( അൽ അന്‍ആം ) 6 : 29

وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ

അവര്‍ പറയുകയും ചെയ്യുന്നു: നമ്മുടെ ജീവിതമെന്നത് ഭൗതിക ജീവിതമല്ലാതെ മറ്റൊന്നുമല്ല, നാം പുനര്‍ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നുമില്ല.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ 62: 5 ല്‍ വിവരിച്ച പ്രകാരം കഴുത ഭാരം വഹിക്കുന്നതുപോലെയാണ് ഗ്രന്ഥം വഹിക്കുന്നത്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിതലക്ഷ്യമില്ലാതെ ഇവിടെ ജീവിക്കുന്ന അവര്‍ അവരുടെ വായകൊണ്ട് 'ഞങ്ങള്‍ പുനഃസൃഷ്ടിക്കപ്പെടാനൊന്നും പോകുന്നില്ല' എന്ന് പറയുന്നില്ല, മറിച്ച് അവരുടെ ജീവിതശൈലി പുനര്‍ജന്മത്തെ നിഷേധിക്കുന്ന വിധത്തിലുള്ളതാണ്. 17: 49 ല്‍, ഇത്തരം കാഫിറുകള്‍ ചോദിക്കുന്നതായി പറയുന്നു: ഞങ്ങള്‍ എല്ലും പുറ്റുമായി മാറിയാലും ഞങ്ങള്‍ പുതിയ സൃഷ്ടികളായി പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ? 17: 50-51 സൂക്തങ്ങളിലൂടെ അവരോട് പറയാന്‍ കല്‍പിക്കുന്നു: നിങ്ങള്‍ പാറയോ ഇരുമ്പോ അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടാന്‍ പ്രയാസമുള്ളതായി കരുതുന്ന ഏതെങ്കിലും വസ്തുവോ ആയിക്കൊള്ളുക, എന്നാലും നിങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടുക തന്നെ ചെയ്യും. 36: 78-79 ല്‍, കാഫിര്‍ അവന്‍റെ സൃഷ്ടിപ്പിനെ മറന്നുകൊണ്ട് നമുക്കതാ ഉപമകള്‍ ചമക്കുന്നു, മരിച്ച് മണ്ണായി എല്ലുകളെല്ലാം നുരുമ്പിക്കഴിഞ്ഞാല്‍ ആരാണ് വീണ്ടും ജീവിപ്പിക്കുക എന്ന് അവന്‍ ചോദിക്കുന്നു. ഇല്ലായ്മയില്‍ നിന്ന് ആരാണോ ആദ്യപ്രാവശ്യം നിന്നെ സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത്, അവന്‍ തന്നെ എന്ന് മറുപടി പറയാന്‍ അല്ലാഹു കല്‍പിക്കുന്നു. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെക്കുറിച്ചും എല്ലാ സൃഷ്ടികളെക്കുറിച്ചും അറിയുന്ന സര്‍വ്വസ്രഷ്ടാവാണ് എന്ന് പറഞ്ഞിട്ടുണ്ട്. പുനര്‍ജന്മത്തില്‍ വിശ്വാസമില്ലാത്ത കാഫിറുകള്‍ 'മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ നിശ്ചയം ഞങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടുമെന്നോ? ഞങ്ങളും ഇതിനുമുമ്പ് ഞങ്ങളുടെ പൂര്‍വ്വികപിതാക്കളും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്, നിശ്ചയം ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ അല്ല' എന്ന് പറയുമെന്ന് 23: 82-83 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പരലോകത്തെ പരിചയപ്പെടുത്തുന്നതാണ് ത്രികാലജ്ഞാനമായ അദ്ദിക്റിലെ മൂന്നിലൊന്ന് സൂക്തങ്ങളെങ്കില്‍ അതിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന കാഫിറുകള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളെ പുച്ഛിച്ചുകൊണ്ട് അവരുടെ ജനതയോട് പറയുന്നതാണ്: നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ നിശ്ചയം നിങ്ങളെ വീണ്ടും പുറപ്പെടുവിക്കപ്പെടുമെന്ന് നിങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്നുവോ? നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് വിദൂരം! അതിവിദൂരം! നമ്മുടെ ജീവിതം ഈ ഐഹികജീവിതമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ നാം മരിക്കുന്നു, നാം ജനിക്കുന്നു, നാം പുനര്‍ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നുമില്ല എന്ന് 23: 35-37 സൂക്തങ്ങളിലും, അവര്‍ പറയുകയും ചെയ്യുന്നു: ജീവിതം എന്നാല്‍ നമ്മുടെ ഈ ഐഹികജീവിതമല്ലാതെ മറ്റൊന്നുമല്ല, നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു, കാലമല്ലാതെ നമ്മെ നശിപ്പിക്കുന്നുമില്ല, അതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ല, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നുമില്ല എന്ന് 45: 24 ലും പറഞ്ഞിട്ടുണ്ട്. 10: 52-53; 33: 60-61 വിശദീകരണം നോക്കുക.