( അൽ അഅ്റാഫ് ) 7 : 158

قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ

നീ പറയുക: ഓ മനുഷ്യരേ! നിശ്ചയം ഞാന്‍ നിങ്ങളിലേക്ക് മുഴുവനുമായുള്ള അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു, അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, അവന്‍ ഒഴികെ വേറെ ഒരു ഇലാഹുമില്ല, അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, അപ്പോള്‍ ആ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ നിരക്ഷരനായ നബിയും പ്രവാചകനുമായവനെക്കൊണ്ടും നിങ്ങള്‍ വിശ്വസിക്കുവീന്‍, അവനോ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ വചനങ്ങള്‍ കൊണ്ടും വിശ്വസിക്കുന്നവനുമാകുന്നു, നിങ്ങള്‍ അതിനെ പിന്‍പറ്റുകയും ചെയ്യുവീന്‍-നിങ്ങള്‍ സന്‍മാര്‍ഗത്തിലാവുകതന്നെ വേണം എന്നതിനുവേണ്ടി.

34: 28 ല്‍ അല്ലാഹു പറയുന്നു: നിന്നെ നാം മൊത്തം മനുഷ്യര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ അയച്ചിട്ടില്ല, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാകുന്നു. 21: 107 ല്‍, സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല എന്നും; 25: 1 ല്‍, സര്‍വ്വലോകരെയും മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി തന്‍റെ അടിമയുടെമേല്‍ സത്യാസത്യ വിവേചനമാനദണ്ഡം ഇറക്കിയവന്‍ അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, ദുഷിച്ച പരിണിതിയുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയമായവരും നരകക്കുണ്ഠം മടക്കസ്ഥലമായി ലഭിക്കാനുള്ളവരുമാണ്. 9: 32-33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രകാശമായ അദ്ദിക്റിനെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താതെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും ഭ്രാന്തന്മാരുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് ഗ്രന്ഥത്തിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിച്ച് കാണിച്ചുകൊടുക്കാന്‍ ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ല. അതുകൊണ്ട് അവര്‍ ഇന്ന് അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കി ഏകദൈവത്തെക്കൊണ്ടും വിചാരണാദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. തെറ്റും ശരിയും മനസ്സിലാക്കാനുള്ള ഉരക്കല്ലും ത്രാസുമായ അദ്ദിക്ര്‍ ലഭിക്കാത്തതുകാരണം അവരില്‍ നിന്ന് വരുന്ന തെറ്റുകുറ്റങ്ങളുടെക്കൂടി പാപഭാരം വഹിക്കേണ്ടി വരിക ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണ് എന്ന് 6: 26; 20: 99-101; 33: 72-73 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

'നിരക്ഷരനായ നബിയും പ്രവാചകനുമായവന്‍' എന്ന് മുഹമ്മദ് നബിയെ ഈ രണ്ട് സൂക്തങ്ങളില്‍ മാത്രമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. 'നിങ്ങള്‍ അതിനെ പിന്‍പറ്റുകയും ചെയ്യുവീന്‍ -നിങ്ങള്‍ സന്മാര്‍ഗത്തിലാവുക തന്നെ വേണമെന്നതിനുവേണ്ടി' എന്ന് പറഞ്ഞതിലെ 'അത്' മുകളിലെ സൂക്തത്തില്‍ പറഞ്ഞ മുഹമ്മദ് നബിയോടൊപ്പം ഇറക്കപ്പെട്ട പ്രകാശമായ അദ്ദിക്ര്‍ തന്നെയാണ്. 9: 65 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ അല്ലാഹുവിനെയും പ്രവാചകനെയും മുറുകെപ്പിടിച്ച് പ്രവാചകനെ പിന്‍പറ്റുന്നവനായി. അപ്പോള്‍ അദ്ദിക്ര്‍ മനസ്സിലാക്കുകയും പിന്‍പറ്റുകയും പ്രചരിപ്പിക്കുകയും ചെയ്യാത്ത ഫുജ്ജാറുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് 'മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന്' പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. അതുവഴി അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതും സഹായിച്ചുകൊണ്ടിരിക്കുന്നതും. മനുഷ്യരില്‍ നിന്ന് നരകത്തിന്‍റെ വിറകുകളായ കാഫിറുകളും അക്രമികളും തെമ്മാടികളും ലക്ഷ്യബോധം നഷ്ടപ്പെട്ടവരും ഭ്രാന്തന്മാരും അവര്‍ തന്നെയാണ്. അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ലൂടെ വാഗ്ദാനം ചെയ്തിട്ടുള്ളത്. 2: 146; 4: 140; 6: 155-157; 7: 37-40 വിശദീകരണം നോക്കുക.