( അൽ അന്‍ആം ) 6 : 34

وَلَقَدْ كُذِّبَتْ رُسُلٌ مِنْ قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِنْ نَبَإِ الْمُرْسَلِينَ

നിശ്ചയം നിനക്കുമുമ്പുള്ള പ്രവാചകന്‍മാരും കളവാക്കപ്പെട്ടിട്ടുണ്ട്, അപ്പോള്‍ അവര്‍ ക്ഷമിച്ചു, അവര്‍ കളവാക്കപ്പെട്ടുകൊണ്ടിരുന്നതിന്‍റെ മേലും അവര്‍ ഉപദ്രവിക്കപ്പെട്ടുകൊണ്ടിരുന്നതിന്‍റെ മേലും, നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നതുവരെ, അല്ലാഹുവിന്‍റെ വചനങ്ങളെ മാറ്റിമറിക്കുകയുമില്ല, അയക്കപ്പെട്ടവരുടെ വൃത്താന്തത്തില്‍നിന്ന് നിനക്ക് വന്നിട്ടുള്ളതുമാണല്ലോ!

നൂഹ് നബിയെ അദ്ദേഹത്തിന്‍റെ ജനത തള്ളിപ്പറഞ്ഞ കാര്യം 7: 64 ലും; അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞ ആദ് ജനതയുടെ അടിവേരറുത്ത കാര്യം 7: 72 ലും; ശുഐബ് നബിയെ തള്ളിപ്പറഞ്ഞവര്‍ തന്നെയാണ് നഷ്ടപ്പെട്ടവരായതെന്ന് 7: 92 ലും പറഞ്ഞിട്ടുണ്ട്. 91: 11-14 സൂക്തങ്ങളില്‍, സമൂദ് ജനത സ്വാലിഹ് നബിയെ ധിക്കാരപൂര്‍വ്വം കളവാക്കി അവര്‍ക്ക് ദൃഷ്ടാന്തമായി നല്‍കപ്പെട്ട ഒട്ടകത്തെ അറുക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. ഒരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് പ്രവാചകന്മാരോടും ആ നാട്ടിലെ ജനത 'നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാണ്, നിഷ്പക്ഷവാന്‍ ഒന്നും ഇറക്കിയിട്ടില്ല, നിശ്ചയം നിങ്ങള്‍ കളവ് പറയുന്നവരല്ലാതെ അല്ല' എന്ന് പറഞ്ഞ് പ്രവാചകന്മാരെ തള്ളിപ്പറഞ്ഞതായി 36: 15 ല്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മുമ്പ് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം തന്നെ കളവാക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നാഥന്‍റെ സന്ദേശവാഹകരായ പ്രവാചകന്മാര്‍ പലപ്പോഴും ഉപദ്രവിക്കപ്പെട്ടിരുന്നുവെങ്കിലും മലക്കുകളുടെ അകമ്പടി ഉള്ളതിനാല്‍ പ്രവാചകന്മാര്‍ ആരും തന്നെ വധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബിമാരില്‍ ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അവരെല്ലാം ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാം കാണുന്നുണ്ടെന്ന ബോധത്തില്‍ അവനില്‍ ഭരമേല്‍പിച്ചുകൊണ്ട് ക്ഷമയോടെ നിലകൊള്ളുകയാണ് ചെയ്തത്. 2: 255 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ അല്ലാഹു ലോകത്ത് നടക്കാന്‍ പോകുന്ന എല്ലാ സംഭവങ്ങളും നേരത്തെ തന്നെ നിശ്ചയിച്ച് അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഓരോ മനുഷ്യന്‍റെ വിധിയും നേരത്തെ നിശ്ചയിച്ച് അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നും അത് മാറ്റിമറിക്കാന്‍ പ്രവാചകനോ നിഷ്പക്ഷവാനായ നാഥന് തന്നെയോ സാധ്യമല്ല എന്നുമാണ് 'അല്ലാഹുവിന്‍റെ വചനങ്ങളെ മാറ്റിമറിക്കുകയുമില്ല' എന്നതിന്‍റെ വിവക്ഷ. അതുകൊണ്ട് ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റില്‍ നിന്ന് ഇതെല്ലാം മനസ്സിലാക്കി അതിനെ ത്രാസായി ഉപയോഗപ്പെടുത്തി ഓരോരുത്തരും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് സ്വയം മാറ്റി ആയിരത്തിലൊന്നാണെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. അത്തരക്കാര്‍ മാത്രമേ മനുഷ്യന് രണ്ടാലൊരുമാര്‍ഗ്ഗം -നന്ദി കെട്ടവന്‍ അല്ലെങ്കില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍- തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്നും അല്ലാഹു നിഷ്പക്ഷവാനാണെന്നും അംഗീകരിക്കുന്നവരാവുകയുള്ളൂ. 2: 213-214; 3: 195; 10: 108-109 വിശദീകരണം നോക്കുക.