وَمِنْهُمْ مَنْ يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِنْ يَرَوْا كُلَّ آيَةٍ لَا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
അവരില്‍ ചിലര്‍ നിന്നിലേക്ക് ശ്രദ്ധിച്ചു കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ നാം അവരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കാന്‍ ഒരുമൂടിയിട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒരടപ്പുണ്ട്, അവര്‍ ഏതൊരു സൂക്തം കണ്ടാലും അതുകൊണ്ട് വിശ്വസിക്കുകയില്ല, അങ്ങനെ അവര്‍ നിന്‍റെ അടുത്തേക്ക് വന്നാല്‍ നിന്നോട് അവര്‍ തര്‍ക്കിക്കുന്നതാണ്, കാഫിറുകളായവർ പറയുന്നതുമാണ്: നിശ്ചയം ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല.
17: 45 ല്‍, നീ ഗ്രന്ഥം വായിക്കുമ്പോള്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ നാം കാണാത്ത ഒരു മറ ഉണ്ടാക്കുന്നതാണ് എന്നും; 17: 46 ല്‍, നാം അവരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കാന്‍ ഒരു മൂടിയും അവരുടെ കാതുകളില്‍ ഒരു അടപ്പും ഉണ്ടാക്കിയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. 18: 57 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെടുകയും എന്നിട്ട് അവയെത്തൊട്ട് അവഗണിക്കുകയും തന്‍റെ കൈകള്‍ ഒരുക്കിവെച്ചത് മറന്നുകളയുകയും ചെയ്തവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്, നിശ്ചയം നാം, അത്തരക്കാരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കത്തക്ക വിധം ഒരു മൂടിയിട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒരു അടപ്പുണ്ട്, നീ അവരെ സന്മാര്‍ഗത്തിലേക്ക് വിളിച്ചാല്‍ അപ്പോള്‍ അവര്‍ ഒരിക്കലും സന്മാര്‍ഗം പ്രാപിക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 25: 5 ല്‍, അത് പൂര്‍വ്വികരുടെ കെട്ടുകഥകളാണ്, അത് എഴുതി രാവിലെയും വൈകുന്നേരവും അവന് ആരോ വിവരിച്ച് കൊടുക്കുകയും അത് അവന്‍ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് പ്രവാചകനെക്കുറിച്ച് കാഫിറുകള്‍ പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 16: 24-25 സൂക്തങ്ങളില്‍, നിങ്ങളുടെ നാഥന്‍ എന്താണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ചോദിക്കപ്പെട്ടാല്‍ അത് പൂര്‍വ്വികരുടെ കെട്ടുകഥകളാണെന്ന് അവര്‍ പറയുന്നതാണ്. അന്ത്യനാളില്‍ അവര്‍ തങ്ങളുടെ പാപഭാരം പൂര്‍ണ്ണമായി വഹിക്കുന്നതിനും അറിവില്ലാതെ തങ്ങള്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്ന ജനത്തിന്‍റെ പാപഭാരത്തിന്‍റെ ഒരു പങ്കും കൂടി വഹിക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്; നോക്കുക: എത്ര ദുഷിച്ച പാപഭാരമാണ് ഇവര്‍ വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കുകയും സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ജീവിതാവലംബമാക്കുകയും ചെയ്ത് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയാണ് അല്ലാഹുവിന്‍റെ ഗ്രന്ഥം വഹിക്കുന്നത്. ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് ജീവിതലക്ഷ്യം തിരിച്ചറിയാത്ത അവര്‍ നല്ലതാണെന്ന് കരുതി ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം പാഴായിപ്പോകുമെന്നും പരലോകത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ത്രാസ്സ് അദ്ദിക്ര്‍ ആയതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തൂക്കം ലഭിക്കാതെ നഷ്ടപ്പെട്ടവരില്‍ പെടുമെന്നും 18: 103-105 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റും അല്ലാഹുവും ഒന്നാണെന്നിരിക്കെ അദ്ദിക്ര്‍ കേട്ടതിനുശേഷം അതിന് സര്‍വ്വപ്രധാനം നല്‍കാതെ മൂടിവെക്കുകയും തള്ളിപ്പറയുകയുമാണെങ്കില്‍ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹുവിന്‍റെ ശത്രുക്കളായ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരായി വാദിക്കുന്നതും അവരെ കാഫിറായ പിശാചിന്‍റെ താവളമായ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. 8: 31; 23: 83; 27: 68 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നതും 'നിശ്ചയം ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല' എന്ന് പറഞ്ഞുകൊണ്ടാണെങ്കില്‍, 46: 17 അവസാനിക്കുന്നത് 'ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 6-7, 186; 4: 63, 78, 118 വിശദീകരണം നോക്കുക.