( അൽ മാഇദ ) 5 : 103

مَا جَعَلَ اللَّهُ مِنْ بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ

ബഹീറയോ സാഇബയോ വസ്വീലയോ ഹാമോ അല്ലാഹു നിശ്ചയിച്ചിട്ടില്ല, എ ന്നാല്‍ നിഷേധികളായവര്‍ അല്ലാഹുവിന്‍റെ മേല്‍ കളവായി കെട്ടിച്ചമച്ചുണ്ടാക്കി യതാണ് ഇതെല്ലാം, അവരില്‍ അധികപേരും ചിന്തിക്കാത്തവരുമാകുന്നു. 

ജാഹിലിയ്യാ കാലത്തെ അറബികളും ജൂതരും മറ്റു മതക്കാരുമെല്ലാം ചില ജീവികളെ അല്ലാഹുവല്ലാത്ത തങ്ങളുടെ ആരാധ്യന്മാരുടെ പേരില്‍ ഉഴിഞ്ഞിടുക പതിവായിരുന്നു. അങ്ങിനെ ഉഴിഞ്ഞിടുന്ന മൃഗങ്ങള്‍ക്ക് അവര്‍ വിവിധ പേരുകളും നല്‍കിയിരുന്നു. 

ബഹീറ:-ഒട്ടകം അഞ്ചുതവണ പ്രസവിക്കുകയും അഞ്ചാമത്തെ ശിശു ആണാവുകയും അത് ജീവിച്ചിരിക്കുകയും ചെയ്താല്‍ തള്ളയെ കാതുകീറി അവരുടെ ആരാധ്യന്മാരുടെ പേരില്‍ ഉഴിഞ്ഞിട്ടിരുന്നു. അനന്തരം അതിനെ സവാരിക്ക് ഉപയോഗിക്കുകയില്ല, അതിന്‍റെ പാല്‍ കുടിക്കുകയില്ല, അതിനെ അറുക്കുകയില്ല, രോമം മുറിച്ചുനീക്കുകയില്ല, അതിന് യഥേഷ്ടം ഏത് മേച്ചില്‍ സ്ഥലത്തും മേയാനും ഏത് വയലില്‍ കയറിച്ചെന്ന് തിന്നാനും ഏത് കുളത്തില്‍ നിന്ന് വെള്ളം കുടിക്കാനും അവകാശമുണ്ടായിരിക്കും. ഇതിനെയാണ് കാത് അറുത്തതെന്ന അര്‍ത്ഥത്തില്‍ ബഹീറ എന്ന് വിളിച്ചിരുന്നത്.

സാഇബ:-ആഗ്രഹിച്ച കാര്യം സഫലീകരിക്കുക, രോഗശമനം ലഭിക്കുക, ആപത്തില്‍ നിന്ന് മുക്തി നേടുക തുടങ്ങിയ വല്ല ദിവ്യാനുഗ്രഹങ്ങളും ലഭിക്കുമ്പോള്‍ നന്ദിയായി അല്ലാഹുവിന്‍റെ പങ്കാളികളുടെ പേരില്‍ ഉഴിഞ്ഞിടുന്ന ഒട്ടകമാണ് സാഇബ. അല്ലെങ്കില്‍ ഓരോ തവണയും പെണ്‍കുഞ്ഞിനെയെന്ന നിലയില്‍ പത്ത് പ്രസവിച്ച ഒട്ടകത്തെ സ്വതന്ത്രമാക്കി വിടുന്ന സമ്പ്രദായത്തിനും സാഇബ എന്ന് പറഞ്ഞിരുന്നു.

വസ്വീല:-ആടിന്‍റെ ആദ്യത്തെ കുട്ടി ആണായാല്‍ അതിനെ ദൈവത്തിന്‍റെ പങ്കാളികളുടെ പേരില്‍ ബലിയായി അറുക്കും. ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ അതിനെ സ്വന്തമാക്കി നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ ആദ്യത്തെ പ്രസവത്തില്‍ ആണും പെണ്ണും കൂടിയാണെങ്കില്‍ ആണിനെ അറുക്കുന്നതിനുപകരം അതേപടി ദൈവത്തിന്‍റെ പങ്കാളികളുടെ പേരില്‍ ഉഴിഞ്ഞുവെക്കുന്ന സമ്പ്രദായത്തിന്‍റെ പേരാണ് വസ്വീല.

ഹാമ്:-ഒരു ഒട്ടകത്തിന്‍റെ കുട്ടിയുടെ കുട്ടി സവാരിക്ക് പാകമായിക്കഴിഞ്ഞാല്‍ വൃദ്ധയായ ഒട്ടകത്തെ സ്വതന്ത്രമായി വിടും. പത്ത് സന്താനങ്ങളെ ജനിപ്പിച്ച ആണ്‍ ഒട്ടകത്തിനും ഈ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതിനാണു ഹാമ് എന്ന് പറഞ്ഞിരുന്നത്.

25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. ലോകത്തെവിടെയും ഗ്രന്ഥം വായിക്കുകയോ തൊടുകയോ കാണുകയോ ചെയ്യാത്ത ഇതരജനവിഭാഗങ്ങളേക്കാള്‍ അന്ധവിശ്വാസ-അനാചാരങ്ങളിലും സംസ്കാരശൂന്യതയിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്നത് ഇന്ന് അവരാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിന് ശുപാര്‍ശക്കാരും അവനിലേക്ക് അടുപ്പിക്കുന്ന പങ്കാളികളുമുണ്ടെന്ന് ജല്‍പിച്ച് മണ്‍മറഞ്ഞു പോയ മഹാത്മാക്കള്‍, രക്തസാക്ഷികള്‍ തുടങ്ങിയവരുടെ പേരില്‍ നേര്‍ച്ചയായി ഭക്ഷണസാധനങ്ങളും മറ്റും നീക്കിവെക്കുന്നവരും ധൂര്‍ത്തന്മാരും സുഖലോലുപന്മാരും പിശാചിന്‍റെ കൂട്ടാളികളുമായ അവര്‍ ജീവികളെ വളര്‍ത്തുന്നില്ല എന്ന് മാത്രമല്ല, അവയെ യഥേഷ്ടം തിന്നുന്നവരും ജീവികളോടും മനുഷ്യരോടും അനുകമ്പയില്ലാതെ ക്രൂരതയോടെ പെരുമാറുന്നവരുമാണ്. പിശാചിന്‍റെ കൂട്ടാളികളായ അവര്‍ തന്നെയാണ് ഭൗതിക ജീവിതത്തിലെ പ്രതാപത്തിലും പ്രൗഢിയിലും ആകൃഷ്ടരായവരും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും രക്തച്ചൊരിച്ചിലിലും മുഴുകി ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ മുന്‍പന്തിയിലുള്ളതും. 2: 168-169; 5: 90-91 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ നാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 165-167; 3: 90-91; 5: 60 വിശദീകരണം നോക്കുക.