( അൽ മാഇദ ) 5 : 91

إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنْتُمْ مُنْتَهُونَ

നിശ്ചയം പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഇട്ടുതരുന്നതിനും അല്ലാഹുവി ന്‍റെ സ്മരണയെത്തൊട്ടും നമസ്കാരത്തെത്തൊട്ടും നിങ്ങളെ തടയുന്നതിനു മാണ്, അപ്പോള്‍ നിങ്ങള്‍ വിരമിക്കുന്നവരാകുന്നില്ലെയോ?

മദ്യം എല്ലാ കുറ്റകൃത്യങ്ങളുടെയും താക്കോലാണെന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മദ്യം നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ടുള്ള മൂന്നാം ഘട്ടത്തിലുള്ള സൂക്തമാണിത്. ആദ്യമായി അവതരിപ്പിക്കപ്പെട്ട 2: 219 ല്‍, മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും നിന്നോട് അവര്‍ ചോദിക്കുന്നു; നീ പറയുക: അവ രണ്ടിലും വലിയ ദോഷമുണ്ട്, മനുഷ്യര്‍ക്ക് ഉപകാരങ്ങളുമുണ്ട്, അവ രണ്ടിന്‍റെയും ദോഷം അവ രണ്ടിന്‍റെയും ഉപകാരത്തേക്കാള്‍ വലുതാണ് എന്നും; രണ്ടാമതായി അവതരിപ്പിക്കപ്പെട്ട 4: 43 ല്‍, ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ മത്ത് പിടിച്ചവരായിരിക്കെ, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തെന്ന് തിരിച്ചറിയുന്നതുവരെ നമസ്കാരത്തോട് അടുക്കരുത് എന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ വിളിച്ച് മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, അമ്പുകള്‍ തുടങ്ങിയവ പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ട മാലിന്യങ്ങളാണ്, നിങ്ങള്‍ അവയെ വര്‍ജ്ജിക്കുക എന്ന് പറയുന്നതിന് പകരം നിങ്ങള്‍ അവനെ വര്‍ജ്ജിക്കുക എന്ന് പറഞ്ഞതില്‍ നിന്ന് സൂക്തത്തില്‍ പറഞ്ഞ തിന്മകള്‍ക്ക് മാത്രമല്ല, എല്ലാ തിന്മകള്‍ക്കും കാരണക്കാരനായ പിശാചിനെയാണ് വര്‍ജ്ജിക്കേണ്ടതെന്ന് മനസ്സിലാക്കാം. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ വെക്കുന്നവര്‍ മാത്രമേ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുകയുള്ളൂ. മദ്യത്തേക്കാള്‍ മാരകമായ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ്, ങഉങഅ തുടങ്ങിയ ലഹരിവസ്തുക്കള്‍ എല്ലാം തന്നെ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകളില്‍ പെട്ടവയാണ്. ചൂതാട്ടം പണം വെച്ചിട്ടുള്ളതാവട്ടെ അല്ലാത്തതാവട്ടെ നിഷിദ്ധമാണ്. കാരണം അത് സമയം കളയുന്നതും വാശി, വൈരാഗ്യം, കൊലപാതകം തുടങ്ങിയ തിന്മകളിലേക്ക് നയിക്കുന്നതുമാണ്. 5: 3 ല്‍ വിവരിച്ച പ്രകാരം സാധനങ്ങള്‍ ഭാഗിച്ചെടുക്കുന്നതിനും നന്മതിന്മകള്‍ വേര്‍തിരിച്ചറിയുന്നതിനും ഭാവികാര്യങ്ങളുടെ ഗുണദോഷങ്ങള്‍ അറിയുന്നതിനും മറ്റും അമ്പുകളില്‍ വിവിധ നമ്പറുകള്‍ അല്ലെങ്കില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി നറുക്കിട്ടിരുന്ന സമ്പ്രദായം അന്നത്തെ മക്കാമുശ്രിക്കുകള്‍ക്കിട യിലുണ്ടായിരുന്നു. 

'അല്ലാഹ്' എന്ന സ്മരണയുണ്ടാക്കുന്ന അദ്ദിക്റിനെത്തൊട്ടാണ് പിശാച് മനുഷ്യനെ തടയുക. 20: 14 ല്‍ ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി നമസ്കരിക്കുക എന്നാണ് കല്‍പിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ സ്മരണയില്ലാതെയും ആത്മാവ് പങ്കെടുക്കാതെയും നമസ്കരിക്കുന്നവരെ പിശാച് തടയുകയില്ലെന്ന് മാത്രമല്ല, ആത്മാവില്ലാതെ ശരീരം കൊണ്ട് മാത്രമുള്ള അത്തരം നമസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞയറ്റവരും ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായിരുന്നുവെന്നും അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നുവെന്നും വിധിദിവസം അവര്‍ തന്നെ സമ്മതിക്കേണ്ടിവരുമെന്ന് 25: 27-29; 36: 59-62 സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിദിവസം തങ്ങളുടെ തൊലികളും കാഴ്ചകളും കേള്‍വികളും തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് 41: 19-24 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചുകൊണ്ട് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കരിക്കുന്നവര്‍ക്ക് 4: 142-143; 9: 53-55; 15: 44; 25: 65-66; 48: 6; 107: 4-5 തുടങ്ങിയ സൂക്തങ്ങള്‍ പ്രകാരം പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക. 

ഇക്കൂട്ടരുടെ ഓരോരുത്തരുടെയും മരണസമയത്ത് 'നീ സ്വിദ്ഖായ അദ്ദിക്റിനെ സത്യപ്പെടുത്തിയിട്ടില്ല, അതുകൊണ്ട് തന്നെ നീ നമസ്ക്കരിച്ചിട്ടുമില്ല' എന്ന് നാഥന്‍ പറയുമെന്ന് 75: 31-32 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. 29: 45 ല്‍, നിശ്ചയം സ്വീകരിക്കപ്പെടുന്ന നമസ്കാരം നീചവും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുമെന്നും സര്‍വ്വപ്രധാനം അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്റിനാണെന്നും പറഞ്ഞിട്ടുണ്ട്. കാഴ്ചയുണ്ടായിട്ടും ദിക്രീ കാണാത്തവരും കേള്‍വിയുണ്ടായിട്ടും ദിക്രീ കേള്‍ക്കാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 101 ല്‍ പറഞ്ഞതും ഫുജ്ജാറുകള്‍ അറബി ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. 1: 7; 2: 268; 5: 10, 86; 6: 145; 8: 22 വിശദീകരണം നോക്കുക.