( അൽ മാഇദ ) 5 : 62

وَتَرَىٰ كَثِيرًا مِنْهُمْ يُسَارِعُونَ فِي الْإِثْمِ وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَعْمَلُونَ

അവരില്‍ നിന്നുള്ള അധികപേരെയും കുറ്റകരവും ശത്രുതാപരവുമായ കാര്യ ങ്ങളില്‍ ഓടിനടക്കുന്നവരും നിഷിദ്ധം തിന്നുന്നവരുമായി നീ കാണുന്നതുമാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം വളരെ ദുഷിച്ചതുതന്നെ.

2: 173 ല്‍ വിശദീകരിച്ചിട്ടുള്ളവയാണ് നാഥന്‍ നിഷിദ്ധമായി (ഹറാമായി) കല്‍പിച്ചിട്ടുള്ളത്. അന്ന് മദീനയിലെ ജൂതരും ഇന്ന് അവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുന്ന കപടവിശ്വാസികളും 9: 67 ല്‍ പറഞ്ഞ പ്രകാരം നന്മ വിരോധിക്കുകയും തിന്മ കല്‍പിക്കുകയും ചെയ്യുന്നവരും അല്ലാഹുവിനെ മറന്നവരായത് കൊണ്ട് അല്ലാഹു അവരെയും മറന്നുകളഞ്ഞവരും തങ്ങളുടെ കൈകള്‍ ചുരുട്ടി പിശുക്ക് കാണിക്കുന്നവരുമായ തെമ്മാടികളുമാണ്. ഗ്രന്ഥം മൂടിവെച്ച് പുതിയ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാക്കി അതില്‍ നിന്ന് തിന്നുന്നതിനാണ് 'നിഷിദ്ധം തിന്നുക' എന്നുപറഞ്ഞത്. 5: 2, 8 സൂക്തങ്ങളില്‍ വിശ്വാസികളോടുള്ള അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരും ജനങ്ങളില്‍ പുതിയ പുതിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വഴി ജീവിതഭാരം കയറ്റിവെക്കുന്നവരും ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് നിഷിദ്ധം തിന്നുന്നവരുമാണ് അവര്‍. കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, പലിശ, കരിഞ്ചന്ത, കുഴല്‍പ്പണം, മയക്കുമരുന്ന് കച്ചവടം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍ തുടങ്ങിയ നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെയെല്ലാം പണം നേടുകയും അത്തരം മാര്‍ഗത്തിലൂടെ പണം നേടിയതില്‍ നിന്ന് ഒരുവിഹിതം കൈപ്പറ്റിക്കൊണ്ട് അവര്‍ക്ക് അനുകൂലമായ വിധി നല്‍കുകയും അവര്‍ക്കുവേണ്ടി ജാടയായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരും അനാഥശാലകളുടെ പേരില്‍ പിരിവ് നടത്തി കമ്മീഷന്‍ സ്വീകരിച്ച് 4: 10 പ്രകാരം തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്നവരുമാണ് അവര്‍. ഇസ്ലാമിലില്ലാത്ത സ്ത്രീധനം വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമില്‍ വിവാഹം സ്രഷ്ടാവായ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു കരാറാണെന്ന് പഠിപ്പിച്ചിരിക്കെ അതിന് വിരുദ്ധമായിക്കൊണ്ട് 'നിക്കാഹ്' വചനങ്ങള്‍ ചൊല്ലിക്കൊടുത്ത് അതിന് പ്രതിഫലം സ്വീകരിച്ച് നിഷിദ്ധം തിന്നുന്നവരും 6: 36; 27: 80-81; 30: 52-53; 36: 69-70 തുടങ്ങിയ സൂക്തങ്ങള്‍ക്ക് വിരുദ്ധമായി മരിച്ചവര്‍ക്ക് അറബി ഖുര്‍ആന്‍ ഓതിക്കൊടുത്തും ഖബറിനടുത്ത് വെച്ച് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞുകൊടുത്തും പണം വാങ്ങുന്നവരും മരിച്ചവര്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനി ചെയ്യാനുള്ളത് മൂന്ന്, എട്ട്, നാല്‍പത്, ആണ്ട് എന്നീ നാളുകളില്‍ മൗലൂദും യാസീനും ഓതി പ്രാര്‍ത്ഥിക്കലാണെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ച് വയറ് നിറക്കുന്നവരും അവരിലുണ്ട്. 2: 174-175 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് അത് ജനങ്ങളെ പഠിപ്പിക്കാതെ നമസ്കാരത്തിന് ഇമാമത്ത് നിന്നുകൊണ്ടും പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടും പ്രതിഫലം പറ്റി അത് ഉപയോഗിക്കുന്നതും വയറുകളില്‍ തീ നിറക്കലും നിഷിദ്ധം തിന്നലും തന്നെയാണ്. 

ചുരുക്കത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റകരവും വിശ്വാസികളോടും 1000 സമുദായത്തില്‍ പെട്ട ജീവികളോടും ശത്രുതാപരവും അവര്‍ക്ക് ദോഷം വരുത്തുന്നതുമായിരിക്കും. 41: 26-28 സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ ശത്രുക്കളായ അവര്‍ക്കെതിരെ അവരുടെ തന്നെ തൊലികളും കേള്‍വികളും കാഴ്ചകളും സാക്ഷ്യം വഹിക്കുമെന്ന് 41: 19-24 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. അത്തരം കപടവിശ്വാസികള്‍ക്ക് നരകത്തെത്തൊട്ട് എന്ത് ക്ഷമയാണുള്ളത് എന്ന് 2: 175 ല്‍ അല്ലാഹു ചോദിക്കുന്നു. 52: 25-26 സൂക്തങ്ങളില്‍, സ്വര്‍ഗവാസികള്‍ പരസ്പരം 'നിങ്ങള്‍ എങ്ങനെയാണ് സ്വര്‍ഗത്തിലെത്തിച്ചേര്‍ന്നത്' എന്ന് അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നതാണ്: നിശ്ചയം, ഐഹികലോകത്ത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ അവരെ നിഷിദ്ധം തീറ്റിയാല്‍ ആ ശരീരം നരകത്തില്‍ കരിയേണ്ടി വരുമല്ലോ എന്ന് പ്രയാസപ്പെടുന്നവരായിരുന്നു ഞങ്ങള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 2: 93, 188; 4: 137-140; 5: 42 വിശദീകരണം നോക്കുക.