( അൽ അഅ്റാഫ് ) 7 : 183

وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ

ഞാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൊണ്ടിരിക്കുകയുമാകുന്നു, നിശ്ചയം എന്‍റെ തന്ത്രം വളരെ ദൃഢവുമാണ്.

6: 153 ല്‍ വിവരിച്ച പ്രകാരം നാഥനിലേക്ക് എത്തിപ്പെടാനുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയിട്ടുണ്ടെന്നും 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്ന ദിനത്തില്‍ ഇക്കൂട്ടര്‍ക്ക് ത്രാസില്‍ തൂക്കമുണ്ടാവുകയില്ല എന്നും 18: 103-105; 47: 8-9 സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഇവര്‍ അല്ലാഹുവിന്‍റെ പ്രതിനിധികളാകുന്നതിന് പകരം പിശാചിന്‍റെ പ്രതിനിധികളും പരലോകത്തിന് പകരം ഇഹലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരും അല്ലാഹുവിന്‍റെ സൃഷ്ടികളെ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നവരുമാണ്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച് 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ സിജ്ജീന്‍ പട്ടികയിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകള്‍ പിന്‍പറ്റുന്ന ഇവര്‍ക്ക് പിശാചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി കാണിച്ചുകൊടുക്കുന്നത്. മതീന്‍ എന്നതിന് പൊട്ടിപ്പോകാത്തത്, പാഴായിപ്പോകാത്തത് എന്നെല്ലാം ആശയമുണ്ട്. 'ഹബ്ലുല്‍ മതീന്‍' എന്നാല്‍ പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ ആണ്. 3: 177-178; 4: 56; 7: 30 വിശദീകരണം നോക്കുക.