( അൽ മാഇദ ) 5 : 4

يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ ۙ وَمَا عَلَّمْتُمْ مِنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ ۖ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ

തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊന്നാണെന്ന് അവര്‍ നിന്നോട് ചോ ദിക്കുന്നു, നീ പറയുക: പരിശുദ്ധമായ വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു, അല്ലാഹു നിങ്ങളെ പഠിപ്പിച്ചിട്ടുള്ള അറിവില്‍ നിന്ന് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ പിടിച്ചുതരുന്നതും, അപ്പോള്‍ അവ നിങ്ങളുടെ മേല്‍ പിടിച്ചുകൊണ്ട് വരുന്നതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, അതിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു വേഗത്തില്‍ വിചാരണ നടത്തുന്നവന്‍ തന്നെയാണ്.

ഈ സൂക്തങ്ങളെല്ലാം വിശ്വാസികളുടെ സംഘത്തെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ല. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്ര്‍ ഇല്ലാതെ വിശ്വാസികളാണെന്ന് അഹങ്കരിക്കുന്നവരാണ്. ലോകത്തെല്ലായിടത്തുമുള്ള ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ വിവിധ സംഘടനകളായിപ്പിരിഞ്ഞ് 4: 150-151; 30: 30-31 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമാണ്. അവരാണ് അറവ് നടത്തുന്നതിലും അറവുശാലകള്‍ കൊണ്ടുനടക്കുന്നതിലും മുന്‍പന്തിയിലുള്ളത്. കാരണം അവര്‍ അറുക്കുന്ന ജീവികളുടെ മാംസം മാത്രമേ ഭക്ഷിക്കല്‍ അനുവദനീയമാവുകയുള്ളൂ എന്നുള്ള തെറ്റായ ധാരണ പ്രചാരത്തിലുണ്ട്. എന്നാല്‍ ആത്മാവില്ലാതെ ശരീരത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ ജനത എല്ലാ ജീവികള്‍ക്കും ആത്മാവ് ഉണ്ടെന്നും അതാകട്ടെ, നാഥനില്‍ നിന്നുള്ളത് തന്നെയാണെന്നുമുള്ള വസ്തുത അംഗീകരിക്കാത്തവരാണ്. അതുകൊണ്ടുതന്നെ ജീവികളെ അറുക്കുമ്പോള്‍ അവര്‍ 'അല്ലാഹുവിന്‍റെ നാമം കൊണ്ട്' എന്ന് നാവുകൊണ്ട് പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയം കൊണ്ട് ആ ജീവിയുടെ മേല്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുന്നില്ല. ഒരു ജീവിയെ അറുക്കുമ്പോള്‍ 'ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിന്നിലേക്കുതന്നെ ഉള്ളതുമാണ്' എന്ന് ആത്മാവുകൊണ്ട് സ്മരിക്കണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത സ്മരണ ഇല്ലാതെ ഫുജ്ജാറുകളായ കാഫിറുകള്‍ അറുക്കുന്ന ജീവികളുടെ മാംസം ഭക്ഷിക്കല്‍ വിശ്വാസിക്ക് അനുയോജ്യമല്ല. എന്നാലും ഏതൊരാള്‍ അറുത്ത് രക്തം ഒഴുക്കിക്കളഞ്ഞ ഭക്ഷ്യയോഗ്യമായ ജീവികളുടെ മാംസവും ഈ സൂക്തത്തിന്‍റെ മൗഇളത്ത് -സമാനമായ ഉപമ- പരിഗണിച്ച് ആത്മാവുകൊണ്ട് 'ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിന്നിലേക്ക് തന്നെയുള്ളതുമാണ്' എന്ന് സ്മരിച്ച് വിശ്വാസിക്ക് ഭക്ഷിക്കാവുന്നതാണ്. കാരണം വിശ്വാസി 3: 190-191 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും നാഥനെ സ്മരിച്ച് നിലകൊള്ളുന്നവനാണ്. 3: 138; 4: 27-28, 160; 7: 205-206 വിശദീകരണം നോക്കുക.