( അൽ അന്‍ആം ) 6 : 162

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ

നീ പറയുക: നിശ്ചയം എന്‍റെ നമസ്കാരവും എന്‍റെ ആരാധനാകര്‍മ്മങ്ങളും എന്‍റെ ജീവിതവും എന്‍റെ മരണവുമെല്ലാം സര്‍വ്വലോകങ്ങളുടെയും നാഥനായ അല്ലാഹുവിനുവേണ്ടിയാകുന്നു.

2: 2-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 'ദിക്രീ' എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി നമസ്കരിക്കാനാണ് ഗ്രന്ഥം കല്‍പിച്ചിട്ടുള്ളത്. 'നുസുക്ക്' എന്ന പദത്തിന് ആരാധന, ആചാരങ്ങള്‍, ബലി എന്നെല്ലാം അര്‍ത്ഥമുണ്ട്. ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ച് തരേണമേ എന്ന് ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും പ്രാര്‍ത്ഥിച്ചതായി 2: 128 ലും; നാം എല്ലാ ഓരോ സമുദായത്തിനും ഒരു ബലികര്‍മം നിശ്ചയിച്ചിട്ടുണ്ട് എന്ന് 22: 34 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ 'ഇബാദത്ത്' എന്ന പദത്തിനാണ് ആരാധന എന്ന് അര്‍ത്ഥം പറയുന്നത്. അതുവഴി 'കാഫിറുകളല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല' എന്ന് 29: 47 ലും, 'അക്രമികളല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല' എന്ന് 29: 49 ലും പറഞ്ഞത് ഫുജ്ജാറുകളുടെ കാര്യത്തില്‍ സത്യപ്പെട്ടിരിക്കുകയാണ്. 

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലായ്പ്പോഴും നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവനാണെങ്കില്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. വിശ്വാസി 'ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു (ഇബാദത്ത് ചെയ്യുന്നു), അതിന് നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന 1: 4 വായിക്കുമ്പോള്‍ 1: 7 ല്‍ പറഞ്ഞ നാഥന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളുടെയും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയവരുടെയും മാര്‍ഗത്തിലല്ല എന്നാണ് മനസ്സില്‍ കരുതേണ്ടത്.1: 1; 2: 130-131, 256; 10: 104-106; 39: 11-14 വിശദീകരണം നോക്കുക.