെയില്ല, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുകയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. ഒരു നന്മ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ തന്നെ ഒരു പുണ്യമുണ്ട്, എന്നാല്‍ ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയത് പത്ത് നന്മകളുണ്ട് എന്നും ഒരു തിന്മ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ തിന്മയായി പരിഗണിക്കുകയില്ല എന്നും തിന്മ പ്രവര്‍ത്തിച്ചാല്‍ തക്കതായ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുകയില്ല, അവരവര്‍ തന്നെയാണ് അവരവരുടെ ഭാഗധേയം നിശ്ചയിക്കുന്നതെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ 17: 13 ല്‍ പറഞ്ഞ അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ വിധിദിവസം വായിക്കുമ്പോള്‍ 'ഓ! ഇത് എന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടുപോയിട്ടില്ലല്ലോ!' എന്ന് വിലപിക്കുന്നതാണ് എന്നും അവരുടെ ജീവിതം മുഴുവന്‍ അവര്‍ അതില്‍ കാണുന്നതാണ് എന്നും നിന്‍റെ നാഥന്‍ ആരോടും അനീതി കാണിക്കുന്നവനല്ല എന്നും 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 119, 245, 261; 3: 187 വിശദീകരണം നോക്കുക.