( അൽ അഅ്റാഫ് ) 7 : 103

ثُمَّ بَعَثْنَا مِنْ بَعْدِهِمْ مُوسَىٰ بِآيَاتِنَا إِلَىٰ فِرْعَوْنَ وَمَلَئِهِ فَظَلَمُوا بِهَا ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ

ഇവര്‍ക്കുശേഷം പിന്നെ നാം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിലേക്കും അവന്‍റെ പ്രമാണിമാരിലേക്കും നിയോഗിച്ചു, അപ്പോള്‍ അവര്‍ അവയോട് അനീതി കാണിച്ചു, അപ്പോള്‍ നാശകാരികളുടെ പര്യവസാനം എങ്ങനെ ആയിരുന്നെന്ന് നീ നോക്കിക്കാണുക.

ദൃഷ്ടാന്തങ്ങളെല്ലാം കാണിച്ചിട്ടും ഫിര്‍ഔന്‍ വിശ്വസിക്കാതെ ധിക്കാരിയായ തെമ്മാടിയായി മാറിയപ്പോള്‍ 10: 88-89 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹു മൂസാനബിയെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും, 10: 90 ല്‍ പറഞ്ഞ പ്രകാരം അവന്‍റെ റൂഹ് തൊണ്ടക്കുഴിയിലെത്തിയപ്പോള്‍ 'നിശ്ചയം ഞാന്‍ വിശ്വസിച്ചിട്ടുള്ളത് ഇസ്റാഈല്‍ സന്തതികള്‍ വിശ്വസിച്ചിട്ടുള്ള ഏക ഇലാഹിലല്ലാതെയല്ല, ഞാന്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവനുമായിരിക്കുന്നു' എന്ന് പറയുകയും ചെയ്തു. 10: 91 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു ചോദിച്ചു: 'ഇപ്പഴോ?', ഇതിനുമുമ്പ് നീ ധിക്കരിച്ചു, നീ നാശകാരികളില്‍ പെട്ടവന്‍ തന്നെയായിരുന്നു. 10: 92 ല്‍ പറഞ്ഞ പ്രകാരം അപ്പോള്‍ നിന്‍റെ പില്‍ക്കാലക്കാര്‍ക്ക് പാഠമാകുന്നതിനുവേണ്ടി ഇന്നേ ദിനം നിന്‍റെ ശരീരം ഞാന്‍ രക്ഷപ്പെടുത്തും, എന്നാല്‍ നിശ്ചയം ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെത്തൊട്ട് അശ്രദ്ധന്മാര്‍ തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഒരു ജനതക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ സ്വയം മാറ്റിമറിക്കാതെ നിഷ്പക്ഷവാനായ നാഥന്‍ മാറ്റിമറിക്കുകയില്ല തന്നെ; അപ്രകാരം ഫിര്‍ഔനും അവന്‍റെ പ്രഭൃതികളും അവര്‍ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങളെയെല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ അവര്‍ മുക്കിക്കൊല്ലപ്പെടുകയാണുണ്ടായത്, അവര്‍ ഓരോരുത്തരും അക്രമികള്‍ തന്നെയായിരുന്നു എന്ന് 8: 53-54 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം വിവരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിധത്തിലുള്ള തിന്മകളില്‍ വിഹരിക്കുന്നത് ഇന്ന് ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ തന്നെയാണ്. അവരിലെ കപടവിശ്വാസികളായ നേതാക്കള്‍ നാഥന്‍റെ അനുഗ്രഹത്തെ നിഷേധമായി മാറ്റിമറിച്ച് അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുത്തിരിക്കുകയാണ് എന്ന് 14: 28-29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ കൂടി ഈ കെട്ടജനതയെപ്പോലെ അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ലോകം അവസാനിക്കുക. 6: 10; 7: 74, 86 വിശദീകരണം നോക്കുക.