( അൽ മാഇദ ) 5 : 30

فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ

അങ്ങനെ അവന്‍റെ ആത്മാവ് അവന്‍റെ സഹോദരനെ വധിക്കുന്നതിന് അവന് വഴങ്ങി, അങ്ങനെ അവന്‍ അവനെ വധിച്ചു, അപ്പോള്‍ അവന്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ ആപതിക്കുകയും ചെയ്തു.

ആദം ദമ്പതികള്‍ക്ക് ആദ്യകാലത്ത് ഓരോ പ്രസവത്തിലും ഒരു ആണും ഒരു പെണ്ണും വീതം ഇരട്ടസന്താനങ്ങളാണ് ജനിച്ചിരുന്നത്. ആദ്യപ്രസവത്തിലുള്ള പുരുഷന്‍ രണ്ടാമത്തെ പ്രസവത്തിലുള്ള സ്ത്രീയെയും രണ്ടാമത്തെ പ്രസവത്തിലുള്ള പുരുഷന്‍ ആദ്യപ്രസവത്തിലുള്ള സ്ത്രീയെയുമായിരുന്നു വിവാഹം ചെയ്യേണ്ടിയിരുന്നത്. ഖാബീലിന്‍റെ കൂടെ ജനിച്ച സ്ത്രീ ഭംഗിയുള്ളവളും ഹാബീലിന്‍റെ കൂടെ ജനിച്ചവള്‍ വിരൂപിയുമായിരുന്നു. അതിനാല്‍ ഖാബീല്‍ തന്‍റെ കൂടെ ജനിച്ച സഹോദരിയെത്തന്നെ തനിക്ക് വിവാഹം ചെയ്യണമെന്ന് ശഠിച്ചു. അന്നത്തെ ശരീഅത്തിന് വിരുദ്ധമായ ഖാബീലിന്‍റെ ഈ നീക്കത്തിന് പരിഹാരം തേടുന്നതിനുവേണ്ടി അവര്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആടുവളര്‍ത്തുകാരനായ ഹാബീല്‍ ഏറ്റവും നല്ല ഒന്നിനെ അല്ലാഹുവിന്‍റെ പേരില്‍ ബലി നല്‍കാന്‍ തീരുമാനിച്ചു. കൃഷിക്കാരനായ ഖാബീല്‍ മോശപ്പെട്ട കുറച്ച് ധാന്യക്കതിരുകള്‍ ബലിയായി നീക്കിവെച്ചു. ആകാശത്തുനിന്ന് തീ വന്ന് കരിക്കുക വഴിയാണ് അന്ന് ബലി സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും തിരിച്ചറിഞ്ഞിരുന്നത്. സൂക്ഷ്മാലുക്കളില്‍ നിന്ന് മാത്രമാണ് അല്ലാഹു കര്‍മ്മങ്ങള്‍ സ്വീകരിക്കുക എന്നതിനാല്‍ ഹാബീലിന്‍റെ ബലിയാണ് സ്വീകരിച്ചത്. അപ്പോള്‍ ഖാബീല്‍ ഹാബീലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ അവസാനം സ്വസഹോദരനെ കൊല്ലാന്‍ ഖാബീലിന് അവന്‍റെ ആത്മാവ് വഴങ്ങുകയും അവന്‍ ഹാബീലിനെ വധിക്കുകയും എല്ലാം നഷ്ടപ്പെട്ടവരില്‍ ആപതിക്കുകയും ചെയ്തു. ലോകത്ത് നടക്കുന്ന എല്ലാ ഓരോ കൊലപാതകത്തിന്‍റെയും ശിക്ഷയുടെ ഒരു വിഹിതം ആദ്യകൊല നടത്തിയ ഖാബീലിനുണ്ടെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 3: 183; 4: 85, 93; 9: 53-55 വിശദീകരണം നോക്കുക.