( അന്നിസാഅ് ) 4 : 92

وَمَا كَانَ لِمُؤْمِنٍ أَنْ يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَنْ قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَنْ يَصَّدَّقُوا ۚ فَإِنْ كَانَ مِنْ قَوْمٍ عَدُوٍّ لَكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ ۖ وَإِنْ كَانَ مِنْ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ فَدِيَةٌ مُسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِنَ اللَّهِ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا

അബദ്ധത്തിലല്ലാതെ ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയെ വധിക്കല്‍ യോജിച്ചതുമല്ല, ഇനി ആരെങ്കിലും ഒരു വിശ്വാസിയെ അബദ്ധത്തില്‍ വധിച്ചാല്‍ അപ്പോള്‍ അവന്‍ അതിന് പ്രായശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കുകയും വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് തക്കതായ നഷ്ട പരിഹാരം- അവര്‍ അത് വിട്ടുകൊടുത്താലൊഴികെ-നല്‍കുകയും വേണം, ഇനി വധിക്കപ്പെട്ടവന്‍ നിങ്ങളുടെ ശത്രുജനതയില്‍ പെട്ടവനും അവന്‍ ഒരു വിശ്വാസിയുമാണെങ്കില്‍ അപ്പോള്‍ അതിന്‍റെ പ്രായശ്ചിത്തം വിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കലാണ്, ഇനി വധിക്കപ്പെട്ടവന്‍ നിങ്ങളോട് സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള ഒരു ജനതയുടെ ഇടയില്‍ താമസിക്കുന്ന വിശ്വാസിയാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കുകയും വേണം, ഇനി അടിമയെ സ്വതന്ത്രമാക്കാന്‍ സാധിച്ചില്ലെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള പശ്ചാത്താപമായി രണ്ടുമാസം തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കേണ്ടതാണ്, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞാനിയായ യുക്തിജ്ഞന്‍ തന്നെയുമായിരിക്കുന്നു.

തക്കതായ നഷ്ടപരിഹാരം എന്നുപറഞ്ഞാല്‍ 5: 95 ല്‍ പറഞ്ഞതുപോലെ നീതിമാന്മാരായ കൈകാര്യകര്‍ത്താക്കള്‍ അല്ലെങ്കില്‍ ഭരണാധികാരികള്‍ നീതിയോടുകൂടി നിശ്ചയിക്കുന്ന സംഖ്യയാണ്. പ്രവാചകന്‍ നിശ്ചയിച്ചത് നൂറ് ഒട്ടകം, അല്ലെങ്കില്‍ ഇരുന്നൂറ് പശു, അതുമല്ലെങ്കില്‍ രണ്ടായിരം ആടുകള്‍, അല്ലെങ്കില്‍ അവയുടെ സമാനമായ വിലയാണ്. അടിമയെ സ്വതന്ത്രമാക്കാന്‍ കിട്ടിയില്ലെങ്കില്‍ എന്നുപറയാതെ 'സാധിച്ചില്ലെങ്കില്‍' എന്നു പറഞ്ഞത് സാമ്പത്തികമായി സാധിച്ചില്ലെങ്കില്‍ എന്നാണ്. യുദ്ധത്തില്‍ വധിക്കപ്പെടുന്നത് ശത്രുജനതയില്‍ പെട്ട വിശ്വാസിയാണെങ്കിലും അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എന്നാല്‍ വിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കല്‍ എല്ലാ അവസ്ഥകളിലും പശ്ചാത്താപമായി വിധിച്ചിട്ടുണ്ട്. സഖ്യത്തിലേര്‍പ്പെട്ട ജനതയിലുള്ള വിശ്വാസിയാണ് വധിക്കപ്പെട്ടതെങ്കില്‍ ആ നാട്ടിലെ ഭരണാധികാരികള്‍ നീതിപൂര്‍വ്വം നിശ്ചയിക്കുന്നതാണ് അവകാശികള്‍ക്കുള്ള നഷ്ടപരിഹാരം. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധവും വധവും ഇല്ല. എന്നാല്‍ വാഹനാപകടങ്ങളിലും മറ്റും അബദ്ധത്തില്‍ കൊല നടക്കാന്‍ സാധ്യതയുണ്ട്. 'വിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കുക' എന്നുപറഞ്ഞാല്‍ ഇന്ന് അടിമസമ്പ്രദായമില്ലെങ്കിലും വിശ്വാസിയായി ജീവിക്കാന്‍ തയ്യാറുള്ള ഒരാള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കലാണ്. ഇന്ന് കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ജീവിതമാര്‍ഗം തേടി വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരെ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം താമസിപ്പിച്ച് മിതമായി ജീവിക്കാനുള്ള അവസരം കണ്ടെത്താന്‍ സഹായിക്കല്‍ അതില്‍ ഉള്‍പ്പെടുന്നതാണ്. അതുവഴി ഇണയുടെ അഭാവത്തില്‍ സ്ത്രീകള്‍ പരപുരുഷന്മാരുമായി അവിഹിതബന്ധം നടത്താതിരിക്കാനും ജാരസന്താനങ്ങളെ വര്‍ദ്ധിപ്പിക്കാതിരിക്കാനും അന്തിക്രിസ്തുവിന്‍റെ വരവ് നീട്ടാനും സാധിക്കുന്നതാണ്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി ന്യായം കൂടാതെ ഒരു ആത്മാവിനെയും വധിക്കുകയില്ല എന്ന് 25: 68 ല്‍ പറഞ്ഞിട്ടുണ്ട്. ഓര്‍മിക്കുക, 10: 100 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമാണ് ലോകത്ത് നടക്കുന്ന രക്തച്ചൊരിച്ചില്‍, വധം, കൊള്ള, കൊള്ളിവെപ്പ്, തീവ്രവാദപ്രവര്‍ത്തനങ്ങള്‍, ചൂഷണം തുടങ്ങിയ എല്ലാവിധ നശീകരണപ്രവര്‍ത്തനങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി പ്രകൃതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെയുമെല്ലാം പാപഭാരം വഹിച്ച് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവര്‍. 2: 2-5, 30; 3: 183 വിശദീകരണം നോക്കുക.