وَمَا وَجَدْنَا لِأَكْثَرِهِمْ مِنْ عَهْدٍ ۖ وَإِنْ وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ
അവരില്‍ അധികപേരെയും നാം ഉടമ്പടി പാലിക്കുന്നവരായി കണ്ടെത്തിയില്ല, എന്നാല്‍ അവരില്‍ അധികപേരെയും നാം കണ്ടെത്തിയത് തെമ്മാടികളായിട്ട് തന്നെയാകുന്നു.
2: 26-27; 7: 172-173 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ മനുഷ്യനെയും സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ നാഥന്‍: 'ഞാനല്ലെയോ നിങ്ങളുടെ നാഥന്‍' എന്ന് ചോദിക്കുകയും എല്ലാവരും 'അതെ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് സമ്മതിച്ചുകൊണ്ട് നാഥനുമായി ഉടമ്പടി ചെയ്യുകയുമുണ്ടായി. 3: 187 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മനുഷ്യര്‍ക്ക് മൂടിവെക്കാതെ വിശദീകരിച്ചുകൊടുക്കണം എന്ന് അത് നല്‍കപ്പെട്ടവരില്‍ നിന്ന് ഉടമ്പടി വാങ്ങിയിട്ടുണ്ടെങ്കിലും ഫുജ്ജാറുകള്‍ അദ്ദിക്റിനെ പിറകിലേക്ക് വലിച്ചെറിയുകയും നാഥന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞ വില വാങ്ങുകയും ചെയ്യുക വഴി നാഥനുമാ യി ചെയ്ത ഉടമ്പടികളെല്ലാം പിറകോട്ട് വലിച്ചെറിയുകയാണ് ഉണ്ടായത്. ഇന്ന് അവര്‍ 2: 174-176 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും സൂക്തങ്ങള്‍ക്ക് കുറഞ്ഞ വില വാങ്ങി തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും 2: 99 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ സൂക്തങ്ങളെ മൂടിവെക്കുന്ന തെമ്മാടികളുമായി മാറിയിരിക്കുകയാണ്. 5: 49; 6: 47-49; 11: 118-119 വിശദീകരണം നോക്കുക.