( അന്നിസാഅ് ) 4 : 93

وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا

ആരെങ്കിലും ഒരു വിശ്വാസിയെ കരുതിക്കൂട്ടി കൊല്ലുകയാണെങ്കിലോ, അപ്പോള്‍ അവനുള്ള പ്രതിഫലം നരകഗര്‍ത്തമാണ്, അവന്‍ അതില്‍ ശാശ്വതമായി വസിക്കുന്നതാണ്, അവന്‍റെ മേല്‍ അല്ലാഹു കോപിച്ചിരിക്കുന്നു, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു, വമ്പിച്ച ശിക്ഷ അവനുവേണ്ടി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

ആദം സന്തതികളില്‍ ഖാബീല്‍ ഹാബീലിനെ വധിച്ചതാണ് ലോകത്ത് നടന്ന ആദ്യത്തെ കൊലപാതകം. അവന്‍റെ ആത്മാവ് അതിന് വഴങ്ങിയെന്ന് 5: 30 ല്‍ പറഞ്ഞതില്‍ നിന്ന് കരുതിക്കൂട്ടിയാണ് അവന്‍ സഹോദരനെ കൊന്നത് എന്ന് മനസ്സിലാക്കാം. അവന് ലോകത്ത് നടക്കുന്ന എല്ലാ കൊലപാതകങ്ങളുടെയും ശിക്ഷയുടെ ഒരു വിഹിതമുണ്ടെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിരിക്കുന്നു. ഒരാളെ വധിച്ചതിന് പകരമായിക്കൊണ്ടല്ലാതെ, അല്ലെങ്കില്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന്‍റെ പേരിലല്ലാതെ ആരെങ്കിലും ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യസമുദായത്തെ മൊത്തം വധിച്ചതുപോലെയാണ് എന്നും, ആരെങ്കിലും ഒരാളെ ജീവിപ്പിച്ചാല്‍ അവന്‍ മനുഷ്യസമുദായത്തെ മുഴുവനും ജീവിപ്പിച്ചതുപോലെയാണ് എന്നും, നിശ്ചയം അവരിലേക്ക് നമ്മുടെ പ്രവാചകന്മാര്‍ വെളിപാടും കൊണ്ട് വരികയുണ്ടായി. എന്നാല്‍ അവരില്‍ അധികപേരും ഭൂമിയില്‍ അതിര് കവിഞ്ഞവര്‍ തന്നെയായിരുന്നു. അല്ലാഹുവിനെയും പ്രവാചകനെയും അദ്ദിക്റില്‍ മൂടിവെച്ച് ഭൂമിയില്‍ നാശം ഉണ്ടാക്കുന്നതിനുവേണ്ടി ഓടിനടക്കുന്നവരുടെ പ്രതിഫലം അവര്‍ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ ഭൂമിയില്‍ നിന്ന് നാടുകടത്തപ്പെടുകയോ ആണ്. അത് അവര്‍ക്ക് ഇഹത്തിലുള്ള നിന്ദ്യതയാണ്, പരത്തില്‍ അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത് എന്നും 5: 32-33 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 39: 53 ന്‍റെ വിശദീകരണത്തില്‍ ഇസ്റാഈല്‍ സന്തതികളില്‍ പെട്ട നൂറ് കൊലപാതകം ചെയ്ത ഒരാള്‍ക്ക് പശ്ചാത്താപം ലഭിച്ച വിവരം പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവന്‍ നൂറ് കൊലയും ചെയ്തത് കരുതിക്കൂട്ടിയായിരുന്നില്ല. വിശ്വാസികളെ വധിച്ചാല്‍ മാത്രമല്ല, വിശ്വാസികളെയും വിശ്വാസിനികളെയും ശല്യം ചെയ്യുകയും പിന്നെ അതില്‍ ഖേദിച്ച് മടങ്ങാതിരിക്കുകയും ചെയ്യുന്നതാരാണോ, അവര്‍ക്കും നരകഗര്‍ത്തത്തിലെ കരിക്കുന്ന ശിക്ഷയാണുള്ളതെന്ന് 85: 10 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ലോകം നശിപ്പിക്കുന്നതിന് ഓടിനടക്കുന്നവരായി അധഃപതിച്ചിരിക്കുകയാണ്. അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് 10: 60 ല്‍ വിവരിച്ച പ്രകാരം നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. ഇന്ന് വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 178-179; 3: 21-22; 4: 29-31 വിശദീകരണം നോക്കുക.