( 6 ) അൽ അന്‍ആം

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(6) അൽ അന്‍ആം

ഈ സൂറത്തിലെ 138-139, 143-144 സൂക്തങ്ങളില്‍, ചില കാലികളെ മക്കാമുശ്രി ക്കുകള്‍ നിഷിദ്ധമായും ചില കാലികളെ അനുവദനീയമായും പരിഗണിച്ചിരുന്നതിനെ വിമര്‍ശിച്ചിരിക്കുന്നു. അതില്‍നിന്നാണ് സൂറത്തിന് അന്‍ആം (കന്നുകാലികള്‍) എന്ന പേര് വന്നിട്ടുള്ളത്. ഈ സൂറത്തിലുടനീളം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ അന്‍ആം (അനുഗ്രഹങ്ങള്‍) എന്നപേരും അന്വര്‍ത്ഥമാകുന്നതാണ്. ഗ്ര ന്ഥത്തില്‍ ആദ്യമായി വരുന്ന മക്കാസൂറത്താണ് ഇത്. നബിയുടെ മക്കാജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ ഒറ്റത്തവണയായിട്ടാണ് 165 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് അവതരിപ്പിക്കപ്പെട്ടത്. ഈ സൂറത്ത് അവതരിപ്പിക്കുകവഴി ത്രികാലജ്ഞാനിയായ നാഥന്‍, മനുഷ്യര്‍ക്ക് ഏതെല്ലാമാണ് നിഷിദ്ധമാക്കിയത് എന്നും ഏതെല്ലാമാണ് അനുവദനീയമാക്കിയത് എന്നും വ്യക്തമാക്കുന്നു. പ്രവാചകന്‍ ഒട്ടകപ്പുറത്ത് സവാരി ചെയ്യുമ്പോഴാണ് സൂറ: അന്‍ആം അവതരിച്ചതെന്നും ഭാരം കൊണ്ട് ഒട്ടകത്തിന്‍റെ എല്ലുകള്‍ പൊട്ടിപ്പോകുമാറ് അതിന് ഞെരുക്കം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സൂറത്ത് നാഥന്‍റെ ഏകത്വം സ്ഥാപിക്കുന്നതിനും അവനില്‍ പങ്കുചേര്‍ക്കുന്നതിനെ വിലക്കുന്നതിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗ്രന്ഥത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രതിപാദിച്ചിട്ടുള്ള സൂറത്താണ് ഇത്. പരലോക വിശ്വാസത്തിന്‍റെ ആവശ്യകത, പരലോക ജീവിതത്തിലേക്കുള്ള കൃഷിയിടമാണ് ഇഹലോക ജീവിതമെന്ന് സ്ഥാപിക്കല്‍, പ്രവാചകനെക്കുറിച്ചും ഗ്രന്ഥത്തെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി, എതിരാളികളായ കാഫിറുകളുടെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള താക്കീത്, ഭീഷണി എന്നീ കാര്യങ്ങളും ഈ സൂറത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യരുടെ ശ്രദ്ധ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, സസ്യലതാദികളുടെ മുളക്കല്‍, വളര്‍ച്ച, നശിക്കല്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രപഞ്ചനാഥന്‍റെ സാന്നിധ്യത്തെയും വിചാരണാദിനത്തെയും ഓര്‍മിപ്പിക്കുന്നു. ലോകര്‍ക്ക് മൊത്തമുള്ള സാക്ഷിയായ ഗ്രന്ഥം സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്താ ല്‍ അവര്‍ അവരെത്തന്നെയാണ് നശിപ്പിക്കുന്നത്, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല. അത്തരം അക്രമികള്‍ പ്രവാചകനോടോ വിശ്വാസികളോടോ അല്ല വിരോധം വെച്ച് തര്‍ക്കിക്കുന്നത്. മറിച്ച് അല്ലാഹുവിന്‍റെ സൂക്തങ്ങളോടാണ്. ഹൃദയം പങ്കെടുത്തുകൊ ണ്ട് അദ്ദിക്ര്‍ കേള്‍ക്കുന്നവരെ മാത്രമാണ് വിശ്വാസിക്ക് ഉണര്‍ത്താന്‍ സാധിക്കുക. അല്ലാ ത്ത ഫുജ്ജാറുകളെല്ലാം ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ളവരും നാഥനാല്‍ ഹൃദയങ്ങളിലും ചെവികളിലും മൂടിയിടപ്പെട്ടവരും ആയതിനാല്‍ അവരെ കേള്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് വിശ്വാസികളുടെ മാര്‍ഗവും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരുടെ മാര്‍ഗവും വ്യക്തമായി വേര്‍തിരിക്കുന്നതിനാണ്. ലോകര്‍ക്ക് മൊത്തമുള്ള ഉണര്‍ത്തലും സന്മാര്‍ഗവുമായ അദ്ദിക്ര്‍ ഈ പ്രവാചകന്‍റെ ജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് സംഭവിക്കുന്നതിന് മുമ്പ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രകാശമായ അദ്ദിക്ര്‍ ലോകത്ത് വ്യാപിപ്പിക്കുകതന്നെ ചെയ്യുന്നതാണ്. അദ്ദിക്ര്‍ മനുഷ്യര്‍ക്ക് അ വരുടെ നാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചാദായകമാണെന്നും അത് ഉപയോഗപ്പെടുത്തി യാല്‍ അതിന്‍റെ ഗുണം ആ ആത്മാവിന് തന്നെയാണ്, അതിനോട് അന്ധത നടിച്ചാല്‍ അ തിന്‍റെ ദോഷം അവള്‍ക്ക് തന്നെയാണ് എന്നും ഉണര്‍ത്തിയിട്ടുണ്ട്. മനുഷ്യരിലും ജിന്നു കളിലും പിശാചുക്കളുണ്ടെന്നും അവര്‍ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കളാണെന്നും; ഊഹങ്ങളും നിഗമനങ്ങളും വെച്ചുപുലര്‍ത്തുന്ന ഭൂമിയില്‍ അധികപേരെയും നീ അനു സരിച്ചാല്‍ അവര്‍ നിന്നെ അല്ലാഹുവിന്‍റെ വഴിയില്‍ നിന്ന് പിഴപ്പിച്ചുകളയുമെന്നും പറഞ്ഞിട്ടുണ്ട്. പ്രകാശമായ അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ മാത്രമേ ജീവനുളളവരാവുകയുള്ളൂ എ ന്നും അല്ലാത്തവര്‍ ആത്മാവില്ലാതെ ഇരുട്ടുകളില്‍ തപ്പിത്തടയുന്നവരാണെന്നും; അദ്ദിക് ര്‍ മാത്രമാണ് നിന്‍റെ നാഥനിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാത എന്നും; അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ട് പിന്‍പറ്റാത്തവര്‍ വിധിദിവസം ആത്മാവിനെതിരെ 'ഞാന്‍ കാഫിറായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹു അല്ലാത്തവര്‍ക്ക് നേ ര്‍ച്ചയായി നീക്കിവെച്ച സാധനങ്ങളും പന്നിമാംസവും കാപട്യമുളവാക്കുന്നതും മാലിന്യ വുമാണെന്നും; അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ എല്ലാവരെയും സന്‍മാര്‍ഗ ത്തിലാക്കുമായിരുന്നു; സന്‍മാര്‍ഗമായ അദ്ദിക്ര്‍ അവരവര്‍ക്ക് അനുകൂലമായി വാദിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിജയിക്കാമെന്നും അല്ലാത്തവര്‍ പരാജയപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. അനുഗ്രഹീതമായ ഈ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് നാമാണെന്നും അപ്പോള്‍ നിങ്ങള്‍ അത് പിന്‍പറ്റുകയും അല്ലാഹുവിനെ (ഹൃദയത്തില്‍) സൂക്ഷിക്കുകയും ചെയ്യുവീന്‍, എന്നാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടേക്കാം എന്നും, നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവും സന്‍മാര്‍ഗവും കാരുണ്യവുമായ അദ്ദിക്റിനെ തള്ളിപ്പറയുകയും അതിനെത്തൊട്ട് പിന്തിരിയുകയും ചെയ്തവര്‍ക്ക് തിന്മയേറിയ പ്രതിഫലം നല്‍കുമെന്നും, തങ്ങളുടെ ദീനില്‍ ഭിന്നിച്ച് വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുക ളായിത്തീര്‍ന്നവരുമായി പ്രവാചകനും വിശ്വാസിക്കും യാതൊരു ബന്ധവും ഇല്ലെന്നും, ഓരോ ആത്മാവും അവരവര്‍ക്കുവേണ്ടി സമ്പാദിക്കേണ്ടതുണ്ട്, ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതുകൊണ്ട് ഓരോരുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയും ഓരോരുത്തരും നിഷ്പക്ഷവാനാ യ നാഥന്‍റെ പ്രാതിനിധ്യമാണോ അതോ കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യമാണോ വഹിക്കുന്നത് എന്നും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് സൂറ ത്ത് അവസാനിക്കുന്നു.