( അൽ അന്‍ആം ) 6 : 150

قُلْ هَلُمَّ شُهَدَاءَكُمُ الَّذِينَ يَشْهَدُونَ أَنَّ اللَّهَ حَرَّمَ هَٰذَا ۖ فَإِنْ شَهِدُوا فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَاءَ الَّذِينَ كَذَّبُوا بِآيَاتِنَا وَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَهُمْ بِرَبِّهِمْ يَعْدِلُونَ

നീ പറയുക: നിശ്ചയം, അല്ലാഹു ഈ വസ്തുക്കളെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് നിങ്ങളില്‍ ആരെങ്കിലും സാക്ഷ്യം വഹിക്കുന്നവരായുണ്ടെങ്കില്‍ നിങ്ങളുടെ സാക്ഷികളെ ഇങ്ങോട്ട് കൊണ്ടുവരുവീന്‍, അങ്ങനെ അവര്‍ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ അപ്പോള്‍ നീ അവരോടൊപ്പം സാക്ഷ്യം വഹിക്കരുത്, നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവരായവരുടെ ഇഷ് ടാനിഷ്ടങ്ങളെ നീ പിന്‍പറ്റുകയുമരുത്-പരലോകംകൊണ്ട് വിശ്വസിക്കാത്തവരായവരുടെയും, അവര്‍ തങ്ങളുടെ നാഥന് പകരംവെക്കുന്നവരുമാണ്.

സാക്ഷ്യത്തിന്‍റെ ഉത്തരവാദിത്തം മനസ്സിലാക്കുന്നവരും അല്ലാഹു എല്ലാം വീക്ഷിക്കുന്നുണ്ടെന്ന ബോധമുള്ളവരുമാണെങ്കില്‍ ശരിയായ അറിവ് കിട്ടിയ കാര്യത്തില്‍ മാത്രമേ സാക്ഷി പറയാന്‍ പാടുള്ളൂവെന്ന് മനസ്സിലാക്കുകയും ഭക്ഷണവിഭവങ്ങളിലുള്ള ഇത്തരം ദുരാചാരങ്ങള്‍ അല്ലാഹു കല്‍പിച്ചതാണെന്ന് കളവ് പറയാന്‍ അവര്‍ ഭയപ്പെടുകയും ചെയ്യും. എന്നാല്‍ സാക്ഷ്യത്തിന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്തം ഗ്രഹിക്കാത്തവരും അല്ലാഹുവിന്‍റെ നാമത്തില്‍ കള്ളസാക്ഷ്യം വഹിക്കാന്‍ മടിക്കാത്തവരുമാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്തുകൊള്ളട്ടെ, പ്രവാചകനും വിശ്വാസികളും അതില്‍ പങ്കുചേരരുത്. അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരുടെ വിശ്വാസാചാരങ്ങള്‍ സമ്മതിച്ചുകൊടുക്കാമെന്ന അര്‍ത്ഥത്തിലല്ല സൂക്തത്തില്‍ അവരോട് സാക്ഷ്യം പറയാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്, മറിച്ച് അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ അല്‍പമെങ്കിലും ഭയപ്പെടുന്നവര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ വഴികേടില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്. സാക്ഷിയായ അദ്ദിക്റില്‍ അല്ലാഹുവിനെയും പ്രവാചകന്മാരെയും നബിമാരെയുമെല്ലാം മൂടിവെക്കുന്ന കപടവിശ്വാസികളോടും അവരെ അന്ധമായി പിന്‍പറ്റുന്ന മുശ്രിക്കുകളോടുമാണ് ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 'അല്ലാഹു ഇത്തരം ഭക്ഷണസാധനങ്ങളെല്ലാം നിഷിദ്ധമാക്കിയിട്ടുള്ളതിന് നിങ്ങളില്‍ ആരെങ്കിലും സാക്ഷിയായിട്ടുണ്ടോ' എന്ന് ചോദിക്കേണ്ടത്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക വഴി ജീവിതലക്ഷ്യമില്ലാത്തവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരുമായി ജീവിക്കുന്ന ഇത്തരം മിഥ്യാവാദികള്‍ അങ്ങനെ കള്ളസാക്ഷ്യം വഹിക്കുകയാണെങ്കില്‍ തന്നെ വിശ്വാസി അവരുടെ സാക്ഷ്യം ഒരിക്കലും അംഗീകരിക്കാവുന്നതല്ല. 33: 1, 48 സൂക്തങ്ങളില്‍ അന്ന് പ്രവാചകനും ഇന്ന് ഒറ്റപ്പെട്ട വിശ്വാസിക്കും കപടവിശ്വാസികളെയും അവരുടെ അനുയായികളായ കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്. 

25: 43 ല്‍, തന്‍റെ ഇച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ നീ കണ്ടുവോ, അപ്പോള്‍ നിനക്ക് അവനുവേണ്ടി കൈകാര്യകര്‍ത്താവാകാന്‍ സാധിക്കുമോ എന്നും; 25: 44 ല്‍, അതോ അവരില്‍ അധികപേരും കേള്‍ക്കുന്നവരും ചിന്തിക്കുന്നവരുമാകുമെന്ന് നീ കണക്കുകൂട്ടുന്നുവോ, അവര്‍ കന്നുകാലികളെപ്പോലെ അല്ലാതെയല്ല; അല്ല, അവയേക്കാള്‍ വഴിപിഴച്ചവരാണ് എന്നും പറഞ്ഞിട്ടുണ്ട്. 25: 72 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവന്‍റെ ദാസന്മാര്‍ കള്ളസാക്ഷ്യം വഹിക്കാത്തവരും വ്യര്‍ത്ഥമായ കാര്യങ്ങള്‍ക്ക് അരികിലൂടെ നടന്നുപോകാന്‍ ഇടയായാല്‍ മാന്യമായി കടന്നുപോകുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 165-167; 4: 135; 6: 1, 19 വിശദീകരണം നോക്കുക.