مَنْ يُضْلِلِ اللَّهُ فَلَا هَادِيَ لَهُ ۚ وَيَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ
ആരെയാണോ അല്ലാഹു വഴിപിഴക്കാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്ഗത്തിലേക്കാക്കുന്ന ഒരു മാര്ഗദര്ശിയുമില്ല, അവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധരായി വിഹരിക്കാന്‍ വിട്ടേക്കുകയുമാണ്.
നിഷ്പക്ഷവാനായ നാഥന് എല്ലാ ഓരോരുത്തര്‍ക്കും സന്മാര്‍ഗമോ ദുര്‍മാര്‍ഗമോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. 2: 119; 6: 104 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സന്മാര്ഗമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഒരാളെയും സന്മാര്ഗത്തിലാക്കാന് നബിമാര്‍ക്കോ പ്രവാചകന്മാര്ക്കോ നാഥനുതന്നെയോ സാധ്യമല്ല. 2: 15-18 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെത്തൊട്ട് അത് വന്നുകിട്ടിയതിന് ശേഷം ബധിരരും ഊമരും അന്ധരുമായത്, അക്കൂട്ടര്‍ 25: 34 ല്‍ പറഞ്ഞ പ്രകാരം ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണ്. 2: 108-110, 168-169, 257; 6: 115-116; 10: 33 വിശദീകരണം നോക്കുക.