( അൽ അഅ്റാഫ് ) 7 : 13

قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَنْ تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ

അവന്‍ പറഞ്ഞു: അങ്ങനെയെങ്കില്‍ നീ ഇവിടെനിന്ന് ഇറങ്ങിപ്പോവുക, നിനക്ക് ഇവിടെ അഹംഭാവം നടിക്കാന്‍ ഒക്കുകയില്ല, അതുകൊണ്ട് നീ പുറത്തുപോവുക, നിശ്ചയം നീ നിസ്സാരന്‍മാരില്‍പെട്ടവന്‍ തന്നെയാകുന്നു.

15: 34-35 സൂക്തങ്ങളില്‍, നീ ഇവിടെ നിന്ന് പുറത്തുപോവുക, അപ്പോള്‍ നിശ്ചയം നീ കാരുണ്യം വിലക്കപ്പെട്ടവനും അകറ്റപ്പെട്ടവനുമാകുന്നു, നിശ്ചയം നിന്‍റെമേല്‍ വിധിദിവസം വരെ ശാപമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 38: 77-78 സൂക്തങ്ങളിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. സ്വയം അഹംഭാവം നടിച്ച് അല്ലാഹുവിന്‍റെ ആശ്രയം വേണ്ടാത്തവനായതുകൊണ്ടാണ് അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതോടുകൂടി അവന്‍ ആശ യറ്റവനായ ഇബ്ലീസായിത്തീരുകയും മറ്റുള്ളവരെ വഞ്ചിച്ച് ആശയറ്റവരാക്കി മാറ്റാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു. അപ്പോഴാണ് അവന്‍ കാരുണ്യം വിലക്കപ്പെട്ട പിശാച് (ശൈത്ത്വാന്‍) ആയിത്തീര്‍ന്നത്. ഹൃദയത്തില്‍ കടുകുമണിത്തൂക്കത്തോളം അഹങ്കാരമുള്ള ഒരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. അഹങ്കാരത്തെയും അഹംഭാവത്തെയും കരിച്ച് കളഞ്ഞ് ആത്മാവിനെ ശുദ്ധീകരിക്കാനുള്ള പ്രകാശമാണ് അദ്ദിക്ര്‍ എന്ന് 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രതാപം അന്വേഷിക്കേണ്ടതും ആശ്രയിക്കേണ്ടതും പ്രതാപമുടയവനും ഐശ്വര്യവാനുമായ അല്ലാഹുവില്‍ മാത്രമാണ്. 2: 165-167; 4: 138-139; 9: 67-68 വിശദീകരണം നോക്കുക.