( അൽ അന്‍ആം ) 6 : 35

وَإِنْ كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ اسْتَطَعْتَ أَنْ تَبْتَغِيَ نَفَقًا فِي الْأَرْضِ أَوْ سُلَّمًا فِي السَّمَاءِ فَتَأْتِيَهُمْ بِآيَةٍ ۚ وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَىٰ ۚ فَلَا تَكُونَنَّ مِنَ الْجَاهِلِينَ

അവരുടെ അവഗണന നിനക്ക് സഹിക്കാന്‍ കഴിയാത്ത ഒരു വലിയ കാര്യമായിരിക്കുന്നുവെങ്കില്‍ അപ്പോള്‍ നിനക്ക് കഴിയുമെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കി അല്ലെങ്കില്‍ ആകാശത്തിലേക്ക് ഒരു കോണിവെച്ച് കയറിവരിക, അങ്ങനെ അവര്‍ക്ക് ഒരു ദൃഷ്ടാന്തം കൊണ്ടുകൊടുക്കുക, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെ യ്യുമായിരുന്നു, അപ്പോള്‍ നീ അവിവേകികളില്‍ പെട്ടവനായിരിക്കരുത്.

പ്രവാചകന്‍ മക്കയിലുള്ള തന്‍റെ ജനതയെ 12 വര്‍ഷത്തോളം പ്രബോധനം ചെയ്തെങ്കിലും അവര്‍ സത്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അപ്പോള്‍ അവരുടെമേല്‍ ഒരു ദൃഷ്ടാന്തമിറക്കി അവരെ വിനീതരാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് വിശ്വാസികള്‍ ആഗ്രഹിച്ചിരുന്നു. 4: 118 ല്‍ വിവരിച്ച പ്രകാരം മനുഷ്യരുടെ കാര്യത്തില്‍ എല്ലാ ഓരോ ആയിരത്തിലും ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കുമാണ് എന്ന അനുപാതം നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്. അങ്ങനെ നിശ്ചയിക്കാതെ മനുഷ്യരെയെല്ലാം സന്മാര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവന്‍ തന്നെയാണ് അല്ലാഹു എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് അല്ലാഹുവിന്‍റെ ചര്യയായ അദ്ദിക്ര്‍ നടപ്പില്‍ വരുന്നതിന് ക്ഷമയോടെ കാത്തിരിക്കുക എന്നാണ് പ്രവാചകനെയും അതുവഴി വിശ്വാസിയെയും സമാധാനിപ്പിക്കുന്നത്. 26: 3-4 സൂക്തങ്ങളില്‍, അവര്‍ വിശ്വാസികളാവാത്തതില്‍ അവരുടെ പിന്നാലെപ്പോയി നീ നിന്നെത്തന്നെ നശിപ്പിച്ചേക്കാം, എന്നാല്‍ നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആകാശത്തുനിന്ന് ഒരു ദിവ്യാത്ഭുതം ഇറക്കുകയും അവരുടെ പിരടികള്‍ താഴ്ത്തി അതിനോട് അവരെ വിനയാന്വിതരാക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നിനക്ക് കഴിയുമെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കിയോ അല്ലെങ്കില്‍ ആകാശത്തേക്ക് ഒരു കോണി വെച്ചോ കയറി വരികയും അവര്‍ക്ക് ഒരു ദൃഷ്ടാന്തം കൊണ്ടുകൊടുക്കുകയും ചെയ്യുക എന്നാണ് സൂക്തം പറയുന്നത്. 

ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ച ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും ലോക ത്തിന്‍റെ അന്ത്യത്തിനുവേണ്ടി ധൃതി കാണിക്കുന്നവരുമാണ്. പ്രവാചകനും വിശ്വാസിയും പ്രപഞ്ചനാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്നവരായതിനാല്‍ 2: 256 ല്‍ പറഞ്ഞ പ്രകാരം അവര്‍ ഒരാളെയും വിശ്വാസിയാകാന്‍ നിര്‍ബന്ധിക്കുകയില്ല. അവര്‍ നാഥന്‍റെ സന്ദേ ശം ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവരുടെ ബാധ്യത നിറവേറ്റുകയാണ് ചെയ്യുക. 2: 62; 3: 154; 5: 67 വിശദീകരണം നോക്കുക.