( അൽ അഅ്റാഫ് ) 7 : 196

إِنَّ وَلِيِّيَ اللَّهُ الَّذِي نَزَّلَ الْكِتَابَ ۖ وَهُوَ يَتَوَلَّى الصَّالِحِينَ

നിശ്ചയം എന്‍റെ സംരക്ഷകന്‍ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു, അവന്‍ സജ്ജനങ്ങളെ തെരഞ്ഞെടുക്കുന്നവനുമാകുന്നു.

എല്ലാ മനുഷ്യരെയും ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗത്തിലേക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയവര്‍ ആരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്‍റെ പ്രതിനിധികളായിട്ടാണ് എല്ലാവരെയും ഭൂമിയില്‍ നിശ്ചയിച്ചിട്ടുള്ളതെങ്കിലും അദ്ദിക്റില്‍ നിന്ന് അല്ലാഹുവിന്‍റെ സ്വഭാവം മനസ്സിലാക്കി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കേണ്ട വിധം വഹിക്കു ന്നവരാവുകയുള്ളൂ. ഗ്രന്ഥം പരിചയപ്പെടുത്തുന്ന വിധം അല്ലാഹുവില്‍ വിശ്വസിക്കുകയും അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുകയും ചെയ്യുന്നവരാണ് സജ്ജനങ്ങള്‍. 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ സംഘമായ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസികളുടെ ആ ഏക സംഘത്തില്‍ 4: 69-70 സൂക്തങ്ങളില്‍ പറഞ്ഞ നബിമാരും സിദ്ധീഖീങ്ങളും ശുഹദാക്കളും സ്വാലിഹീങ്ങളുമെല്ലാം ഉള്‍പ്പെടുന്നതാണ്. 

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും പിശാചിന്‍റെ പ്രതിനിധികളും അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരും മരണശേഷം അവന്‍റെ താവളത്തിലേക്ക് തിരിച്ചുപോകേണ്ടവരുമാണ്. അല്ലാഹുവിനെക്കൂടാതെ മറ്റുസംരക്ഷകന്മാരെ തെരഞ്ഞെടുക്കുന്നവരുണ്ടല്ലോ, അല്ലാഹു തന്നെയാണ് അവരുടെയും സംരക്ഷകന്‍, നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് 42: 6 ലും വിശ്വസിക്കുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരെയും നാം സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യുമെന്ന് 29: 9 ലും പറഞ്ഞിട്ടുണ്ട്. 2: 257; 7: 170, 83: 18 വിശദീകരണം നോക്കുക.