وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ
നിന്‍റെ നാഥന്‍റെ വചനം സത്യത്താലും നീതിയാലും പൂര്‍ത്തിയായിക്കഴിഞ്ഞി രിക്കുന്നു, അവന്‍റെ വചനങ്ങള്‍ മാറ്റിമറിക്കുന്നവരായി ആരുമില്ല, അവന്‍ എ ല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയുമാകുന്നു.
ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും മുഴുവനും നരകക്കുണ്ഠം ഞാന്‍ കുത്തിനിറക്കുക തന്നെ ചെയ്യുമെന്ന് 7: 18; 11: 118-119; 15: 43; 17: 63; 32: 13; 38: 84-85; 46: 18 എന്നീ സൂക്തങ്ങളില്‍ പറഞ്ഞത് സത്യമായും നീതിയായും പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവരില്‍ 1000 ത്തില്‍ 999 പേരും അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയോ ജീവിതലക്ഷ്യം പൂവണിയിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗം സമ്പാദിക്കുകയോ ഇല്ല എന്ന് 1000 ത്തില്‍ ഒന്നായ വിശ്വാസികളെയും പ്രവാചകനെയും സമാധാനിപ്പിക്കുകയാണ് സൂക്തത്തിലൂടെ ചെയ്യുന്നത്. 36: 7 ല്‍, അവരില്‍ അധികപേരിലും വചനം ബാധകമായി, അപ്പോള്‍ അവര്‍ വിശ്വസിക്കുകയില്ല എന്നും; 36: 70 ല്‍, ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെ മേല്‍ വചനം സ്ഥാപിതമാകാനുമാണ് വ്യക്തമായ വായനയായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 'അവന്‍റെ വചനങ്ങള്‍ മാറ്റിമറിക്കുന്നവരായി ആരുമില്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി നടപ്പിലാകുമെന്നാണ്. നാഥന്‍റെ ചര്യയായ അദ്ദിക്റിനെ മാറ്റിമറിക്കുന്നതായി നീ കാണുകയില്ല എന്ന് 33: 62 ലും 35: 43 ലും പറഞ്ഞിട്ടുണ്ട്. 2: 119; 4: 118; 6: 34 വിശദീകരണം നോക്കുക.