( അൽ അന്‍ആം ) 6 : 90

أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُلْ لَا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ

അക്കൂട്ടരാണ് അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയവരായവര്‍; അപ്പോള്‍ അവരുടെ ആ സന്‍മാര്‍ഗത്തില്‍ നീയും മുന്നേറുക, നീ പറയുക: അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, നിശ്ചയം അത് സര്‍വ്വലോകര്‍ക്കും വേണ്ടിയുള്ള ഒരു ഉണര്‍ത്തല്‍ അല്ലാതെ അല്ല.

26: 209; 51: 55; 87: 9-12; 89: 23 തുടങ്ങി 21 സൂക്തങ്ങളില്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ ദിക്റാ -ഉണര്‍ത്തല്‍- പരാമര്‍ശിച്ചിട്ടുണ്ട്. മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരുടെയെല്ലാം മാര്‍ഗ്ഗമായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ മുന്നേറാനും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് ഞാന്‍ ഒരു പ്രതിഫലവും ചോദിക്കുന്നില്ല എന്ന് പറയാനുമാണ് പ്രവാചകനോട് ആവശ്യപ്പെടുന്നത്. 38: 86 ല്‍, ഇത് എത്തിച്ചുതരുന്നതിന് ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, ഞാന്‍ പറയുന്നത് പ്രവര്‍ത്തിക്കാതെ പുറംപൂച്ച് പറയുന്നവനുമല്ല എന്ന് പറയാന്‍ പ്രവാചകനോട് കല്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല എന്ന് 38: 87 ലും പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി ഒരു പ്രവാചകനും ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല എന്നിരിക്കെ ഇന്ന് 2: 174 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും സൂക്തങ്ങള്‍ക്ക് കുറഞ്ഞവില വാങ്ങുന്ന ഫുജ്ജാറുകളും, അവരുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല. സ്രഷ്ടാവ് ഉദ്ദേശിച്ച ആശയത്തില്‍ ലോകര്‍ക്ക് അതിനെ പരിചയപ്പെടുത്താത്ത അവര്‍ തന്നെയാണ് 3: 10 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച നരകത്തിന്‍റെ വിറകുകളായ കാഫിറുകളും. 25: 56 ല്‍, നാം നിന്നെ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും; 25: 57 ല്‍, നീ പറയുക: ഇത് എത്തിച്ച് തരുന്നതിന് ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നില്ല, ആരാണോ തങ്ങളുടെ നാഥ നിലേക്ക് എത്തിപ്പെടാന്‍ വഴി അന്വേഷിക്കുന്നത്, അത് ഒഴികെ എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ ആരെങ്കിലും ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്ക് എത്തിപ്പെട്ടാല്‍ അതിന്‍റെ പ്രതിഫലം നാഥനില്‍ നിന്ന് എനിക്ക് ലഭിക്കുമെന്നര്‍ത്ഥം. അല്ലാഹുവി ന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 99-100 സൂക്തങ്ങളിലും; സൂക്ഷ്മാലുക്കള്‍ മാത്രമേ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെ ടുത്തുകയുള്ളൂ എന്ന് 69: 48 ലും പറഞ്ഞിട്ടുണ്ട്. 

നിശ്ചയം, അദ്ദിക്ര്‍ സര്‍വ്വലോകര്‍ക്കുമുള്ള ഒരു ദിക്റാ അല്ലാതെ അല്ല എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. അഥവാ ആരാണ് അല്ലാഹു, ആരാണ് പിശാച്, എവിടെയാണ് മനുഷ്യര്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത്, എന്താണ് അവരുടെ ആത്മാവ്, ശരീരം, അവരെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം, ആരാണ് മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാര്‍, ആരാണ് സ്വര്‍ഗത്തിലേക്കുള്ളവര്‍, ആരാണ് നരകത്തിലേക്കുള്ളവര്‍, എങ്ങനെയാണ് പരലോകത്തെ വിചാരണാരീതി, നരകത്തിലെ ശിക്ഷാകഠോരങ്ങള്‍, സ്വര്‍ഗത്തിലെ അനുഭൂതികള്‍, മുസ്ലിമായി ജനിച്ച മനുഷ്യര്‍ എങ്ങനെയാണ് കാഫിറാവുക, എങ്ങനെയാണ് വിശ്വാസിയാവുക, ആരാണ് നരകത്തിലേക്ക് വിചാരണയില്ലാതെ പോകുന്നവര്‍, ആരാണ് സ്വര്‍ഗ്ഗത്തിലേക്ക് വിചാരണയില്ലാതെ പോകുന്നവര്‍, ആരാണ് മരണസമയത്ത് ആത്മാവിനെതിരെ ഞാന്‍ കാഫിറാണെന്ന് സാക്ഷ്യം വഹിച്ച് ദുഃഖത്തോടെ പിശാചിനെ കണ്ട് മരിക്കുന്നത്, ആരാണ് ശാന്തി നേടിയ ആത്മാവായി നാഥനെ കണ്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും ഹൃദയത്തിന്‍റെ ഭാഷയില്‍ പറഞ്ഞുകൊടുക്കുന്ന ഗ്രന്ഥം എന്നാണ് ദിക്റാ, അദ്ദിക്ര്‍, ദിക്രീ, തദ്കിറ എന്നതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. 36: 69 ല്‍, ഇത് ഒരു ഉണര്‍ത്തലും വ്യക്തമായ വായനയുമല്ലാതെ അല്ല എന്ന് പറ ഞ്ഞിട്ടുണ്ട്. 15: 6, 9; 16: 43-44; 21: 7, 50; 29: 45; 36: 11; 38: 1; 43: 36, 44; 62: 9; 63: 9 തുടങ്ങി 61 സൂക്തങ്ങളില്‍ അദ്ദിക്റിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചയം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഈ ഗ്രന്ഥത്തെ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ (ആശയം മനസ്സിലാക്കാന്‍) അല്ലാഹു വളരെ എളുപ്പമാക്കിയിരിക്കുന്നു, അപ്പോള്‍ ആരുണ്ട് അതിന് തയ്യാര്‍ എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. 2: 38-39, 79; 4: 80; 6: 25-26 വിശദീകരണം നോക്കുക.