( അൽ അഅ്റാഫ് ) 7 : 164

وَإِذْ قَالَتْ أُمَّةٌ مِنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ

അവരില്‍ നിന്നുള്ള ഒരു വിഭാഗം ചോദിച്ച സന്ദര്‍ഭവും ഓര്‍മ്മിക്കേണ്ടതാണ്, അല്ലാഹു അവരെ നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായ ശിക്ഷ അവരെ ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ഒരു ജനത്തെ നിങ്ങള്‍ സദുപദേശം ചെയ്യുന്നതെന്തിനാണ്? അവര്‍ പറഞ്ഞു: നിങ്ങളുടെ നാഥന്‍റെ അടുക്കല്‍ ഒഴികഴിവ് ലഭിക്കുന്നതിനും, അവര്‍ സൂക്ഷ്മാലുക്കളാവുകതന്നെ വേണമെന്നതിന് വേണ്ടിയുമാകുന്നു.

ആ നാട്ടിലെ ജനങ്ങള്‍ മൂന്ന് വിഭാഗക്കാരായിരുന്നു. 1. അറിഞ്ഞുകൊണ്ട് ധിക്കാരം മാത്രം പ്രവര്‍ത്തിക്കുന്നവര്‍. 2. അത്തരം ധിക്കാരം കണ്ടിട്ട് അവരെ തിരുത്താതെ മൗനം പാലിച്ചവര്‍. 3. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവര്‍. ഇവിടെ രണ്ടാമത്തെ വിഭാഗക്കാരാണ് മൂന്നാമത്തെ വിഭാഗക്കാരോട് സൂക്തത്തില്‍ പറഞ്ഞ പ്രകാരം ചോദിക്കുന്നത്. അപ്പോള്‍ മൂന്നാമത്തെ വിഭാഗക്കാര്‍ രണ്ടാമത്തെ വിഭാഗക്കാര്‍ക്ക് മറുപടി നല്‍കുകയാണ്: നിങ്ങളുടെ നാഥന്‍റെയടുക്കല്‍ ഒഴികഴിവ് ലഭിക്കുന്നതിനും ധിക്കാരികള്‍ ധിക്കാരം വെടിഞ്ഞ് സൂക്ഷ്മത കൈക്കൊള്ളുകയാണെങ്കില്‍ അത് അവര്‍ക്കുതന്നെ ഗുണപ്രദമാവുമല്ലോ എന്ന് കരുതിയുമാണ് ഞങ്ങള്‍ അവരെ സദുപദേശം ചെയ്യുന്നത്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരശേഷി ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായതിനാല്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്. 5: 105; 7: 205-206; 11: 116-117 വിശദീകരണം നോക്കുക.