( അൽ അന്‍ആം ) 6 : 112

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം നാം എല്ലാഓരോ നബിമാര്‍ക്കും വഞ്ചനാപരമായ കനകവാക്യ ങ്ങള്‍ പരസ്പരം ബോധനം ചെയ്തുകൊണ്ടിരിക്കുന്ന, മനുഷ്യരില്‍നിന്നും ജി ന്നുകളില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിരിക്കുന്നു, നിന്‍റെ നാ ഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നില്ല, അപ്പോള്‍ അവരെ യും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ വെടിയുക.

മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് പഠിപ്പിക്കുന്ന സൂക്തമാണ് ഇത്. 114: 6 ലും ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കള്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ സംശയം ജനിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരിലും ആത്മാവിന്‍റെ കൂട്ടുകാരനായി പിശാചിന്‍റെ ഒരു സന്താനത്തെ നിയോഗിച്ചിട്ടുണ്ട്. അവന്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ വസിച്ചുകൊണ്ട് അവന്‍റെ ആത്മാവിനെ തിന്മയിലേക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നതാണ്. ഓരോരുത്തരിലുമുള്ള ഈ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയാല്‍ മാത്രമേ ഒരാള്‍ക്ക് വിശ്വാസിയായി ജീവിക്കാനും സ്വര്‍ഗത്തിലേക്ക് തിരിച്ച് പോകുവാനും സാധ്യമാവുകയുള്ളൂ. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ ആത്മാവ് പങ്കെടുത്തുകൊണ്ട് ആദ്യാവസാനം ഹൃദയത്തിലേക്ക് ആവാഹിച്ചാല്‍ അവനെ വിശ്വാസിയാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. ജിന്നുകൂട്ടുകാരനെ 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. അല്ലാഹുവിന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റില്‍ നിന്ന് അകന്നാല്‍ അവന് ഒരു പിശാചിനെ കൂട്ടുകാരനായി ഏല്‍പ്പിച്ച് കൊടുക്കുമെന്നും, അവര്‍ രണ്ട് പേരും നരകശിക്ഷയില്‍ പങ്കാളികളാകുമെന്നും 43: 36-39 സൂക്തങ്ങളിലും; ആ ജിന്നുകൂട്ടുകാരനായ പിശാച് അവനെ നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുമെന്ന് 7: 201-202 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 50: 27-29; 59: 16-17 വിശദീകരണം നോക്കുക. മനുഷ്യരെ അദ്ദിക്റില്‍ നിന്ന് തടയുന്ന കാഫിറുകള്‍ അല്ലാഹുവിന്‍റെ ശത്രുക്കളാണെന്ന് 41: 26-28 സൂക്തങ്ങളിലും; അത്തരം കപടവിശ്വാസികള്‍ വിശ്വാസികളുടെ ശത്രുക്കളാണെന്നും അവരെ സൂക്ഷിക്കണമെന്നും അവരെ അല്ലാഹു കൊന്നുകളഞ്ഞിട്ടുണ്ടെന്നും 63: 4 ലും പറഞ്ഞിട്ടുണ്ട്. ജിന്നുകളെ വിശ്വാസിയാക്കാനുള്ള അദ്ദിക്ര്‍ മനുഷ്യരെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ അതിനെ മൂടിവെച്ച മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിലേക്ക് പോകുന്നവരാണെന്നാണ് 4: 145 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍; 14: 21-22 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാച് വിചാരണക്ക് ശേഷമാണ് നരകത്തിലേക്ക് പോവുക. 

ജിന്നിലും മനുഷ്യരിലുമുള്ള പിശാചുക്കള്‍ അറബി ഖുര്‍ആനില്‍ നിന്നല്ല മനുഷ്യരെ തടയുക, മറിച്ച് അദ്ദിക്റില്‍ നിന്നാണ് തടയുക എന്ന് 5: 90-91; 7: 175; 25: 29; 41: 26-29; 58: 19 തുടങ്ങിയ സൂക്തങ്ങളിലെല്ലാം വിവരിച്ചിട്ടുണ്ട്. അപ്രകാരം എല്ലാ ഓരോ നബിമാര്‍ക്കും ഭ്രാന്തന്മാരായിട്ടുള്ള ഫുജ്ജാറുകളെ ശത്രുക്കളാക്കിയിരിക്കുന്നു എന്നും, എന്നാല്‍ മാര്‍ഗദര്‍ശകനും സഹായിയുമായി നിന്‍റെ നാഥന്‍ തന്നെ ഏറ്റവും മതിയായവനാണ് എന്നുമാണ് 25: 31 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. 

26: 212 ല്‍ പിശാചുക്കള്‍ അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് അകറ്റപ്പെട്ടവരാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ മനുഷ്യ-ജിന്നുപിശാചുക്കളെ അകറ്റാനുള്ള ആയുധം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. കാഫിറുകള്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് സിംഹഗര്‍ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ വിരണ്ടോടുമെന്ന് 74: 49-51 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ ഭ്രാന്തന്മാരുടെ ഹൃദയത്തിലേക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണമാണ് അദ്ദിക്ര്‍ കയറ്റിവിടുക എന്ന് 15: 12; 26: 200 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം ഉണര്‍ത്താനുള്ള അദ്ദിക്റിനെ മൂടിവെക്കുന്ന ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും കാഴ്ചയുണ്ടായിട്ടും ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവരും കേള്‍വിശക്തിയുണ്ടായിട്ടും അത് കേട്ട് മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവരുമായ, കന്നുകാലികളേക്കാള്‍ വഴിപിഴച്ചവരും പ്രജ്ഞയറ്റവരുമായ അനുയായികളും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. 2: 102, 121, 146; 4: 78-79; 6: 55, 90, 121 വിശദീകരണം നോക്കുക.