( അൽ അന്‍ആം ) 6 : 122

أَوَمَنْ كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَنْ مَثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُوا يَعْمَلُونَ

ഒരുവന്‍ മരിച്ച അവസ്ഥയിലായിരുന്നു, അപ്പോള്‍ നാം അവനെ ജീവിപ്പിച്ചു, നാം അവന് പ്രകാശം നല്‍കുകയും ചെയ്തു, അവന്‍ അതുകൊണ്ട് ജനങ്ങ ള്‍ക്കിടയില്‍ ചരിക്കുന്നു, അങ്ങനെയുള്ള ഒരുവന്‍റെ ഉപമ അന്ധകാരങ്ങളില്‍ അകപ്പെട്ട് അതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തവനെപ്പോലെയാണോ? അപ്രകാരം കാഫിറുകള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു.

'മരിച്ച അവസ്ഥയിലുള്ള ഒരുവന്‍' എന്ന് പറഞ്ഞത് പ്രവാചകനെക്കുറിച്ചാണ്. പ്രകാശമായ അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്‍ പ്രജ്ഞയറ്റവനായിരുന്നു എന്ന് 12: 3 ലും; സന്മാര്‍ഗമായ അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്‍ വഴികേടിലായിരുന്നു എന്ന് 93: 7 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രകാശമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളെല്ലാം തന്നെ അന്ധകാരങ്ങളില്‍ നിന്ന് പുറത്തുവരാത്ത, 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അപ്പോള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും പ്രവാചകന്‍റെയും ഗ്രന്ഥത്തിന്‍റെയും മാര്‍ഗ്ഗം പിന്‍പറ്റി ജീവിക്കുന്നവരാണ് എന്ന് ദുരഭിമാനിക്കുകയും ചെയ്യുന്ന കാഫിറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം 6: 43 ല്‍ വിവരിച്ച പ്രകാരം പിശാചാണ് അവര്‍ക്ക് അലങ്കാരമാക്കിക്കൊടുത്തിട്ടുള്ളത്. 57: 16 ല്‍, വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കിടിലം കൊണ്ട് വിനീതനാകുവാനും തങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും ഇനിയും സമയമായില്ലേ, അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ചുപോവുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോവുകയും ചെയ്തു, അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളായ അക്രമികള്‍ 6: 36 ല്‍ വിവരിച്ച പ്രകാരം മരിച്ച അവസ്ഥയിലായതിനാല്‍ അവരെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ സാധ്യമല്ല. 3: 108, 185; 5: 33; 6: 89-90 വിശദീകരണം നോക്കുക.