( അൽ അന്‍ആം ) 6 : 52

وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ مَا عَلَيْكَ مِنْ حِسَابِهِمْ مِنْ شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِمْ مِنْ شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ

തങ്ങളുടെ നാഥനെ അവന്‍റെ പ്രീതികാംക്ഷിച്ചുകൊണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരായവരെ നീ ആട്ടിയകറ്റുകയുമരുത്, അവരുടെ വിചാരണയില്‍ നിനക്ക് ഒരു ബാധ്യതയുമില്ല, നിന്‍റെ വിചാരണയില്‍ അവര്‍ക്കും യാതൊരു ബാധ്യതയുമില്ല, ഇനി നീയെങ്ങാനും അവരെ ആട്ടിയകറ്റുകയാണെങ്കില്‍ അപ്പോള്‍ നീ അക്രമികളില്‍പെട്ടവന്‍ തന്നെയായിരിക്കും.

ഓരോരുത്തരും ഒറ്റക്കൊറ്റക്കായിട്ടാണ് നാഥന്‍റെ മുമ്പില്‍ നാലാം ഘട്ടമായ ഐഹികലോക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് എന്നിരിക്കെ തങ്ങളുടെ നാഥന്‍റെ മുഖം കാംക്ഷിച്ചുകൊണ്ട് എല്ലായ്പ്പോഴും പ്രത്യേകിച്ച് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അവനെ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരായ വിശ്വാസികളെ ആട്ടിയകറ്റരുതെന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കുന്നത്. അങ്ങനെ ആട്ടിയകറ്റുകയാണെങ്കില്‍ അക്രമികളില്‍ പെട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. 26: 214-216 സൂക്തങ്ങളില്‍, നീ കുടുംബത്തില്‍ നിന്ന് അടുത്തവരെ മുന്നറിയിപ്പ് നല്‍കുകയും വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയവര്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെത്തൊട്ട് നിശ്ചയം ഞാന്‍ ഉത്തരവാദിത്തമില്ലാത്തവനാണെന്ന് അവരോട് പറയുകയും ചെയ്യുക. 18: 28 ല്‍, തങ്ങളുടെ നാഥനെ അവന്‍റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ട് പ്രഭാത പ്രദോഷഭേദമന്യേ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ ക്ഷമിച്ചിരിക്കുകയും ചെയ്യുക, ഭൗതികജീവിതത്തിന്‍റെ അലങ്കാരം അന്വേഷിച്ചുകൊണ്ട് നിന്‍റെ ശ്രദ്ധ അവരില്‍ നിന്ന് തിരിയാന്‍ പാടില്ല, നമ്മുടെ സ്മരണയെ(അദ്ദിക്ര്‍)ത്തൊട്ട് തന്‍റെ ഹൃദയം പ്രജ്ഞയറ്റവനെയും ദേഹേച്ഛ പിന്‍പറ്റി വിഭിന്ന മാര്‍ഗം സ്വീകരിച്ചവനെയും നീ അനുസരിക്കുകയുമരുത് എന്ന് പറഞ്ഞിട്ടുണ്ട്. 

എക്കാലത്തും അടിമകളും ദരിദ്രരുമായ അധഃസ്ഥിത ജനവിഭാഗങ്ങളാണ് വിശ്വാസത്തിലേക്ക് കൂടുതലായി വന്നിട്ടുള്ളത്. ആദ്യകാല വിശ്വാസികളില്‍ അധികവും ഖുറൈശീ പ്രമാണികളുടെ അടിമകളും ഭൃത്യജനങ്ങളും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുമായിരുന്നു. ഇക്കാരണത്താല്‍ മാന്യത നടിച്ചിരുന്ന ഖുറൈശീപ്രമാണിമാര്‍ക്ക് പ്രവാചകന്‍റെ സദസ്സില്‍ ഇവരോടൊപ്പം ചെന്നിരിക്കാന്‍ കുറച്ചില്‍ അനുഭവപ്പെട്ടിരുന്നു. ഈ പാവങ്ങളേയും അടിമകളേയും മാത്രമേ ഞങ്ങള്‍ക്കിടയില്‍ നിന്ന് അല്ലാഹുവിന് കിട്ടിയതുള്ളൂ എന്ന് അവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവരില്‍ നിന്ന് മുമ്പ് സംഭവിച്ച തെറ്റുകുറ്റങ്ങള്‍ പൊക്കിപ്പിടിച്ച് അധിക്ഷേപിക്കുകയും ഇന്നലെവരെ ഇന്നതൊക്കെ ചെയ്തിരുന്ന ആളുകളാണിപ്പോള്‍ വലിയ ശ്രേഷ്ഠരും മഹത്തുക്കളുമായിരിക്കുന്നതെന്ന് തരം താഴ്ത്തി പറയുകയും ചെയ്തിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ക്കുള്ള മറുപ ടിയായിട്ടാണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. 10: 40 ല്‍, അവരില്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുന്നവരുണ്ട്, അവരില്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കാത്തവരുമുണ്ട്, നിന്‍റെ നാഥന്‍ നാശകാരികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ തന്നെയാണെന്നും; 10: 41 ല്‍, ഇനി നിന്നെ അവര്‍ തള്ളിപ്പറഞ്ഞ് കളവാക്കുന്നുവെങ്കില്‍: എനിക്ക് എന്‍റെ പ്രവൃത്തി, നി ങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തിയും, ഞാന്‍ പ്രവര്‍ത്തിക്കുന്നതിനെത്തൊട്ട് നിങ്ങള്‍ വിമു ക്തരാണ്, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെത്തൊട്ട് ഞാനും വിമുക്തനാണ് എന്ന് പ്രഖ്യാപിക്കാനും കല്‍പിച്ചിട്ടുണ്ട്. 2: 272; 3: 75-77; 4: 150-151; 62: 2-3 വിശദീകരണം നോക്കുക.