( അൽ അന്‍ആം ) 6 : 64

قُلِ اللَّهُ يُنَجِّيكُمْ مِنْهَا وَمِنْ كُلِّ كَرْبٍ ثُمَّ أَنْتُمْ تُشْرِكُونَ

നീ പറയുക: അല്ലാഹുവാണ് നിങ്ങളെ അതില്‍നിന്നും രക്ഷപ്പെടുത്തുന്നത്, എല്ലാഓരോ ക്ലേശത്തില്‍നിന്നും, പിന്നെയും നിങ്ങള്‍ അവന്‍റെ അധികാരാവകാ ശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ തന്നെയാകുന്നു.

കരയിലെ വിശാലമായ മരുഭൂമിയില്‍ അന്ധകാരങ്ങളില്‍ പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തുന്നതും വിശാലമായ സമുദ്രത്തില്‍ വഴിയറിയാതെ ഉഴലുമ്പോള്‍ രക്ഷപ്പെടുത്തുന്നതും അല്ലാഹുവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ഉടമയായ സ്രഷ്ടാവിലേക്ക് തന്നെ അഭയം തേടിക്കൊണ്ടും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും ജീവിതം മുഴുവന്‍ അവന് സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതുമാണ്. എന്നാല്‍ വിശ്വാസികളോട് പ്രഭാത പ്രദോഷഭേദമന്യേ എപ്പോഴും നാവുകൊണ്ട് 'അല്ലാഹ്' എന്ന് വിളിക്കാതെ തങ്ങളുടെ ആത്മാവുകൊണ്ട് എളിമയോടുകൂടിയും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും അല്ലാഹുവിനെ സ്മരിക്കാനാണ് 7: 55, 205 എന്നീ സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. 16: 15-16 സൂക്തങ്ങളില്‍, അവന്‍ നിങ്ങളുടെ സന്മാര്‍ഗത്തിനുവേണ്ടി വിവിധ അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്, നക്ഷത്രങ്ങള്‍ വഴിയും -അവര്‍ സന്മാര്‍ഗത്തിലാകുന്നുണ്ടല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഐഹികജീവിതത്തില്‍ കരയിലും കടലിലുമുള്ള അന്ധകാരങ്ങളില്‍ നിന്നാണ് നക്ഷത്രങ്ങള്‍ വഴിയും മറ്റ് അടയാളങ്ങള്‍ വഴിയും രക്ഷപ്പെടുന്നതെങ്കിലും ആ സംവിധാനം ഏര്‍പ്പെടുത്തിയ സ്രഷ്ടാവിനെ കണ്ടെത്തി സന്മാര്‍ഗത്തിലാകാന്‍ മുന്‍കാലങ്ങളില്‍ അത് ഇടയാക്കിയിരുന്നു. എന്നാല്‍ ഇക്കാലത്ത് ഇത്തരം അന്ധകാരങ്ങളില്‍ അകപ്പെടുന്ന സാഹചര്യങ്ങള്‍ അപൂര്‍വ്വമായതിനാലും മനുഷ്യനിര്‍മ്മിതമായ സംവിധാനങ്ങള്‍ ഉള്ളതിനാലും പ്രകൃതിയിലുള്ള സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിയുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുക വഴി പ്രപഞ്ചത്തിന്‍റെ സംവിധായകനെ കണ്ടെത്തി സന്മാര്‍ഗത്തിലാകുന്നവര്‍ വിരളമാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥനില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഏകനായ അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാത്ത ഫുജ്ജാറുകള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും പിശാചിന് വിധേയമായവരുമാണ്. 

അദ്ദിക്ര്‍ അറിഞ്ഞിട്ട് ഇത്തരം സൂക്തങ്ങളെല്ലാം മൂടിവെക്കുന്ന കപടവിശ്വാസികളും അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാതെ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവരാണെന്ന് ദുരഭിമാനം കൊള്ളുന്ന ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളാണ് ഗ്രന്ഥം കിട്ടാത്ത തൊടാത്ത കേള്‍ക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളേക്കാള്‍ ഇന്ന് ലോകത്തെവിടെയും അന്ധകാരങ്ങളില്‍ ജീവിക്കുന്നത്. അവരെ ശിക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 135; 3: 190-191; 4: 48; 7: 179 വിശദീകരണം നോക്കുക.