( അൽ അഅ്റാഫ് ) 7 : 152

إِنَّ الَّذِينَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِنْ رَبِّهِمْ وَذِلَّةٌ فِي الْحَيَاةِ الدُّنْيَا ۚ وَكَذَٰلِكَ نَجْزِي الْمُفْتَرِينَ

നിശ്ചയം, പശുക്കുട്ടിയെ തെരഞ്ഞെടുത്തവരാരോ, തങ്ങളുടെ നാഥനില്‍ നിന്നുള്ള കോപം അവരില്‍ പതിക്കുകതന്നെ ചെയ്യും, ഐഹികജീവിതത്തി ല്‍ അവര്‍ പതിതരുമായിരിക്കും, അപ്രകാരമാണ് കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം പ്രതിഫലം കൊടുക്കുക!

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതന്മാര്‍ പശുക്കുട്ടിയെ ഇലാഹായി തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ അവര്‍ മൂസായുടെ കാലത്ത് പശുക്കുട്ടിയെ ഇലാഹായി തെരഞ്ഞെടുത്തവരായ അവരുടെ പൂര്‍വികന്മാരുടെ വഴി അടിതെറ്റാതെ പിന്‍പറ്റുന്നവരാണ് എന്ന ദുരഭിമാനത്തോടെ ജീവിക്കുന്നവരായിരുന്നു. പശുക്കുട്ടിയെ ഇലാഹായി തെരഞ്ഞെടുത്തവര്‍ക്ക് 2: 54 ല്‍ വിവരിച്ച പ്രകാരം പരസ്പരം വധിക്കാനുള്ള കല്‍പന നടപ്പിലാക്കുക വഴി ഐഹികലോകത്ത് വെച്ചുതന്നെ നിന്ദ്യതയും പതിത്വവും ബാധിക്കുകയുണ്ടായി. ഇന്ന് ലോകത്ത് ജൂതന്മാര്‍ ആരും തന്നെ ഇത്തരം സൂക്തങ്ങള്‍ വായിക്കുകയോ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ലോകത്തെവിടെയും നിന്ദ്യതയോ പതിത്വമോ അനുഭവിക്കുന്നുമില്ല. അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന അനുയായികളുമാണ് അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന ഏറ്റവും വലിയ അക്രമികളും കാഫിറുകളും. അതുവഴി അവര്‍ക്ക് തന്നെയാണ് ലോകത്തെവിടെയും പതിത്വവും നിന്ദ്യതയും അനുഭവിക്കേണ്ടി വരുന്നതും. ആരാണ് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമി? അല്ലെങ്കില്‍ അവന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറയുന്നവനേക്കാള്‍, ഇത്തരം അക്രമികളെ അല്ലാഹു വിജയിപ്പിക്കുകയില്ല എന്ന് 6: 21, 135 സൂക്തങ്ങളിലും; ഇത്തരം ഭ്രാന്തന്മാരെ അല്ലാഹു വിജയിപ്പിക്കുകയില്ല എന്ന് 10: 17 ലും പറഞ്ഞത് വായിക്കുന്നത് ലോകരില്‍ അവര്‍ മാത്രമാണ്. 1: 7; 2: 85, 254; 5: 33 വിശദീകരണം നോക്കുക.