( അന്നിസാഅ് ) 4 : 84

فَقَاتِلْ فِي سَبِيلِ اللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ الْمُؤْمِنِينَ ۖ عَسَى اللَّهُ أَنْ يَكُفَّ بَأْسَ الَّذِينَ كَفَرُوا ۚ وَاللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنْكِيلًا

അപ്പോള്‍ നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക, നിനക്ക് നിന്‍റെ കാര്യത്തിലല്ലാതെ ഉത്തരവാദിത്തമില്ല, എന്നാല്‍ വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുക, അല്ലാഹു സത്യനിഷേധികളില്‍ നിന്നുള്ള വിപത്ത് ദൂരീകരിക്കുക വിദൂരമല്ല, അല്ലാഹുവിന്‍റെ ശക്തി ഏറ്റവും പ്രബലവും അവന്‍റെ ശിക്ഷ ഏറ്റവും കഠിനവുമാകുന്നു.

ഇന്ന് യുദ്ധമില്ല, മറിച്ച് അജയ്യവും തത്വനിര്‍ഭരഗ്രന്ഥവുമായ അദ്ദിക്റിനെ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും അതിന്‍റെ പ്രചരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളോടും ഫുജ്ജാറുകളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. കൂടാതെ ജീവിതലക്ഷ്യം തിരിച്ചറിയാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനുമുള്ള ഉപകരണമായ പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കലുമാണ് ഇന്നത്തെ ഒറ്റപ്പെട്ട വിശ്വാസിക്ക് ചെയ്യാനുള്ളത്. അല്ലാഹുവിന്‍റെ ശക്തി ഏറ്റവും പ്രബലവും അവന്‍റെ ശിക്ഷ ഏറ്റവും കഠിനവുമാകുന്നു എന്നതിന്‍റെ വിവക്ഷ, എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിന്‍റെ ശക്തിക്ക് മുമ്പില്‍ കാഫിറുകളുടെ ശക്തി ഒന്നുമല്ലെന്നും അവരെ നീക്കിക്കളയാന്‍ അല്ലാഹുവിന് നിഷ്പ്രയാസം കഴിയുമെന്നുമാണ്. 2: 74; 3: 138; 4: 63 വിശദീകരണം നോക്കുക.