( അൽ മാഇദ ) 5 : 20

وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنْبِيَاءَ وَجَعَلَكُمْ مُلُوكًا وَآتَاكُمْ مَا لَمْ يُؤْتِ أَحَدًا مِنَ الْعَالَمِينَ

മൂസാ തന്‍റെ ജനത്തോട് പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാകുന്നു, ഓ എന്‍റെ ജനമേ, നിങ്ങളുടെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ ക്കുവിന്‍-നിങ്ങളില്‍ അവന്‍റെ നബിമാരെ അയച്ചതും നിങ്ങളെ രാജാക്കന്‍ മാരാക്കിയതും സര്‍വ്വലോകരില്‍ വെച്ച് മറ്റൊരാള്‍ക്കും നല്‍കാത്തത് നിങ്ങ ള്‍ക്ക് നല്‍കിയതും. 

മൂസാനബിക്കുമുമ്പ് ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ് നബിമാരുടെ മക്കളായ ഇസ്റാഈല്‍ സന്തതികള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്. അവരുടെ സന്മാര്‍ഗത്തിനുവേണ്ടി ഒരേ സമയം ഒന്നിലധികം നബിമാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ടായിരുന്നു. പ്രവാചകന്മാരായിക്കൊണ്ട് പിതാവും പുത്രനും നിയോഗിക്കപ്പെട്ടിട്ടുള്ളതും അവരിലേക്കാണ്. യഅ്ഖൂബ് നബിയുടെ മകന്‍ യൂസുഫ് നബിയെ ഈജിപ്തിലെ രാജാവായി നിയമിക്കുകയുണ്ടായി. സര്‍വ്വലോകരില്‍ വെച്ച് മറ്റൊരാള്‍ക്കും നല്‍കാത്തത് നിങ്ങള്‍ക്ക് നല്‍കിയപ്പോഴും എന്ന് പറഞ്ഞതില്‍ കടല്‍ പിളര്‍ത്തി അവരെ രക്ഷപ്പെടുത്തിയതും മരുഭൂമിയില്‍ അവര്‍ക്ക് മേഘത്തിന്‍റെ തണല്‍ വിരിച്ചതും മന്നായും സല്‍വയും ഭക്ഷണമായി പ്രദാനം ചെയ്തതും കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂസാ നബിയോട് തന്‍റെ വടി കൊണ്ട് അടിക്കാന്‍ പറഞ്ഞ് പന്ത്രണ്ട് ഉറവകളൊഴുക്കി വെള്ളം നല്‍കിയതും ഫിര്‍ഔനും പ്രഭൃതികളും വിട്ടേച്ചുപോയ തോട്ടങ്ങളും രമ്യഹര്‍മ്യങ്ങളുമെല്ലാം അനന്തരാവകാശമായി ഇസ്റാഈല്യര്‍ക്ക് നല്‍കിയതും മൂസാ നബിക്ക് നല്‍കിയ ദൃഷ്ടാന്തങ്ങളും ഫലകത്തിലെഴുതി അല്ലാഹു മൂസാ നബിക്ക് നേരിട്ടുകൊടുത്ത പത്ത് കല്‍പനകളുമെല്ലാം ഉള്‍പ്പെടുന്നു. 61: 5 ല്‍, മൂസാ തന്‍റെ ജനതയോട് ചോദിച്ച സന്ദര്‍ഭം ഓര്‍ക്കേണ്ടതാണ്: ഓ എന്‍റെ ജനമേ! നിങ്ങള്‍ എന്തിനാ ണ് എന്നെ ഉപദ്രവിക്കുന്നത്, നിശ്ചയം ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ പ്രവാചകനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ? എന്നാല്‍ അവര്‍ അഹങ്കരിച്ച് പിന്തിരിഞ്ഞപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ പിന്തിരിപ്പിച്ചുകളഞ്ഞു, ഇത്തരം തെമ്മാടികളായ ഒരു ജനതയെയും അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഗ്രന്ഥത്തിന്‍റെയും പ്രവാചകന്‍റെയും അനുയായികളാണെന്ന് ദുരഭിമാനിക്കുന്നത്. 62: 5 ല്‍ അവരെ ഗ്രന്ഥം വഹിക്കുന്ന കഴുതകളോടും 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടുമാണ് ഉപമിച്ചിട്ടുള്ളത്. 2: 39, 47, 61-62 വിശദീകരണം നോക്കുക.