( അന്നിസാഅ് ) 4 : 58

إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا

നിശ്ചയം, അമാനത്തുകള്‍ അതിന്‍റെ ആളുകള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ വിധികല്‍പ്പിക്കുമ്പോള്‍ നീതികൊണ്ട് വിധികല്‍പ്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു, നിശ്ചയം എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനായിരിക്കുന്നു.

'അമാനത്ത്' എന്നാല്‍ വിശ്വസിച്ചേല്‍പ്പിച്ചത് എന്നാണ്. അത് യാതൊരു കുറവും വരുത്താതെ തിരിച്ചുകൊടുക്കണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. 16: 90 ല്‍, നിശ്ചയം അല്ലാഹു നീതികൊണ്ടും ഏറ്റവും നല്ലതുകൊണ്ടും അടുത്തവര്‍ക്ക് അവരുടെ അവകാശം നല്‍കല്‍കൊണ്ടും കല്‍പിക്കുന്നു, മ്ലേച്ഛവും നിഷിദ്ധവുമായതിനെത്തൊട്ടും അതിക്രമങ്ങളില്‍നിന്നും നിങ്ങളെ വിരോധിക്കുകയും ചെയ്തിരിക്കുന്നു, നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നതിനുവേണ്ടി നിങ്ങളെ ഉപദേശിക്കുകയാണ് എന്നും; 16: 91 ല്‍, അല്ലാഹുവുമായി ചെയ്ത ഉടമ്പടികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവീന്‍, നിങ്ങള്‍ അല്ലാഹുവിനെ സാക്ഷി യാക്കിക്കൊണ്ട് ചെയ്ത പ്രതിജ്ഞകളൊന്നും മുറിച്ചുകളയാതിരിക്കുകയും ചെയ്യുവീന്‍ എന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതുകൊണ്ടും നീതികൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക് റാണ്. മൊത്തം മനുഷ്യര്‍ക്കുള്ള ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജനതയെയാ ണ്. അതുകൊണ്ട് അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കാത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള എല്ലാ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും കാഫിറുകളും കപടവിശ്വാസികളുമാണ്. അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും. നീതിയായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അമാനത്തായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുകയോ ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അത് ലോകര്‍ക്ക് നല്‍കുകയോ, എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനായി അതിനെ അംഗീകരിക്കുകയോ ചെയ്യാത്ത ഫുജ്ജാറുകള്‍ തന്നെയാണ് നരകക്കുണ്ഠത്തിന്‍റെ ഏഴ് കവാടങ്ങളിലേക്കും നിജപ്പെടുത്തിവെക്കപ്പെട്ടവര്‍ എന്ന് 2: 39; 9: 67-68; 15: 44; 25: 17-18, 33-34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ വായിച്ചിട്ടുണ്ട്. 2: 283; 8: 22; 33: 72-73 വിശദീകരണം നോക്കുക.