( അൽ അന്‍ആം ) 6 : 146

وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُمْ بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ

ജൂതരായിത്തീര്‍ന്നവരുടെ മേല്‍ നഖമുള്ള എല്ലാഓരോ ജീവികളെയും നാം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു, പശുവില്‍ നിന്നും ആടില്‍ നിന്നും അവ രണ്ടിന്‍റെയും കൊഴുപ്പും, അവ രണ്ടിന്‍റെയും മുതുകിലോ അല്ലെങ്കില്‍ അവ രണ്ടിന്‍റെയും അകിടിലോ അല്ലെങ്കില്‍ എല്ലിന്‍മേല്‍ പറ്റിപ്പിടിച്ചതോ ആ യതൊഴികെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കിയിരിക്കുന്നു, അത് അവര്‍ക്ക് അവരുടെ ധിക്കാരത്തിനുള്ള പ്രതിഫലമായി നാം നല്‍കിയതാണ്, നിശ്ചയം നാം സത്യസന്ധന്‍ തന്നെയുമാകുന്നു.

16: 118 ല്‍, ജൂതന്മാരായിത്തീര്‍ന്നവരുടെ മേല്‍ മുമ്പ് നാം നിനക്ക് വിവരിച്ച് തന്നവ മാത്രമേ നിഷിദ്ധമാക്കിയിട്ടുള്ളൂ, നാം അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിക്കുന്നവരായത് എന്ന് പറഞ്ഞിട്ടുണ്ട്. 3: 19 ല്‍ വിവരിച്ച പ്രകാരം പ്രകൃതിമതമായ ഇസ്ലാമില്‍ എക്കാലത്തും അനുവദനീയമായ ഭക്ഷണപദാര്‍ത്ഥങ്ങളും നിഷിദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങളും ഒന്നുതന്നെയാണ്. നിഷ്പക്ഷവാനായ നാഥന്‍ 313 പ്രവാചകന്മാരിലൂടെയും കാലാകാലങ്ങളില്‍ ആത്മാവ് ഒന്നായ, ശരീരം വ്യത്യസ്തമായ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് നാഥന്‍റെ വിധിവിലക്കുകള്‍ മനുഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് സൂക്തങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവെക്കുകയും വളച്ചൊടിക്കുകയും മാറ്റിമറിക്കുകയും ചെയ്ത് പിശാചിനെ തൃപ്തിപ്പെടുത്തി ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകളില്‍ നിന്ന് 1000 ത്തില്‍ 999 നെയും തടയുന്നവരാണ്. മൂസായും ഈസായും അദ്ദിക്റും കൊണ്ട് ഇസ്ലാമില്‍ വന്ന പ്രവാചകന്മാര്‍ തന്നെയായിരുന്നു. എന്നാല്‍ ക്രമേണ മൂസായുടെ ജനത ഗ്രന്ഥത്തില്‍ നിന്ന് വ്യതിചലിച്ച് സ്വയം ജൂതന്മാരാ യിത്തീരുകയും നാഥന്‍റെ ഗ്രന്ഥം പഠിപ്പിച്ചതിന് വിപരീതമായി തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് വിധിവിലക്കുകള്‍ കെട്ടിച്ചമച്ചുണ്ടാക്കി പിന്‍പറ്റുകയും ചെയ്തു. 

 ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായതിനാല്‍ അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതരജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുക വഴി ഇന്നത്തെ ഫുജ്ജാറുകളാണ് 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചത്തിലെ ഏതൊരു ജീവിയും അനുഭവിക്കുന്ന ദുരിതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പാപഭാരം വഹിക്കേണ്ടി വരിക. 

ഈ സൂക്തത്തില്‍ അല്ലാഹു 'നാം അവര്‍ക്ക് നിഷിദ്ധമാക്കി' എന്നാണ് പറഞ്ഞതെങ്കിലും നിഷ്പക്ഷവാനായ നാഥന്‍ പ്രത്യേകമായി ആര്‍ക്കും ഒന്നും നിഷിദ്ധമാക്കുകയോ അനുവദനീയമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഗ്രന്ഥത്തിന്‍റെ ആശയത്തിന് വിരുദ്ധമായി ജീവിക്കുമ്പോള്‍ 6: 43; 27: 24; 34: 20 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചാണ് അവരുടെ കര്‍മ്മങ്ങളും ധാരണകളും അവര്‍ക്ക് അലങ്കാരമാക്കിക്കൊടുക്കുന്നത്. 'നാം സത്യസന്ധന്‍ തന്നെയുമാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നാഥന്‍ സത്യമായ അദ്ദിക്റില്‍ നിലകൊള്ളുന്നവനും അതനുസരിച്ച് വിധി കല്‍പിക്കുന്നവനുമാണ്, അതില്‍ യാതൊരു മാറ്റവുമില്ല എന്നാണ്. 4: 160-161; 5: 48; 9: 28 വിശദീകരണം നോക്കുക.