( അൽ അന്‍ആം ) 6 : 19

قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنْذِرَكُمْ بِهِ وَمَنْ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُلْ لَا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِمَّا تُشْرِكُونَ

നീ ചോദിക്കുക: ഏത് സാക്ഷ്യമാണ് ഏറ്റവും വലുത്? നീ പറയുക: അല്ലാഹു, എനിക്കും നിങ്ങള്‍ക്കുമിടയില്‍ അവന്‍ സാക്ഷിയാകുന്നു-എന്നിലേക്ക് ദിവ്യ സന്ദേശം നല്‍കപ്പെട്ടിട്ടുള്ള ഈ വായനയും; അതുകൊണ്ട് നിങ്ങളെയും അത് ലഭിക്കുന്നവരെയൊക്കെയും മുന്നറിയിപ്പ് നല്‍കപ്പെടുന്നതിനുവേണ്ടി; നിശ്ച യം അല്ലാഹുവിനോടൊപ്പം വേറെ ഇലാഹുകളുണ്ടെന്ന് നിങ്ങള്‍ സാക്ഷ്യം വ ഹിക്കുന്നവര്‍ തന്നെയാണോ? നീ പറയുക: ഞാന്‍ ഒരിക്കലും അങ്ങനെ സാ ക്ഷ്യം വഹിക്കുന്നവനല്ല തന്നെ, നീ പറയുക: നിശ്ചയം കാര്യം, അവന്‍ ഏക ഇലാഹ് മാത്രമാണ്, നിശ്ചയം ഞാന്‍ നിങ്ങള്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്ന തില്‍ നിന്നെല്ലാം തികച്ചും വിമുക്തനുമാകുന്നു.

ഏറ്റവും വലിയ സാക്ഷ്യം ആരുടേതാണെന്ന് ചോദിക്കുമ്പോള്‍ അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന കാഫിറുകള്‍ മൗനം ദീക്ഷിക്കുന്നതാണ്. അപ്പോള്‍ അത്തരക്കാരോട്: അല്ലാഹുവും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്റുമാണ് ഏറ്റവും വലിയ സാക്ഷ്യമെന്ന് പറയാന്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കുകയാണ്. നിങ്ങളെയും ഈ ഗ്രന്ഥം എത്തിക്കപ്പെടുന്നവരെയും മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് സാക്ഷിയായ ഇത് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറയാനുമാണ് കല്‍പിക്കുന്നത്. 16: 44 ല്‍, നാം നിനക്ക് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് എന്താണോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, അത് അവര്‍ക്ക് വെളിവാക്കിക്കൊടുക്കുന്നതിനും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നവരാകുന്നതിനും വേണ്ടിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 11: 17 ല്‍, സംഘടനകളില്‍ നിന്നുള്ള ആരാണോ സാക്ഷിയായ അദ്ദിക്റിനെ തള്ളിപ്പറയുന്നത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണെന്ന് പറഞ്ഞിട്ടുണ്ട്. 17: 96 ല്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതിയായവനാണ്, നിശ്ചയം അവന്‍ അവന്‍റെ അടിമകളെ വലയം ചെയ്ത ത്രികാലജ്ഞാനിയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു എന്ന് പറയാന്‍ കല്‍പ്പിച്ചിട്ടുണ്ട്. 29: 52 ല്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു ഏറ്റവും മതിയായവനാകുന്നു, അവന്‍ ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നവനുമാകുന്നു, ആരാണോ മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്യുന്നത്, അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ എന്ന് പറയാന്‍ കല്‍പ്പിച്ചിട്ടുണ്ട്. മലക്കുകളെ അവന്‍റെ കല്‍പനയില്‍ നിന്നുള്ള റൂഹും കൊണ്ട് അവന്‍ ഉദ്ദേശിക്കുന്ന അവന്‍റെ അടിമകളുടെമേല്‍ ഇറക്കുന്നു, നിശ്ചയം ഞാനല്ലാതെ നിങ്ങള്‍ക്ക് ഒരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍ എന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി എന്ന് 16: 2 ലും; എല്ലാ പ്രവാചകന്മാരും സാക്ഷിയായ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ വേറെ ഇലാഹില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാവുക എന്ന് കല്‍പിച്ചുകൊണ്ടാണ് എന്ന് 21: 24-25 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 18: 110 ല്‍, നിശ്ചയം ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്, നിശ്ചയം നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹ് മാത്രമാണ് എന്ന് എനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നുണ്ട്, അപ്പോള്‍ ആരാണോ തങ്ങളുടെ നാഥനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നത്, അവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും തന്‍റെ ഉടമയെ സേവിക്കുന്നതില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. എല്ലാ സൂക്തങ്ങളും അവതരിച്ചിട്ടുള്ളതും എല്ലാ പ്രവാചകന്മാരും നബിമാരും നിയോഗിക്കപ്പെട്ടിട്ടുള്ളതും പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ അറബിഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളും യഥാര്‍ത്ഥ കാഫിറുകളുമായി മാറിയിരിക്കുകയാണ്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഭ്രാന്തന്മാരായ ഇവര്‍ അല്ലാഹുവിനെ പ്രപഞ്ചനാഥനായി അംഗീകരിക്കുകയോ 32: 4 ല്‍ പറഞ്ഞ പ്രകാരം ലോകര്‍ക്ക് അല്ലാഹുവിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ പരിചയപ്പെടുത്തുകയോ ചെയ്യുന്നില്ല. 2: 99 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ 40 പേരുകളും മനുഷ്യരില്‍ നിന്ന് മൂടിവെച്ച് തെമ്മാടികളായി മാറിയിരിക്കുന്നു. 2: 113, 140; 3: 18, 70; 5: 117 വിശദീകരണം നോക്കുക.