( അൽ അഅ്റാഫ് ) 7 : 136

فَانْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ فِي الْيَمِّ بِأَنَّهُمْ كَذَّبُوا بِآيَاتِنَا وَكَانُوا عَنْهَا غَافِلِينَ

അപ്പോള്‍ നാം അവരില്‍ നിന്നുള്ളവരോട് പ്രതികാരം ചെയ്തു, അങ്ങനെ നാം അവരെ സമുദ്രത്തില്‍ മുക്കിനശിപ്പിച്ചു, നിശ്ചയം അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവരും അവകൊള്ളെ പ്രജ്ഞാശൂന്യരുമായിരുന്നതുകൊണ്ട്.

ഹൃദയത്തിന്‍റെ ഭാഷയില്‍ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടതിനുശേഷം അതിനെ അവഗണിച്ച് പോകുന്നവരാണ് ഏറ്റവും വലിയ അക്രമികളെന്നും അത്തരം ഭ്രാന്തന്മാരോട് നാഥന്‍ പ്രതികാരം ചെയ്യുമെന്നും 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി മാത്രമേ അല്ലാഹുവിനെ ആത്മാവുകൊണ്ട് കണ്ട് സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായി) മരണപ്പെടുകയുള്ളൂ. കരാറുകളും ഉടമ്പടികളും പാലിക്കാത്തവരും അമാനത്ത് അതിന്‍റെ ആളുകള്‍ക്ക് തിരിച്ചുനല്‍കാത്തവരും വിശ്വസിച്ചാല്‍ വഞ്ചിക്കുന്നവരും വാഗ്ദാനം ചെയ്താല്‍ ലംഘിക്കുന്നവരുമെല്ലാം ഇന്ന് കൂടുതലായി കണ്ടുവരുന്നത് ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമില്ലാതെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളിലാണ്. ഒറ്റപ്പെട്ട വിശ്വാസികള്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുമ്പോള്‍ 'അത് നിങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തിയാല്‍ മതി' എന്ന് പറഞ്ഞുകൊണ്ട് അതിനെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഇവരുടെ ഇത്തരം സ്വഭാവങ്ങള്‍ കാരണമാണ്. അങ്ങനെ ഈ കെട്ടജനത 33: 72-73 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഇതരജനവിഭാഗങ്ങളുടെ പാപഭാരങ്ങള്‍ കൂടി വഹിച്ച് നരകക്കുണ്ഠത്തില്‍ പോകാനുള്ളവരാണ്. 6: 21; 7: 72-73; 8: 22; 98: 6 വിശദീകരണം നോക്കുക.