( അൽ അഅ്റാഫ് ) 7 : 127

وَقَالَ الْمَلَأُ مِنْ قَوْمِ فِرْعَوْنَ أَتَذَرُ مُوسَىٰ وَقَوْمَهُ لِيُفْسِدُوا فِي الْأَرْضِ وَيَذَرَكَ وَآلِهَتَكَ ۚ قَالَ سَنُقَتِّلُ أَبْنَاءَهُمْ وَنَسْتَحْيِي نِسَاءَهُمْ وَإِنَّا فَوْقَهُمْ قَاهِرُونَ

ഫിര്‍ഔനിന്‍റെ ജനതയില്‍ നിന്നുള്ള പ്രമാണിമാര്‍ ചോദിക്കുകയും ചെയ്തു: മൂസായെയും അവന്‍റെ ജനതയെയും ഭൂമിയില്‍ നാശമുണ്ടാക്കുന്നതിനും താ ങ്കളെയും താങ്കളുടെ ഇലാഹുകളെയും വെടിയുന്നതിനും വേണ്ടി വിട്ടേക്കുകയാണോ? അവന്‍ പറഞ്ഞു: ഞാന്‍ അവരുടെ ആണ്‍സന്തതികളെ കൊല്ലുകതന്നെ ചെയ്യും, അവരുടെ സ്ത്രീകളെ ഞാന്‍ ജീവിക്കാന്‍ വിടുകയും ചെയ്യും, നിശ്ചയം നാം അവരുടെമേല്‍ സര്‍വ്വാധിപതി തന്നെയാകുന്നു.

ഞാന്‍ അവരുടെ ആണ്‍സന്തതികളെ വധിക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യും, നിശ്ചയം നാം അവരുടെ മേല്‍ സര്‍വ്വാധിപതി തന്നെയാകുന്നു എന്ന് ഫിര്‍ഔന്‍ ഇവിടെ പറയുന്നത് മൂസാ കൊണ്ടുവന്ന എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടതിന് ശേഷമാണ്. ഒന്നാം ഘട്ടത്തില്‍ മൂസായുടെ ജനനം തടയുന്നതിനുവേണ്ടി അവന്‍ ആണ്‍സന്താനങ്ങളെ കൊല്ലുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. 6: 18 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവാണ് അവന്‍റെ സൃഷ്ടികളുടെമേല്‍ സര്‍വ്വാധിപനായിട്ടുള്ളത്. എന്നാല്‍ 79: 24 ല്‍ പറഞ്ഞ പ്രകാരം നാഥനെ വിസ്മരിച്ചുകൊണ്ട് ഫിര്‍ഔന്‍ അവന്‍റെ ജനതയോട് 'ഞാനാണ് സര്‍വലോകങ്ങളുടെയും അത്യുന്നതനായ നാഥന്‍' എന്ന് പ്രഖ്യാപിച്ചപ്പോള്‍ അവന്‍റെ ജനത അവനെ പരദൈവങ്ങളില്‍ ഒരാളായി പരിഗണിച്ചുപോന്നു. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 'അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല' എന്ന് വായ കൊണ്ട് പറയുന്നവരാണെങ്കിലും അവരുടെ പ്രായോഗിക ജീവിതത്തില്‍ അവര്‍ നാഥന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്നവരാണ്. 4: 150-151; 9: 28, 67-68 വിശദീകരണം നോക്കുക.