قُلْ لَوْ أَنَّ عِنْدِي مَا تَسْتَعْجِلُونَ بِهِ لَقُضِيَ الْأَمْرُ بَيْنِي وَبَيْنَكُمْ ۗ وَاللَّهُ أَعْلَمُ بِالظَّالِمِينَ
നീ പറയുക: നിങ്ങള്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് നിശ്ചയം എന്‍റെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്നോ തീരുമാനം കല്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു, അല്ലാഹു അക്രമികളെക്കുറിച്ച് ഏറ്റവും അറിയുന്നവനുമാകുന്നു.
54: 17 ല്‍ പറഞ്ഞ പ്രകാരം ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ എളുപ്പമാക്കിയ വെളിപാടും സത്യവും അദ്ദിക്റാണ്. പ്രവാചകനും വിശ്വാസികളും അദ്ദിക്റിനെ തെളിവായും പ്രകാശമായും സ്വീകരിച്ചവരാണ്. എന്നാല്‍ അദ്ദിക്ര്‍ അറിഞ്ഞിട്ട് ജനങ്ങളില്‍ നിന്ന് മൂടിവെക്കുന്ന കപടവിശ്വാസികളും അല്ലെങ്കില്‍ അദ്ദിക്ര്‍ എന്താണെന്നുപോലും അറിയാത്ത, അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇത്തരം കപടവിശ്വാസികളെ പിന്‍പറ്റുന്ന വഴിപിഴച്ചവരും കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെ അവലംബിച്ച് ജീവിക്കുന്നവരും നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതില്‍ പെട്ടവരാണ്.
'നിങ്ങള്‍ ഇതിനെ കളവാക്കുന്നു' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുവെന്നാണ്. പ്രവാചകന് നല്‍കപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തം -ദിവ്യാത്ഭുതം- ഖുര്‍ആനാണെന്ന് അഭിമാനം കൊള്ളുന്ന ഫുജ്ജാറുകള്‍ നാഥനില്‍ നിന്നുള്ള അതിന്‍റെ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുക വഴി പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകളേക്കാളും ജൂതക്രൈസ്തവരേക്കാളും ദുഷിച്ചവരാണ്. അവര്‍ ധൃതിപ്പെട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഗ്രന്ഥം വാഗ്ദത്തം ചെയ്യുന്ന തീരുമാനം കല്‍പിക്കുന്ന അന്ത്യദിനമാണ്. നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ 'എന്നാണ് ആ വാഗ്ദത്തം നടപ്പിലാവുക' എന്ന് കാഫിറുകള്‍ വിശ്വാസികളോട് ചോദിക്കുന്നത് 10: 48; 21: 38; 27: 71; 32: 28; 34: 29; 36: 48; 67: 25 എന്നീ സൂക്തങ്ങളില്‍ പറഞ്ഞത് ഫുജ്ജാറുകളാണ് വായിക്കുന്നത്. 10: 11 ല്‍, ഇഹലോകത്ത് മനുഷ്യര്‍ നന്മകള്‍ക്ക് വേണ്ടി ധൃതികാണിക്കുന്നതുപോലെ അവര്‍ക്ക് തിന്മ വരുത്തുന്നതില്‍ അല്ലാഹുവും ധൃതി കാണിക്കുകയാണെങ്കില്‍ അവരുടെ പ്രവര്‍ത്തനാവധി എന്നോ അവസാനിച്ചിട്ടുണ്ടാകുമായിരുന്നു, അപ്പോള്‍ നമ്മെ കണ്ടുമുട്ടുമെന്ന് ആശിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ ലക്ഷ്യബോധമില്ലാതെ വിഹരിക്കുന്നതിന് വേണ്ടി നാം അഴിച്ച് വിട്ടിരിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 10: 19 ല്‍, നിന്‍റെ നാഥനില്‍ നിന്നുള്ള വചനം മുന്‍കടന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ അവര്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുക തന്നെ ചെയ്യുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 147, 165-167; 4: 79-80; 6: 25-26 വിശദീകരണം നോക്കുക.