وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ ۖ وَلَا تَأْكُلُوهَا إِسْرَافًا وَبِدَارًا أَنْ يَكْبَرُوا ۚ وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ ۚ وَكَفَىٰ بِاللَّهِ حَسِيبًا
വിവാഹപ്രായമാകുന്നതുവരെ അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുവിന്‍, അങ്ങനെ നിങ്ങള്‍ അവരില്‍ തന്‍റേടം കണ്ടെത്തിയാല്‍ അപ്പോള്‍ നിങ്ങള്‍ അവരുടെ സമ്പത്ത് അവരിലേക്കുതന്നെ തിരിച്ചേല്‍പ്പിക്കുക, അവര്‍ വളര്‍ന്ന് വലുതായി തങ്ങളുടെ അവകാശം ചോദിക്കുമെന്ന് ഭയന്ന് നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും ഭക്ഷിക്കുകയുമരുത്, അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അപ്പോള്‍ അവന്‍ അവനുള്ളതുകൊണ്ട് തന്നെ തൃപ്തിപ്പെട്ടുകൊള്ളട്ടെ! ഇനി അവന്‍ ദരിദ്രനാണങ്കിലോ, അപ്പോള്‍ ന്യായമായ രീതിയിലുള്ളതുമാത്രം ഭക്ഷിച്ചു കൊള്ളട്ടെ! അങ്ങനെ അവരുടെ ധനം അവരിലേക്ക് തിരിച്ചേല്‍പ്പിച്ചുകൊടുക്കുമ്പോള്‍ നിങ്ങള്‍ അവയുടെമേല്‍ സാക്ഷ്യം വഹിപ്പിക്കേണ്ടതാകുന്നു, കണക്കുനോക്കുന്നതിന് അല്ലാഹുതന്നെ ഏറ്റവും മതിയായവനുമാകുന്നു.
അനാഥകള്‍ വിവാഹപ്രായം എത്തുമ്പോഴേക്കും അവരുടെ ധനത്തിന്‍റെ കൈകാര്യം ഏല്‍പ്പിക്കാന്‍ അവര്‍ പ്രാപ്തരാണോ എന്ന് പല വിധത്തിലും പരീക്ഷിച്ചറിയേണ്ടതുണ്ട്. അവര്‍ ഉത്തരവാദിത്തമില്ലാത്തവരോ പക്വതയില്ലാത്തവരോ ധൂര്‍ത്തടിക്കുന്നവരോ വിഡ്ഢികളോ ആണെന്ന് ബോധ്യപ്പെടുകയാണങ്കില്‍ അവരുടെ ധനം അവര്‍ക്കുവേണ്ടി നിങ്ങള്‍തന്നെ കൈകാര്യം ചെയ്യണമെന്നാണ് മുന്‍സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. അനാഥകള്‍ വളര്‍ന്ന് വലുതായി വരുമ്പോള്‍ അവരുടെ അവകാശം അവരെ ഏല്‍പ്പിക്കേണ്ടി വരുമെന്ന് കരുതി അപ്പോഴേക്കും ധൃതിയിലും ധൂര്‍ത്തായും നിങ്ങള്‍ അത് ചെലവഴിക്കാവുന്നതല്ല. കൈകാര്യകര്‍ത്താവ് സമ്പന്നനാണെങ്കില്‍ അനാഥകളുടെ ധനത്തില്‍ നിന്ന് ഒന്നും എടുക്കാതെത്തന്നെ അവരുടെ ധനം കൈകാര്യം ചെയ്യണം. അല്ലാഹു അവന് നല്‍കിയതില്‍ അവന്‍ തൃപ്തിപ്പെടുകയും വേണം, അതാണ് മാന്യത. ധനം അനാഥകളെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ അതിന്‍റെ മേല്‍ സാക്ഷികളെ നിര്‍ത്തുന്നത് അതില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും അവകാശം നീതിപൂര്‍വ്വം തിരിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നും ബോധ്യപ്പെടുത്താനും ഭാവിയില്‍ അതിനെക്കുറിച്ച് ഒരു കശപിശയും ഉണ്ടാവാതിരിക്കാനും വേണ്ടിയാണ്. ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്നുണ്ടെന്നും, ഓരോരുത്തരും ഇവിടെ എന്തൊക്കെ പ്രവര്‍ത്തിക്കുമെന്ന് നേരത്തെത്തന്നെ നിശ്ചയിച്ച് 17: 13-14; 18: 49; 23: 62-64; 45: 28-31 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ കൊത്തിവെക്കുന്നുണ്ടെന്നും, വിധിദിവസം അല്ലാഹുവിന്‍റെ ഗ്രന്ഥമായ അത് ഊരിയെടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക എന്നുമാണ് 'കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ത്രികാലജ്ഞാനിയായ അവന്‍ തന്നെയാണ് നിങ്ങളെ അനാഥകളുടെ ധനത്തിന്‍റെ കൈകാര്യകര്‍ത്താക്കളായി നിയോഗിച്ചത് എന്നും അവന്‍റെ മുമ്പിലാണ് ഓരോരുത്തരും ഒറ്റക്കൊറ്റക്കായി വിചാരണാനാളില്‍ ഉത്തരം പറയേണ്ടി വരിക എന്നുമുള്ള ബോധത്തില്‍ നിലകൊള്ളണമെന്നുമാണ് സൂക്തം ഉണര്‍ത്തുന്നത്. 2: 255; 3: 199; 6: 59 വിശദീകരണം നോക്കുക.