وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْهِمْ مِنْ رَبِّهِمْ لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ ۚ مِنْهُمْ أُمَّةٌ مُقْتَصِدَةٌ ۖ وَكَثِيرٌ مِنْهُمْ سَاءَ مَا يَعْمَلُونَ
നിശ്ചയം അവര്‍ തൗറാത്തും ഇഞ്ചീലും അവരുടെ നാഥനില്‍നിന്ന് അവരിലേക്ക് ഇറക്കപ്പെട്ട ഒന്നും നിലനിലര്‍ത്തുകയായിരുന്നുവെങ്കില്‍, അവരുടെ മീതെനിന്നും അവരുടെ കാലുകള്‍ക്കടിയില്‍നിന്നും ഞാന്‍ അവരെ ഭക്ഷിപ്പി ക്കുകതന്നെ ചെയ്യുമായിരുന്നു, അവരില്‍ ഒരു വിഭാഗം മിതത്വം പാലിക്കുന്ന വരായുണ്ട്, അവരില്‍ അധികപേരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എത്ര ചീത്തയുമാണ്.
5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തില്‍ മുമ്പുവന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ഏതൊരാള്‍ക്കും ഇവിടെ പരിശുദ്ധമായ ജീവിതം ലഭിക്കുന്നതും പരലോകത്ത് അവന്‍ ഇവിടെ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവൃത്തി നോക്കി പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. ഗ്രന്ഥത്തിന്‍റെ കല്‍പനകള്‍ കല്‍പിക്കുകയും വിരോധങ്ങള്‍ വിരോധിക്കുകയും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ക്ഷമിക്കുകയും ചെയ്യലാണ് ലക്ഷ്യസാക്ഷാത്കരണത്തിന്‍റെയും സ്ഥൈര്യത്തിന്‍റെയും മാര്‍ഗമെന്ന് 31: 17 ല്‍ പറഞ്ഞിട്ടുണ്ട്. 35: 32 ല്‍, പിന്നെ നമ്മുടെ അടിമകളില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് ഗ്രന്ഥം അനന്തരാവകാശമായി നല്‍കുകയുണ്ടായി, അപ്പോള്‍ അവരില്‍ സ്വന്തത്തോട് അക്രമം കാണിച്ചവരുണ്ട്, അവരില്‍ മിതത്വം പാലിക്കുന്നവരുമുണ്ട്, അവരില്‍ അല്ലാഹുവിന്‍റെ സമ്മതപത്രത്തോടുകൂടി നന്മയിലേക്ക് മുന്‍കടക്കുന്നവരുമുണ്ട്, അതുതന്നെയാണ് വമ്പിച്ച ശ്രേഷ്ഠത എന്ന് പറഞ്ഞിട്ടുണ്ട്. 7: 96 ല്‍, നാട്ടിലെ നിവാസികള്‍ വിശ്വസിക്കുകയും അദ്ദിക്ര്‍ പിന്‍പറ്റുകയുമാണെങ്കില്‍ നാം അവര്‍ക്ക് ആകാശങ്ങളുടെയും ഭൂമിയുടെയും അനുഗ്രഹകവാടങ്ങള്‍ തുറന്നുകൊടുക്കുക തന്നെ ചെയ്യുമായിരുന്നു, എന്നാല്‍ അവര്‍ ഐശ്വര്യമായ അദ്ദിക്റിനെ തള്ളിപ്പറയുകയും കളവാക്കുകയും ചെയ്തതിനാല്‍ അവര്‍ സമ്പാദിച്ചതിന്‍റെ പേരില്‍ നാം അവരെ പിടികൂടി ശിക്ഷിക്കുകയാണുണ്ടായത് എന്നും പറഞ്ഞിട്ടുണ്ട്.
അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട തൗറാത്തിനെയും ഇഞ്ചീലിനെയുമെല്ലാം കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിന്‍റെ വഴിയില്‍ നിലകൊള്ളുകയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ ജൈവകൃഷിയില്‍ ഏര്‍പ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും 'മനുഷ്യന്‍ ആരാണ്, ആത്മാവ്, ശരീരം, ജീവന്‍ ഇവയെല്ലാം എന്താണ്, വിവേചനശക്തി നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ക്ക് ഇതര ജീവജാലങ്ങളുടെമേലുള്ള ശ്രേഷ്ഠത എന്താണ്' തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നതിനും മനുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് ശാന്തിയും സമാധാനവുമുള്ള ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടി ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ഇന്ന് ചെയ്യേണ്ടത്. അതെല്ലാം തന്നെയാണ് സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കാന്‍ ഉതകുന്ന ഉത്തമപ്രവര്‍ത്തനങ്ങളും നിഷ്പക്ഷവാനായ നാഥനെ സഹായിക്കലും. അദ്ദിക്റിനെ മൂടിവെച്ച് സൃഷ്ടികള്‍ക്ക് ജീവിതഭാരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും അത്തരം പ്രവര്‍ത്തനങ്ങളെ മനസ്സുകൊണ്ടുപോലും വെറുക്കാതിരിക്കുകയും ചെയ്യുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ നമസ്കാരക്കാരും നോമ്പുകാരും ഹജ്ജുകാരുമെല്ലാം പിഴയായി നരകക്കുണ്ഠം സ്വീകരിക്കേണ്ടവരാണ്. ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33; 16: 27 എന്നീ സൂക്തങ്ങളിലൂടെ അവരോട് വാഗ്ദത്തം നല്‍കിയിട്ടുള്ളത്.
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന 70,000 പേരില്‍ കൂടുതലും ആദ്യകാലക്കാരില്‍ നിന്നുള്ളവരും കുറച്ചുപേര്‍ പ്രവാചകന്‍റെ സമുദായമായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരില്‍ നിന്നുള്ളവരുമാണ്. വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്നവര്‍ (മിതത്വം പുലര്‍ത്തുന്നവര്‍) ആദ്യകാലക്കാരില്‍ നിന്ന് ഒരുവിഭാഗവും പ്രവാചകന്‍റെ സമുദായത്തില്‍ നിന്ന് ഒരു വിഭാഗവുമാണെന്നും 56: 7-14, 38-40 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മനുഷ്യരില്‍ നിന്നുള്ള സ്വര്‍ഗത്തിലേക്ക് പോകുന്ന അധികപേരും ആദ്യകാലക്കാരില്‍ നിന്നുള്ളവരാണെങ്കില്‍ പ്രവാചകന്‍റെ ജനതയില്‍ നിന്ന് ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 2: 62, 213; 5: 51, 57; 30: 41 വിശദീകരണം നോക്കുക.