( അൽ അന്‍ആം ) 6 : 152

وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ اللَّهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ

നിങ്ങള്‍ അനാഥകളുടെ ധനത്തോട്-അവന്‍ പക്വത പ്രാപിക്കുന്നതുവരെ-ഏറ്റവും നല്ല നിലയിലല്ലാതെ സമീപിക്കുകയുമരുത്, നിങ്ങള്‍ അളവ് തൂക്കങ്ങള്‍ നീതികൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്യുക, ഒരു ആത്മാവിനോടും അതിന് സാധ്യമാവാത്ത ഉത്തരവാദിത്തങ്ങള്‍ നാം ചുമത്തിയിട്ടില്ല, നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അപ്പോള്‍ നീതി പാലിക്കുക-അത് കുടുംബത്തില്‍നിന്ന് അടുത്തവരോടാണെങ്കിലും ശരി, അല്ലാഹുവുമായി ചെയ്ത ഉടമ്പടി നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക, അതെല്ലാം കൊണ്ടാണ് നിങ്ങളോട് ഊന്നി ഉപദേശിക്കുന്നത്-നിങ്ങള്‍ ഓര്‍മ്മിക്കുന്നവര്‍ തന്നെയാകണം എന്നതിനുവേണ്ടി.

17: 23-35 സൂക്തങ്ങള്‍ ഇതേ ആശയത്തിലുള്ളവ തന്നെയാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് പഠിപ്പിക്കാനാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ ത്രികാലജ്ഞാനമായ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും വിവിധ സംഘടനകളായിപ്പിരിഞ്ഞ, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളാണ്. മാതാപിതാക്കളോട് ഏറ്റവും നല്ലതുകൊണ്ട് വര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ വര്‍ത്തിക്കുക എന്നാണ്. മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണമെന്നും എന്നാല്‍ ആ മാതാപിതാക്കള്‍ നിനക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ അല്ലാഹുവിനെക്കൊണ്ട് പങ്ക് ചേര്‍ക്കുന്നതിന് വേണ്ടി നിര്‍ബന്ധിച്ചാല്‍ അവരെ അനുസരിക്കരുതെന്നും എന്നാല്‍ അവരോട് അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് ഇഹത്തില്‍ സഹവര്‍ത്തിക്കണമെന്നും, നീ പിന്‍പറ്റേണ്ടത് അല്ലാഹുവിലേക്ക് തിരിഞ്ഞവരുടെ മാര്‍ഗമാണെന്നും 31: 14-15 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ക്കും താന്‍ ജനിക്കേണ്ട ദേശം, കാലഘട്ടം, വംശം, മാതാപിതാക്കള്‍, ലിംഗം, വര്‍ണം എന്നിവയൊന്നും തെരഞ്ഞെടുക്കാന്‍ അവകാശമില്ല എന്നിരിക്കെ ദാരിദ്ര്യം ഭയപ്പെട്ടുകൊണ്ട് മാതാപിതാക്കള്‍ മക്കളെ വധിക്കാന്‍ പാടില്ല. 4: 23 ന് വിരുദ്ധമായിക്കൊണ്ട് വിവാഹം നിഷിദ്ധമായവരുമായി ലൈംഗികബന്ധം പുലര്‍ത്തല്‍, വ്യഭിചാരം, സ്വവര്‍ഗരതി, കളവ്, മദ്യപാനം, യാചന തുടങ്ങിയവയെല്ലാം നീചവൃത്തികളാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ ജഡം കൊണ്ട് നമസ്കരിക്കുന്നവരാണ്. 29: 45 ല്‍ വിവരിച്ച പ്രകാരം അവരുടെ നമസ്കാരം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് അവരെയും മറ്റുള്ളവരെയും തടയുന്നില്ല എന്ന് മാത്രമല്ല, അവര്‍ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തതിനാല്‍ 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ അവരുടെ പിരടിയിലുള്ള കര്‍മപുസ്തകത്തില്‍ 38: 24 ല്‍ പറഞ്ഞ പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. 18: 49 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവരുടെ കര്‍മപുസ്തകത്തില്‍ കൊത്തിവെക്കപ്പെട്ട ലൈംഗികാവയവങ്ങള്‍ പരസ്പരം കുത്തിത്തിരുകിയാണ് സൂചി കുത്താന്‍ പോലും ഇടമില്ലാത്ത നരകക്കുണ്ഠത്തില്‍ ഒറ്റ പിണ്ഡമായി അവര്‍ കഴിയേണ്ടി വരിക. 

എല്ലാ ജീവികളുടെയും ആത്മാവ് അല്ലാഹുവിന്‍റേതാണ് എന്നതിനാല്‍ അന്യായമായി ഏതെങ്കിലും ജീവിയെ വധിക്കുന്നത് അവനെ വധിക്കുന്നതിന് തുല്യമാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് സ്രഷ്ടാവിന്‍റെ പ്രതിനിധികളായി നിയോഗിക്കപ്പെട്ട മനുഷ്യനെ വധിക്കുന്നത് വന്‍കുറ്റങ്ങളില്‍ പെട്ടതാണ്. 5: 32 ല്‍, ഇസ്റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തുകയുണ്ടായി, നിശ്ചയം ഒരു ആത്മാവിന് പകരമായിക്കൊണ്ടോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന് പകരമായിക്കൊണ്ടോ അല്ലാതെ ആരെങ്കിലും ഒരാള്‍ ഒരു വ്യക്തിയെ വധിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലെയാണ്; ഇനി ഒരുവന്‍ ഒരു വ്യക്തിയെ ജീവിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ജീവിപ്പിച്ചതുപോലെയുമാകുന്നു, അവരിലേക്ക് നമ്മുടെ പ്രവാചകന്മാര്‍ വ്യക്തമായ വെളിപാടുകളും കൊണ്ട് വരികയുണ്ടായി, പിന്നെ നിശ്ചയം അതിന് ശേഷവും അവരില്‍ അധികപേരും ഭൂമിയില്‍ അതിരുകവിഞ്ഞവര്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുന്ന വിശ്വാസിയെ കരുതിക്കൂട്ടി കൊല്ലുകയാണെങ്കില്‍ അവന് നരകക്കുണ്ഠം നിര്‍ബന്ധമായി, അവന്‍റെമേല്‍ അല്ലാഹുവിന്‍റെ കോപവും ശാപവുമുണ്ട്, വമ്പിച്ച ശിക്ഷയാണ് അവന് ഒരുക്കി വെച്ചിട്ടുള്ളത് എന്ന് 4: 92-93 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ന്യായം കൊണ്ടല്ലാതെ എന്ന് പറഞ്ഞാല്‍ സത്യമായ അദ്ദിക്റിന്‍റെ കല്‍പനക്ക് അനുസൃതമായി കൊണ്ടല്ലാതെ എന്നാണ്. വധം നടത്താവുന്ന ന്യായമായ കാരണങ്ങള്‍ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ മനഃപൂര്‍വ്വം വധിച്ചാല്‍ 2: 178-179 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതിനുള്ള പ്രതിക്രിയയായി ഭരണാധികാരികള്‍ക്ക് ഘാതകനെ വധിക്കാവുന്നതാണ്. 

അനാഥകളുടെ ധനം അന്യായമായി തിന്നുന്നവര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീയാണ് നിറക്കുന്നതെന്ന് 4: 10 ല്‍ പറഞ്ഞിട്ടുണ്ട്. 'നിങ്ങള്‍ അളവ് തൂക്കങ്ങള്‍ നീതി കൊണ്ട് പൂര്‍ത്തിയാക്കുക' എന്നതിന്‍റെ വിവക്ഷ 3: 18; 5: 8, 42; 11: 85; 17: 35 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ നീതിയും ത്രാസ്സുമായ അദ്ദിക്ര്‍ കൊണ്ട് തൂക്കുക എന്നാണ്. അപ്പോള്‍ ഏത് കാര്യവും അദ്ദിക്ര്‍ കൊണ്ട് തൂക്കുമ്പോള്‍ മാത്രമേ അത് നീതിയുക്തവും അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുന്നതുമാവുകയുള്ളൂ. അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്തവര്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണ് എന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരു ആത്മാവിനോടും അതിന് വഹിക്കാന്‍ സാധിക്കാത്തത് നാം കല്‍പിച്ചിട്ടില്ല എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അളവിലും തൂക്കത്തിലും കഴിയുന്നത്ര സൂക്ഷ്മത പാലിക്കണമെന്നും കരുതിക്കൂട്ടിയല്ലാതെ അബദ്ധത്തില്‍ സംഭവിക്കുന്ന പിഴവുകളുടെ പേരില്‍ അല്ലാഹു പിടികൂടുകയില്ല എന്നുമാണ്. 83: 1-3 സൂക്തങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവര്‍ക്കാണ് നരകത്തിലെ വൈല്‍ എന്ന ചെരുവ്. അവര്‍ ജനങ്ങളോട് തൂക്കിയും അളന്നും ഇങ്ങോട്ട് വാങ്ങുമ്പോള്‍ അത് പൂര്‍ത്തിയാക്കിയെടുക്കുന്നവരും അങ്ങോട്ട് കൊടുക്കുമ്പോള്‍ അതില്‍ കുറവ് വരുത്തുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

അറിവില്ലായ്മ കൊണ്ട് കുറ്റം ചെയ്തവര്‍ക്ക് മാത്രമാണ് പശ്ചാത്താപമുള്ളത് എന്ന് 4: 17-18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോട് സംസാരിക്കുകയാണെങ്കിലും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും വേണം. അഥവാ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റി ജീവിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കണം. വിധിദിവസം വായിക്കാന്‍ പറ്റിയ കാര്യങ്ങളായിരിക്കണം അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തേണ്ടത് എന്ന് സാരം. 26: 214-215 സൂക്തങ്ങളില്‍, നീ കുടുംബത്തില്‍ നിന്ന് ഏറ്റവും അടുത്തവരെ ആദ്യമാദ്യം അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കണമെന്നും വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയവര്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കണമെന്നും പറഞ്ഞിട്ടുണ്ട്. 

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമാണ് 2: 26-27 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അല്ലാഹുവുമായി ചെയ്ത ഉടമ്പടി സൂക്ഷിക്കുന്നവര്‍. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രസ്തുത ഉടമ്പടി പാലിക്കാത്തവരും ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ഫുജ്ജാറുകളെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 152, 159-161, 256; 4: 36-37; 5: 33 വിശദീകരണം നോക്കുക.