( അൽ അന്‍ആം ) 6 : 36

إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ

നിശ്ചയം മറുപടി നല്‍കുക കേള്‍ക്കുന്നവരായവര്‍ മാത്രമാണ്; മരിച്ചവരോ, അല്ലാഹു അവരെ പുനര്‍ജീവിപ്പിക്കുകയും പിന്നെ അവനിലേക്ക് അവര്‍ തി രിച്ചയക്കപ്പെടുന്നതുമാണ്.

കാഴ്ച ശക്തിയുണ്ടായിട്ടും ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍വി ശക്തിയുണ്ടായിട്ടും അത് കേള്‍ക്കാത്തവരുമാണ് നരകഗര്‍ത്തത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 101 ലും; നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി എന്നിവയെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് 17: 36 ലും; കാഫിറുകള്‍ക്കെതിരെ അവരുടെ കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും സാക്ഷ്യം വഹിക്കുമെന്ന് 41: 19, 24 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കാനും കാഫിറുകളുടെമേല്‍ ന്യായം സ്ഥാപിതമാകാനുമാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 36: 70 ല്‍ പറഞ്ഞിട്ടുണ്ട്. 35: 22 ല്‍, നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു, നിശ്ചയം നീ ഖബറുകളിലുള്ളവരെ കേള്‍പ്പിക്കുന്നില്ല എന്നും; 35: 14 ല്‍, ഖബറുകളിലുള്ള മഹാത്മാക്കള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരുടെ വിളി കേള്‍ക്കുകയില്ല, ഇനി കേട്ടാല്‍ തന്നെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുകയില്ല എന്നും, വിധിദിവസം അവരുടെ അല്ലാഹുവിലുള്ള പ ങ്കുചേര്‍ക്കല്‍ അവര്‍ നിഷേധിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 30: 52-53 സൂക്തങ്ങളില്‍, നിശ്ചയം നീ മരിച്ചവരെയും വിളിക്കുമ്പോള്‍ വിളി കേള്‍ക്കാതെ പിന്തിരിഞ്ഞുപോകുന്നവരെയും വഴികേടില്‍ അന്ധരായി വിഹരിക്കുന്നവരെയും കേള്‍പ്പിക്കുകയില്ല എന്നും, മറിച്ച് നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുകയും നാഥന് സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുകയും ചെയ്യുന്നവരെ മാത്രമേ നീ കേള്‍പ്പിക്കുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്. 

മരിച്ചവരെന്ന് വിശേഷിപ്പിക്കപ്പെട്ടത് അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ അദ്ദിക്റിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളെയുമാണ്. അഥവാ ബുദ്ധിശക്തിയും കാഴ്ചയും കേള്‍വിയുമൊന്നും അദ്ദിക്ര്‍ കാണാനോ കേള്‍ക്കാനോ മനസ്സിലാക്കാനോ ഉപയോഗപ്പെടുത്താത്തത് കാരണം ജീവിതലക്ഷ്യം നഷ്ടപ്പെട്ട, കന്നുകാലികളേക്കാള്‍ പിഴച്ച ജീവിതം നയിക്കുന്ന പ്രജ്ഞയറ്റവരാണ് അവര്‍. ഇവര്‍ രണ്ടുകൂട്ടരെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കുമെന്നാണ് 7: 179 ല്‍ പറഞ്ഞിരിക്കുന്നത്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ആരാണോ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്ക് തന്നെ തിരിച്ചുപോകുന്നത്, അവര്‍ മാത്രമാണ് ജീവിതലക്ഷ്യം പ്രാപിക്കുക. 1: 7; 2: 18, 170-171; 6: 25-26 വിശദീകരണം നോക്കുക.