( അൽ അഅ്റാഫ് ) 7 : 195

أَلَهُمْ أَرْجُلٌ يَمْشُونَ بِهَا ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَا ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَا ۖ أَمْ لَهُمْ آذَانٌ يَسْمَعُونَ بِهَا ۗ قُلِ ادْعُوا شُرَكَاءَكُمْ ثُمَّ كِيدُونِ فَلَا تُنْظِرُونِ

അവര്‍ക്ക് കാലുകളുണ്ടോ അതുകൊണ്ട് നടക്കുന്നവരാകാന്‍; അതോ അവര്‍ ക്ക് കൈകളുണ്ടോ, അതുകൊണ്ട് പിടിക്കുന്നവരാകാന്‍; അതോ അവര്‍ക്ക് കണ്ണുകളുണ്ടോ, അതുകൊണ്ട് കാണുന്നവരാകാന്‍; അതോ അവര്‍ക്ക് കാതു കളുണ്ടോ, അതുകൊണ്ട് കേള്‍ക്കുന്നവരാകാന്‍; നീ പറയുക, നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, പിന്നെ എനിക്കെതിരെ നിങ്ങളുടെ തന്ത്രങ്ങള്‍ മെനയുക, അപ്പോള്‍ നിങ്ങള്‍ എനിക്ക് ഒട്ടും സാവകാശം നല്‍കേണ്ടതില്ല.

പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിങ്ങളുടെ അടുത്തേക്ക് നടന്നുവരാനുള്ള കാലുകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ വന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള കൈകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ കാണുവാനുള്ള കണ്ണുകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വിളികേള്‍ക്കാനുള്ള ചെവികളുണ്ടോ എന്ന് ചോദിച്ച ശേഷം പ്രവാചകനോടും അതുവഴി വിശ്വാസികളോടും അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകളോട് വെല്ലുവിളി നടത്താന്‍ ആവശ്യപ്പെടുകയാണ്. അതായത് നിങ്ങളുടെ പങ്കാളികളെയെല്ലാം വിളിച്ച് നിങ്ങളെല്ലാവരും ചേര്‍ന്ന് എനിക്കെതിരായി തന്ത്രം മെനഞ്ഞുകൊള്ളുക, എനിക്ക് ഒട്ടും സാവകാശം നല്‍കേണ്ടതില്ല എന്നാണ് സൂക്തത്തില്‍ പറയുന്നത്. ഇതുപോലെയുള്ള വെല്ലുവിളി 6: 80-81 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഇബ്രാഹീമും 10: 71 ല്‍ പറഞ്ഞ പ്രകാരം നൂഹും 11: 55-56 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഹൂദും നടത്തിയിട്ടുണ്ട്. 6: 56 ല്‍ വിവരിച്ച പ്രകാരം ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് അവരെ ഉണര്‍ത്തല്‍. എന്നാല്‍ അതിന് വിരുദ്ധമായി അദ്ദിക്റിന്‍റെ 40 പേരുകളും അറിഞ്ഞുകൊണ്ട് മൂടിവെച്ച് അവരിലെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അനുയായികളെ നാഥന് പങ്കാളികളെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നവരും അതിന് മൗനാനുവാദം നല്‍കുന്നവരുമാണ്. അങ്ങനെ വിചാരണയില്ലാതെ നരകത്തിലേക്ക് പോകാനുള്ള അവര്‍ 14: 28-29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അനുയായികളെ ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. 4: 91; 6: 90-91; 7: 168-169; 9: 73 വിശദീകരണം നോക്കുക.