( അൽ അഅ്റാഫ് ) 7 : 189

هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ ۖ فَلَمَّا أَثْقَلَتْ دَعَوَا اللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَنَكُونَنَّ مِنَ الشَّاكِرِينَ

അവന്‍ തന്നെയാണ് നിങ്ങളെ ഒരൊറ്റ ആത്മാവില്‍നിന്ന് സൃഷ്ടിച്ചത്, അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു, അവന്‍ അവളി ലേക്ക് ശാന്തിയടയേണ്ടതിനുവേണ്ടി, അങ്ങനെ ആ ആത്മാവ് രണ്ടും പുണര്‍ന്ന് ഒന്നായപ്പോള്‍, അവള്‍ ഒരു ചെറിയഭാരം-ഗര്‍ഭം-ചുമക്കുകയായി, അതും പേറി അവള്‍ നടന്നു; പിന്നീട് അത് ഭാരം കൂടിയപ്പോള്‍ അവര്‍ രണ്ടുപേരും തങ്ങളു ടെ നാഥനോട് പ്രാര്‍ത്ഥിക്കുകയായി: നീ ഞങ്ങള്‍ക്ക് ഒരു സല്‍സ്വഭാവിയായ സന്താനത്തെ പ്രദാനം ചെയ്യുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ നിനക്ക് നന്ദി പ്രകടിപ്പിക്കുന്നവരില്‍ പെട്ടവര്‍ തന്നെയായിരിക്കും.

30: 21 ല്‍, സ്രഷ്ടാവ് ഉണ്ട് എന്നതിന് തെളിവാണ് നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകളെ സൃഷ്ടിച്ച് തന്നത്, നിങ്ങള്‍ അവളില്‍ ശാന്തിയടയുന്നതിന് വേണ്ടി, നിങ്ങള്‍ക്കിടയില്‍ അവന്‍ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു, നിശ്ചയം അതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഒറ്റ ആത്മാവില്‍ നിന്നും ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എല്ലാ ജീവികളെയും സൃഷ്ടിച്ച നാഥന്‍ തന്നെയാണ് അവന്‍ ഉദ്ദേശിച്ച പ്രകാരം ഗര്‍ഭപാത്രത്തില്‍ വെച്ച് മനുഷ്യനെ രൂപപ്പെടുത്തിയിട്ടുള്ളത്. ഒറ്റ ആത്മാവില്‍ നിന്നും അതിന്‍റെ ഇണയെ സൃഷ്ടിച്ചിട്ടുള്ളത് അവളില്‍ പൂര്‍ണമായി ശാന്തി നേടുന്നതിന് വേണ്ടിയാണ്. എന്നാല്‍ 8: 48 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ/ജിന്നുകൂട്ടുകാരിയെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയാല്‍ മാത്രമേ ഇണകളില്‍ മാത്രം ശാന്തി അടയുന്നവരാവുകയുള്ളൂ. 7: 26 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകള്‍ ഇണ ചേരുമ്പോള്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് ഹൃദയം കൊണ്ട് കാണുക. അതെല്ലാം തന്നെ 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരുടെ കര്‍മരേഖയില്‍ കൊത്തിവെക്കുന്നുമുണ്ട്. പ്രസ്തുത ബോധമില്ലാതെ ഇവിടെ ജീവിച്ച ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് വിധിദിവസം അത് തുറന്ന പുസ്തകമായി നല്‍കപ്പെട്ട് ഓരോരുത്തരും വായിക്കുമ്പോള്‍ അതിലുള്ളതില്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

4: 34 ല്‍ വിവരിച്ച പ്രകാരം പുരുഷന്മാരെ സ്ത്രീകളുടെ നിയന്ത്രാതാക്കളാക്കിയത് ലൈംഗികബന്ധത്തില്‍ പുരുഷന്‍ ആത്മനിയന്ത്രണം പാലിച്ച് സ്ത്രീയുടെ കാമം ശമിപ്പിക്കുന്നതിനുവേണ്ടിയാണ്. അപ്പോള്‍ മാത്രമേ അതില്‍ സജ്ജനങ്ങളായ സന്താനങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ഇവിടെ ജീവിക്കുന്നവര്‍ മാത്രമേ 36: 56 ല്‍ പറഞ്ഞ പ്രകാരം ഇണകളായി സ്വര്‍ഗത്തില്‍ പോവുകയുള്ളൂ. അല്ലാത്ത 1000 ത്തില്‍ 999 ഫുജ്ജാറുകളും 37: 21-23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഇണകളായി നരകക്കുണ്ഠത്തിലേക്ക് പോകുന്നതാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ആത്മാവുകൊണ്ട് 'ഞങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് പുരുഷന്‍റെയും സ്ത്രീയുടെയും മിശ്രിതമായ ബീജത്തില്‍ നിന്ന് സൃഷ്ടിച്ച നാഥന്‍ പരിശുദ്ധനാകുന്നു' എന്ന് വാഴ്ത്തുന്നതാണ്. 2: 152; 3: 101-102; 4: 1-2; 7: 22-26 വിശദീകരണം നോക്കുക.