( അൽ അന്‍ആം ) 6 : 94

وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُمْ مَا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَدْ تَقَطَّعَ بَيْنَكُمْ وَضَلَّ عَنْكُمْ مَا كُنْتُمْ تَزْعُمُونَ

നിങ്ങളെ നാം ആദ്യപ്രാവശ്യം സൃഷ്ടിച്ചതുപോലെ ഒറ്റക്കൊറ്റക്കായിട്ടാണല്ലോ നിങ്ങളെ നാം കൊണ്ടുവന്നിട്ടുള്ളത്, നാം നിങ്ങളെ ഏല്‍പ്പിച്ചിരുന്നതൊക്കെയും നിങ്ങള്‍ നിങ്ങളുടെ പുറകില്‍ വിട്ടേച്ചുകൊണ്ടാണല്ലോ നിങ്ങള്‍ വന്നിട്ടുള്ളത്, നിശ്ചയം നിങ്ങള്‍ക്ക് ശുപാര്‍ശക്കാരാവുമെന്ന് നിങ്ങള്‍ ഉറപ്പിച്ച് വെച്ചിരുന്ന നിങ്ങളുടെ പങ്കാളികളെയൊന്നും നിങ്ങളോടൊപ്പം നാം കാണുന്നില്ലല്ലോ, നിങ്ങ ള്‍ക്കിടയിലുള്ള ബന്ധങ്ങളെല്ലാം നിശ്ചയം നിങ്ങള്‍ മുറിച്ചുകളഞ്ഞിരിക്കുന്നു, നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്ന ധാരണകളെല്ലാം തന്നെ നിങ്ങളെത്തൊട്ട് പിഴച്ചുപോവുകയും ചെയ്തിരിക്കുന്നു.

അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്താതെ അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന ഫാജിറുകളുമായ അക്രമികളുടെ മരണരംഗമാണ് ഇവിടെ വരച്ചുകാണിക്കുന്നത്. പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതിനാല്‍ ആകാശഭൂമികളുടെ പ്രകാശമായ അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂവണിയിക്കാത്ത അക്രമികളുടെ മരണസമയത്ത് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം മുമ്പില്‍ വെച്ചുകൊടുക്കുകയും അതിനെ കാറ്റില്‍ പറത്തുന്ന ധൂളികളായി മാറ്റുകയും ചെയ്യുമെന്ന് 25: 23 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 69: 28-30 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ സ്ഥാനമാനങ്ങളോ സമ്പത്തുകളോ സന്താനങ്ങളോ അവര്‍ക്കുണ്ടായിരുന്ന അധികാരമോ സ്വാധീനങ്ങളോ ജനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന പ്രശംസകളോ ഒന്നും ഉപയോഗപ്പെടാതെ അതെല്ലാം ഇവിടെ വിട്ടേച്ചുകൊണ്ടും 75: 24 ല്‍ വിവരിച്ച പ്രകാരം പിശാചിനെ ദുഖത്തോടെ കണ്ടുകൊണ്ടും നരകക്കുണ്ഠത്തിലെ അവരുടെ ഇരിപ്പിടം കണ്ടുകൊണ്ടും അവര്‍ ജീവന്‍ വെടിയുന്നതാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്താത്തതിനാലും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരെയും ഇടയാളന്മാരെയുമെല്ലാം അവന്‍റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണ്ട് ജീവിച്ചിരുന്നവരായതിനാലും അവരുടെ ധാരണകളെല്ലാം പിഴച്ചുപോയതായി അന്ന് അവര്‍ക്ക് ബോധ്യം വരുന്നതുമാണ്. 

മനുഷ്യരെ ഒറ്റക്കൊറ്റക്കായിട്ടാണ് ഭൂമിയില്‍ കൊണ്ടുവന്നത് എന്നതുപോലെ മരണസമയത്തും അന്ത്യനാളിലും ഒറ്റക്കൊറ്റക്കാണ് കൊണ്ടുവരിക എന്ന് ഈ സൂക്തത്തിലും 18: 48; 19: 80, 95 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഭൂമിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവരാത്തതും ഭൂമിയില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ (മരിക്കുമ്പോള്‍) കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ഉപയോഗപ്പെടുത്തി സ്വര്‍ഗം സമ്പാദിക്കുന്നവരാണ് ജീവിതലക്ഷ്യം സാക്ഷാല്‍കരിക്കുന്നവര്‍. 2: 255; 4: 118; 6: 20-24 വിശദീകരണം നോക്കുക.